രണ്ടുതരം ആൾക്കാരാണ് ഉള്ളത് എന്നു പറയാറുണ്ട്. എടുക്കുന്നവരും കൊടുക്കുന്നവരും. എടുക്കുന്നവർ മെച്ചമായി ഭക്ഷിച്ചേക്കാം. എന്നാൽ, കൊടുക്കുന്നവരാണത്രേ സുഖമായി ഉറങ്ങുന്നത്!
1950 മുതൽ 1967 വരെ കാനഡയിലെ മോണ്ട്രിയോൾ അതിരൂപതയുടെ ആർച്ച്ബിഷപ്പായിരുന്നു പോൾ എമീൽ ലെജെ (1904-1991). ക്യൂബെക്കിൽ ജനിച്ച അദ്ദേഹം ഈശോസഭയിൽ ചേർന്നു വൈദികനായി. അധികം താമസിയാതെ വാലിഫീൽഡ് എന്ന രൂപതയുടെ അംഗത്വം സ്വീകരിച്ച് അജപാലനശുശ്രൂഷയിൽ വ്യാപൃതനായി.
ഈ അവസരത്തിലാണ് അദ്ദേഹം സൾപീഷ്യൻ വൈദികസമൂഹത്തിൽ ചേർന്നത്. അതെത്തുടർന്ന്, കാനൻ നിയമത്തിൽ ഉപരിപഠനത്തിനായി പാരീസിലേക്കു പോയി. പാരീസിലെ പഠനം പൂർത്തിയായപ്പോൾ ഫാ. ലെജെ ജപ്പാനിൽ മിഷൻ പ്രവർത്തനത്തിലേർപ്പെട്ടു. അവിടെ അജപാലനശുശ്രൂഷയോടൊപ്പം വൈദിക വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതിലും അദ്ദേഹം ഏർപ്പെട്ടു.
939-ൽ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ അധികാരികൾ അദ്ദേഹത്തെ കാനഡയിലേക്കു തിരികെ വിളിച്ചു. ജപ്പാനിലെ ആറു വർഷത്തെ സേവനത്തിനുശേഷം മടങ്ങിയെത്തിയ അദ്ദേഹം വാലിഫീൽഡ് രൂപതയിൽ വീണ്ടും അജപാനല സേവനം ആരംഭിച്ചു.
1947ൽ റോമിലെ കനേഡിയൻ പൊന്തിഫിക്കൽ കോളജിലെ റെക്ടറായി നിയമിതനായതിനെത്തുടർന്ന് ഫാ. ലെജെ റോമിലേക്കു താമസം മാറ്റി. എന്നാൽ, മൂന്നു വർഷം കഴിഞ്ഞപ്പോൾ പന്ത്രണ്ടാം പീയൂസ് മാർപാപ്പ അദ്ദേഹത്തെ മോണ്ട്രിയോൾ അതിരൂപതയുടെ ആർച്ച്ബിഷപ്പായി നിയമിച്ചു. അപ്പോൾ അദ്ദേഹത്തിനു നാൽപ്പത്തിയാറ് വയസേ ആയിരുന്നുള്ളു! മൂന്നു വർഷം കഴിഞ്ഞപ്പോൾ മാർപാപ്പ അദ്ദേഹത്തിനു കാർഡിനൽ സ്ഥാനവും നൽകി.
മോണ്ട്രിയോൾ അതിരൂപതയുടെ തലവനും കാർഡിനലും എന്ന നിലയിൽ കാനഡയിലെ സഭയിലും പൊതുസമൂഹത്തിലും അദ്ദേഹത്തിനു വലിയ സ്ഥാനമാണ് ഉണ്ടായിരുന്നത്. രണ്ടാം വത്തിക്കാൻ കൗണ്സിൽ നടന്നപ്പോൾ അവിടെയും നേതൃനിരയിൽ കാർഡിനൽ ലെജെ ഉണ്ടായിരുന്നു. 1963 ഡിസംബർ മുതൽ 1964 ജനുവരി വരെ ആഫ്രിക്കയിൽ മിഷൻ പര്യടനം നടത്തിയ അദ്ദേഹം തന്റെ ജോലി രാജിവച്ച് പൂർണസമയം ആഫ്രിക്കയിൽ മിഷൻ പ്രവർത്തനത്തിനു ചെലവഴിക്കാനുള്ള ആഗ്രഹം മാർപാപ്പയെ അറിയിച്ചു. എന്നാൽ, മാർപാപ്പയ്ക്ക് സ്വീകാര്യമല്ലായിരുന്നു ഈ നിർദേശം.
കാർഡിനൽ ലെജെ മാർപാപ്പയുടെ ആഗ്രഹം മനസിലാക്കി തന്റെ ജോലി തുടർന്നെങ്കിലും 1967-ൽ വീണ്ടും തന്റെ ആഗ്രഹം മാർപാപ്പയെ അറിയിച്ചു. ഇത്തവണ മാർപാപ്പ അദ്ദേഹത്തിന് അനുവാദം നൽകി. അങ്ങനെയാണ്, 17 വർഷം മോണ്ട്രിയോൾ അതിരൂപതയുടെ ആർച്ച്ബിഷപ്പായി സേവനമനുഷ്ഠിച്ചതിനുശേഷം കാർഡിനൽ ലെജെ ആഫ്രിക്കയിലെ മിഷനറിയായി മാറിയത്. അദ്ദേഹത്തിനപ്പോൾ 64 വയസ് മാത്രം. തന്മൂലം ഇതു വലിയൊരു വാർത്തയായിരുന്നു അന്ന്.
കുറെ വർഷം കഴിഞ്ഞപ്പോൾ ഒരു കനേഡിയൻ ജേർണലിസ്റ്റ് കാർഡിനൽ ലെജെയെത്തേടി ആഫ്രിക്കയിലെത്തി. അപ്പോൾ അദ്ദേഹം കാമറൂണിൽ കുഷ്ഠരോഗികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയായിരുന്നു. സന്ദർശനത്തിനിടയിൽ ജേർണലിസ്റ്റ് ചോദിച്ചു: "എന്തുകൊണ്ടാണ് അങ്ങ് കാർഡിനൽ സ്ഥാനവും ആർച്ച്ബിഷപ്പിന്റെ ജോലിയും ഉപേക്ഷിച്ച് കുഷ്ഠരോഗികളുടെ ഇടയിലേക്കു പോന്നത്?'
അപ്പോൾ അദ്ദേഹം പറഞ്ഞു: "ലോകമൊട്ടാകെ മുന്നൂറു കോടിയിലേറെ ജനം പട്ടിണിയിൽ കഴിയുന്പോൾ അറുപതു കോടി ആളുകൾ പാവങ്ങളോടു പരിഗണനയില്ലാതെ സുഖമായി ജീവിക്കുന്നത് ഏറെ ദുഃഖകരമായ കാര്യമാണ്. എത്രയോ കോടി കുട്ടികളാണ് പട്ടിണിമൂലം അനുദിനം മരിക്കുന്നത്! ഇതൊന്നും മാറ്റിയെടുക്കാൻ എനിക്കു സാധിക്കില്ല. എന്നാൽ, ഒരു കാര്യം എനിക്കു ചെയ്യാനാവും. അത് അവരോടൊപ്പം ആയിരുന്നുകൊണ്ട് എനിക്കു സാധിക്കുന്ന രീതിയിൽ അവരെ സഹായിക്കുക എന്നതാണ്.'
അല്പനേരത്തെ നിശബ്ദതയ്ക്കുശേഷം അദ്ദേഹം തുടർന്നു: "നിങ്ങൾ തിരികെ പോകുന്പോൾ കാനഡയിലുള്ളവരോടു പറയൂ, നിങ്ങൾ വൃദ്ധനായ ഒരു വൈദികനെ കണ്ടു എന്ന്. വൃദ്ധനായിരിക്കുന്നതിലും പാവങ്ങളുടെ ഇടയിലായിരിക്കുന്നതിലും സന്തോഷിക്കുന്ന ഒരു വൈദികനാണു ഞാൻ. അതെ, ഇവിടെ ആയിരിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്.'
സഭയിലും പൊതുസമൂഹത്തിലും ഏറെ ആദരിക്കപ്പെട്ടിരുന്ന കാർഡിനലായിരുന്നു ആർച്ച്ബിഷപ് ലെജെ. സഭയ്ക്കും പൊതുസമൂഹത്തിനുംവേണ്ടി ഏറെ കാര്യങ്ങൾ അദ്ദേഹത്തിനു ചെയ്യാൻ സാധിക്കുമായിരുന്നു. എന്നാൽ, അതൊന്നും ദരിദ്രരുടെ നിലവിളി കേൾക്കാതിരിക്കാൻ അദ്ദേഹത്തിന് ഇടവരുത്തിയില്ല. അദ്ദേഹം തന്റെ പദവികളെല്ലാം രാജിവച്ച് ആഫ്രിക്കയിലെത്തി കുഷ്ഠരോഗികളുടെയും പാവങ്ങളുടെയും ഉന്നമനത്തിനായി തന്റെ ജീവിതം ചെലവഴിച്ചു.
കാർഡിനൽ ലെജെയെപ്പോലെ, ജീവിതസുഖങ്ങൾ വലിച്ചെറിഞ്ഞു പാവങ്ങളുടെ സേവനത്തിന് ഇറങ്ങിത്തിരിക്കുക എന്നതു സാധാരണ സംഭവമല്ല. ദൈവത്തിന്റെ വിളിയും പ്രത്യേക കൃപയും ലഭിച്ചവർക്കേ അതു സാധിക്കൂ. എന്നാൽ, എല്ലാവർക്കും ചെയ്യാവുന്ന ഒരു കാര്യമുണ്ട്. അതു പാവങ്ങളെക്കുറിച്ച് എപ്പോഴും ഒരു ചിന്തയും പരിഗണനയും വേണം എന്നതാണ്. പാവങ്ങളെക്കുറിച്ചു നമുക്കു ചിന്തയുണ്ടായാൽ അതിന്റെ പ്രതിഫലനം നമ്മുടെ ജീവിതത്തിൽ ഉണ്ടാവുമെന്നു തീർച്ചയാണ്.
കാർഡിനൽ ലെജെ പറഞ്ഞതുപോലെ, ലോകത്തിലെ മുഴുവൻ പട്ടിണിയും മാറ്റാൻ നമുക്കാവില്ല. എന്നാൽ, ഒരാളെ മാത്രമാണു നമുക്കു സഹായിക്കാൻ സാധിക്കുക എന്നു കരുതുക. അതുവഴിയായി ആ ഒരാളുടെ ലോകംതന്നെ ഏറെ മെച്ചപ്പെട്ടതായി തീരുകയല്ലേ ചെയ്യുന്നത്? ആ ഒരാളുടെ ലോകം നാം മെച്ചപ്പെടുത്തുന്പോൾ അതു മറ്റൊരാളുടെ ലോകം മെച്ചപ്പെടുത്താൻ നമുക്കു പ്രചോദനമാകും. അങ്ങനെ കൂടുതൽ ആളുകൾക്കു നന്മചെയ്യാൻ നമുക്ക് അവസരമുണ്ടാകും.
പാവങ്ങളെ സഹായിക്കാൻ നമുക്കു പണമില്ലെന്നു കരുതുക. എങ്കിൽപ്പോലും നാം അവരെ വിസ്മരിക്കരുത്. ഒന്നുമല്ലെങ്കിലും അവരോടു മധുരമായി പെരുമാറാനും മനുഷ്യരായി അവരെ കാണാനും നമുക്കു സാധിക്കുമല്ലോ. അങ്ങനെ ചെയ്യാൻ നമുക്കു സാധിച്ചാൽ നാം ഒരിക്കലും ദരിദ്രരെയും വിദ്യാവിഹീനരെയുമൊന്നും ഒരിക്കലും ചൂഷണം ചെയ്യാൻ ഇടയാകില്ല.
രണ്ടുതരം ആൾക്കാരാണു പൊതുവെ ഉള്ളത് എന്നു പറയാറുണ്ട്. എടുക്കുന്നവരും കൊടുക്കുന്നവരും. എടുക്കുന്നവർ മെച്ചമായി ഭക്ഷിച്ചേക്കാം. എന്നാൽ, കൊടുക്കുന്നവരാണത്രേ സുഖമായി ഉറങ്ങുന്നത്! മറ്റുള്ളവരുടെ പണവും സന്പത്തും അന്യായമാർഗങ്ങളിലുടെ സന്പാദിക്കുന്നവർക്കു തീർച്ചയായും കൂടുതൽ ഭക്ഷിക്കാനാകും; കൂടുതൽ സുഖസൗകര്യങ്ങൾ ഉണ്ടാകും, എന്നാൽ, സുഖമായി ഉറങ്ങാൻ അവർക്കു സാധിക്കുമോ?
നമ്മുടെ സഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതാകട്ടെ നമ്മുടെ ആനന്ദം. ആ ആനന്ദമാണ് സുഖമായി ഉറങ്ങാൻ നമ്മെ സഹായിക്കുക.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ