ഖദറിടാത്ത ഗാന്ധിയൻ
Saturday, June 21, 2025 10:36 PM IST
കേരള രാഷ്ട്രീയത്തിലെ കാരണവരിൽ ഒരാളായ പി.ജെ. ജോസഫ് അങ്ങനെയാണ്...പരിചയപ്പെട്ടാൽ, ഇടപെട്ടാൽ, സംസാരിച്ചാൽ നമ്മുടെ സ്വന്തം ആരോ ആണെന്നു തോന്നും. രാഷ്ട്രീയത്തിൽ, കാർഷിക ജീവിതത്തിൽ, സാമൂഹ്യപ്രവർത്തനത്തിൽ തനതായ ശൈലി മുദ്രിതമാക്കിയ പിജെ ജൂൺ 28ന് ശതാഭിഷേക നിറവിൽ...
1970ലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സമയം. തൊടുപുഴയില്‍ ഒരു പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നു കേരള കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വം പാര്‍ട്ടി ചെയര്മാന് കെ.എം. ജോര്‍ജിനോട് ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള അന്വേഷണം ഒടുവില്‍ പുറപ്പുഴ പാലത്തിനാല്‍ കുഞ്ഞേട്ടന്റെ വീട്ടിലെത്തി.
നാട്ടിലെ കര്‍ഷക പ്രമുഖനും പൊതുകാര്യ പ്രസക്തനുമാണു കുഞ്ഞേട്ടന്. അദ്ദേഹത്തിന്റെ മകന് തേവര എസ്എച്ച് കോളജില്‍നിന്നു സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്.
പാട്ടും കൃഷിയും അല്പസ്വല്പം പൊതുകാര്യങ്ങളുമൊക്കെയായി നടക്കുകയാണു പുറപ്പുഴക്കാരുടെ ഔസേപ്പച്ചന് എന്ന പി.ജെ. ജോസഫ്. പി.ജെ. ജോസഫിനെ മത്സരിപ്പിക്കണമെങ്കില്‍ കുഞ്ഞേട്ടന്റെ അനുവാദം കിട്ടിയേ തീരൂ.
കെ.എം. ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാലത്തിനാല്‍ വീട്ടിലെത്തി. എന്നാൽ, മകന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് കുഞ്ഞേട്ടൻ യോജിച്ചില്ല. അങ്ങനെയെങ്കില്‍ പകരം സ്ഥാനാര്‍ഥിയെ കണ്ടെത്തിക്കൊടുക്കണമെന്നായി കെ.എം. ജോര്‍ജ്.
കേരള കോണ്‍ഗ്രസ് നേതാവായ മാത്തച്ചന് കുരുവിനാക്കുന്നേല്‍ മത്സരിച്ചാല്‍ ജയിക്കുമെന്ന അഭിപ്രായം ഉയര്‍ന്നു വന്നു. 1967ലെ തെരഞ്ഞെടുപ്പില്‍ മാത്തച്ചന് ഉടുമ്പഞ്ചോലയില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല.
മാത്തച്ചനോടു സംസാരിച്ചപ്പോള്‍ ചേട്ടനോടു ചോദിച്ചു സമ്മതിച്ചാല്‍ മത്സരിക്കാമെന്നായി. എന്നാല്‍, അദ്ദേഹം സമ്മതിക്കാതായതോടെ മാത്തച്ചന് പിന്‍വാങ്ങി. ഒടുവിൽ പറ്റിയ ആളെ കിട്ടാതായതോടെ മകനെ സ്ഥാനാര്‍ഥിയാക്കാമെന്ന് കുഞ്ഞേട്ടനു സമ്മതിക്കേണ്ടി വന്നു.
തൊടുപുഴ ബാലികേറാമല
കേരള കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ട ശേഷം നടന്ന മൂന്നാമത്തെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു അത്. മുമ്പു നടന്ന രണ്ടു തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസിന് ഇവിടെ ജയിക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഒരു ജീവന്മരണ പോരാട്ടമായിരുന്നു.
രാഷ്ട്രീയ എതിരാളികളെ ഞെട്ടിച്ചുകൊണ്ട് ജോസഫ് എന്ന ചെറുപ്പക്കാരൻ പുതിയ ചരിത്രമെഴുതി. ശക്തമായ ത്രികോണ മത്സരത്തില്‍ 1,635 വോട്ടിന് ജോസഫിന് അപ്രതീക്ഷിത ജയം. എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും ആദ്യമായി നിയമസഭയിലെത്തിയതും ഈ തെരഞ്ഞെടുപ്പിലായിരുന്നു.
നേതൃതലത്തിലേക്ക്
പി.ജെ. ജോസഫ് എന്ന ചെറുപ്പക്കാരൻ മികച്ച രാഷ്ട്രീയക്കാരനായി പരിവർത്തനം ചെയ്യുന്നതിനാണ് പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് 1970ലെ നിയമസഭയ്ക്കു കാലാവധി നീട്ടിക്കിട്ടി. 1977ലാണ് പിന്നീട് തെരഞ്ഞെടുപ്പു നടക്കുന്നത്.
1973ല്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ആയി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. യുവജനപ്രശ്നങ്ങള് ഉയര്‍ത്തി അന്നു ഗുരുവായൂരില്‍നിന്നു തിരുവനന്തപുരത്തേക്ക് ജോസഫ് നയിച്ച കാല്‍നടജാഥ വന്‍ വിജയമായി.
"കൈക്കൂലി കൊടുക്കരുത്, കൈക്കൂലി വാങ്ങരുത്' എന്ന ഒറ്റ പ്ലക്കാര്‍ഡ് മാത്രമായിരുന്നു യുവജന മാര്‍ച്ചില്‍ ഉപയോഗിച്ചിരുന്നത്. ഇതു വലിയ ചർച്ചയും വാർത്തയുമായി മാറി. പ്രവർത്തന മികവിൽ ചുരുങ്ങിയ കാലത്തിനുള്ളില്‍ പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസിന്റെ നേതൃതലത്തിലേക്ക് എത്തി.
അടിയന്തരാവസ്ഥക്കാലത്തു കേരള കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേരുന്നതു സംബന്ധിച്ച് ഇന്ദിരാഗാന്ധിയുമായി ചര്‍ച്ചകള്‍ നടത്തുന്നതിനു പാര്‍ട്ടി നിയോഗിച്ച നാലു പേരില്‍ പി.ജെ. ജോസഫും ഉണ്ടായിരുന്നു. കെ.എം. ജോര്‍ജ്, കെ.വി. കുര്യന്, ജോര്‍ജ് ജെ. മാത്യു എന്നിവരായിരുന്നു മറ്റു മൂന്നു പേര്.
ചെറുപ്പക്കാരൻ ആഭ്യന്തരമന്ത്രി
അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഐക്യമുന്നണി ഭൂരിപക്ഷം നേടിയപ്പോള്‍ കെ. കരുണാകരന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരത്തിലേറി. എന്നാല്‍, രാജന് കേസില്‍ ഹൈക്കോടതിയില്‍നിന്നുണ്ടായ പ്രതികൂല പരാമര്‍ശത്തിന്റെ പേരില്‍ കരുണാകരന് രാജിവച്ചതിനെത്തുടര്‍ന്ന് എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചു.
കെ.എം. മാണി ആയിരുന്നു അന്ന് ആഭ്യന്തരമന്ത്രി. മാണിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കിയതിനെത്തുടര്‍ന്ന് മാണി രാജിവച്ചു. പകരം ആഭ്യന്തരമന്ത്രി പദത്തിലേക്ക് പി.ജെ. ജോസഫ്. വെറും 36 വയസും ആറു മാസവും പ്രായമുള്ളപ്പോഴായിരുന്നു ജോസഫിനെ തേടി ആഭ്യന്തരമന്ത്രി പദം എത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തരമന്ത്രി എന്ന റിക്കാര്‍ഡ് ഇന്നും തകര്‍ന്നിട്ടില്ല.
1978 ജനുവരി 16ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജോസഫ് അതേ വര്‍ഷം സെപ്റ്റംബര്‍ 15ന് സ്ഥാനമൊഴിഞ്ഞ് കെ.എം. മാണിക്കു വേണ്ടി വഴിമാറിക്കൊടുത്ത് മാതൃക കാട്ടി. സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു മാണിയുടെ മടങ്ങിവരവ്. അന്നു കേരളത്തിലെ പ്രമുഖമായ ഒരു പ്രസിദ്ധീകരണം ജോസഫിനെക്കുറിച്ച് ഇങ്ങനെ എഴുതി: ജോസഫ്, താങ്കള്‍ ഒരു ജന്റില്‍മാനാണ്.
പിളര്പ്പിലൂടെ തലപ്പത്തേക്ക്
ഇതിനിടയിൽ മന്ത്രിസ്ഥാനവും പാര്‍ട്ടി ചെയര്മാന്സ്ഥാനവും ഒരാള്‍ വഹിക്കുന്നതിന്റെ പേരിലുള്ള തര്‍ക്കം ഒടുവില്‍ കേരള കോണ്‍ഗ്രസ് പിളര്‍പ്പിൽ കലാശിച്ചു. കെ.എം. മാണിയുടെയും പി.ജെ. ജോസഫിന്റെയും പേരില്‍ കേരള കോണ്‍ഗ്രസുകള്‍ നിലവില്‍ വന്നു.
ജോസഫിന്റെ പേരില്‍ ഒരു കേരള കോണ്‍ഗ്രസ് ആദ്യമായി രൂപംകൊണ്ടതും അന്നാണ്. 1980ല്‍ ഇന്നത്തെ രൂപത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി നിലവില്‍വന്നപ്പോള്‍ പി.ജെ. ജോസഫ് ആദ്യ കണ്‍വീനറായി. അങ്ങനെ നാല്പതു വയസ് എത്തുംമുമ്പേ ജോസഫ് കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കളുടെ നിരയിലേക്ക് ഉയര്‍ന്നു.
1980ലെ നായനാര്‍ സര്‍ക്കാര്‍ താഴെ വീണതിനു ശേഷം കെ. കരുണാകരന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ കേരള കോണ്‍ഗ്രസ് - ജോസഫ് പ്രതിനിധിയായി പി.ജെ. ജോസഫ് മന്ത്രിസഭയിലെത്തി. റവന്യു, വിദ്യാഭ്യാസം വകുപ്പുകളുടെ ചുമതല.
എന്നാൽ, ഈ മന്ത്രിസഭയ്ക്ക് മൂന്നു മാസത്തില്‍ താഴെ മാത്രമേ ആയുസ് ഉണ്ടായുള്ളു. തുടര്‍ന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തി. പി.ജെ. ജോസഫ് റവന്യു മന്ത്രിയായി.
ഒന്നായി, പിന്നെ രണ്ടായി
കരുണാകരന് മന്ത്രിസഭയുടെ കാലയളവില്‍ കേരള കോണ്‍ഗ്രസ് - മാണി, ജോസഫ് ഗ്രൂപ്പുകള്‍ ഒന്നായി. എന്നാല്‍, ഈ ഐക്യം രണ്ടു വര്‍ഷം മാത്രമേ നീണ്ടുള്ളൂ. വീണ്ടും മാണി, ജോസഫ് കേരള കോണ്‍ഗ്രസുകള്‍ നിലവില്‍വന്നു.
1989ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ സീറ്റിനെ ചൊല്ലി തര്‍ക്കമായി. സീറ്റ് കിട്ടാതെ വന്നതോടെ ജോസഫ് യുഡിഎഫ് വിട്ടു മൂവാറ്റുപുഴ സീറ്റില്‍ മത്സരിച്ചു. എന്നാല്‍, പരാജയമായിരുന്നു ഫലം. കേരള കോണ്‍ഗ്രസ്- എമ്മിലെ പി.സി. തോമസ് ഇവിടെ വിജയിക്കുകയും ചെയ്തു. പി.ജെ. ജോസഫിന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ തിരിച്ചടിയായിരുന്നു ഇത്.
ഇടതുമുന്നണിയിലേക്ക്
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം ജോസഫ് ഇടതുമുന്നണിയിലേക്കു നീങ്ങി. പ്രഥമ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ നായനാര്‍ മന്ത്രിസഭ കാലാവധിയെത്തുന്നതിന് ഒരു വര്‍ഷം മുമ്പേ നിയമസഭ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പിനെ നേരിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പും നടത്തിയത്.
കേന്ദ്രത്തില്‍ നിലനിന്ന രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് പി.ജെ. ജോസഫ് ഇടുക്കിയില്‍നിന്നു ലോക്സഭയിലേക്കു മത്സരിച്ചു.
എന്നാൽ, കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ സമാപന ദിവസം രാത്രി തമിഴ്നാട്ടിലുണ്ടായ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ രാഷ്ട്രീയ അന്തരീക്ഷം മാറിമറിഞ്ഞു. തെരഞ്ഞെടുപ്പു ഫലം യുഡിഎഫിന് അനുകൂലം. ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പാലാ കെ.എം. മാത്യുവിനോട് 25,206 വോട്ടുകള്‍ക്കു ജോസഫ് പരാജയപ്പെട്ടു.
വീണ്ടും മന്ത്രിസഭയിലേക്ക്
1996ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തി. ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ പി.ജെ. ജോസഫിന് വിദ്യാഭ്യാസ, പൊതുമരാമത്ത് വകുപ്പുകളുടെ ചുമതല. ആദ്യമായി ഇടതുപക്ഷത്തിരുന്ന് ജോസഫ് മന്ത്രിയായി.
ഒരുപക്ഷേ മന്ത്രി എന്ന നിലയില്‍ അദ്ദേഹം ഏറ്റവും ശോഭിച്ച കാലവും ഇതുതന്നെ. മുഖ്യമന്ത്രി ഇ.കെ. നായനാരുമായി ഉണ്ടായിരുന്ന വ്യക്തിപരമായ അടുപ്പവും കാര്യങ്ങള്‍ എളുപ്പമാക്കി. പ്ലസ് ടു നടപ്പിലാക്കിയത് ഉള്‍പ്പെടെ നിരവധി സുപ്രധാന നടപടികൾ ഈ കാലയളവിലുണ്ടായി. എങ്കിലും 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ ജോസഫിന് ആദ്യമായി അടിതെറ്റി. കോണ്‍ഗ്രസിലെ പി.ടി. തോമസ് അട്ടിമറി വിജയം നേടി.
2006 തെരഞ്ഞെടുപ്പില്‍ തൊടുപുഴ വീണ്ടും പി.ജെ. ജോസഫിനൊപ്പംനിന്നു. 2001ല്‍ പരാജയപ്പെടുത്തിയ പി.ടി. തോമസിനെത്തന്നെ 13,689 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. പിന്നീടിങ്ങോട്ട് ഇന്നുവരെ തൊടുപുഴക്കാര്‍ മറിച്ചു ചിന്തിച്ചിട്ടില്ല.
2006ല്‍ വി.എസ്. അച്യുതാനന്ദന് മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി പി.ജെ. ജോസഫ് ചുമതലയേറ്റെങ്കിലും വിമാനയാത്രാ വിവാദത്തില്‍ നാലു മാസത്തിനകം മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്നു.
കേസില്‍ കുറ്റവിമുക്തനായതിനെത്തുടര്‍ന്ന് 2009 ഓഗസ്റ്റ് 17ന് വി.എസ്. മന്ത്രിസഭയില്‍ മടങ്ങിയെത്തിയെങ്കിലും മാണി ഗ്രൂപ്പുമായി ലയിച്ച് യുഡിഎഫിലേക്കു പോകാന്‍ തീരുമാനിച്ചതോടെ 2010 ഏപ്രില്‍ 30ന് മന്ത്രിസഭയില്‍നിന്ന് ഒഴിവായി.
പിന്നെയും ലയനം, യുഡിഎഫ്
ഇരു കേരള കോണ്‍ഗ്രസുകളും ലയിച്ച ശേഷം ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ പി.ജെ. ജോസഫ് ജലവിഭവ മന്ത്രിയായി. 2016ലും 2021ലും തൊടുപുഴയ്ക്കു രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു. 2016ല്‍ 45,587 വോട്ടിന്റെ പടുകൂറ്റന്‍ ഭൂരിപക്ഷം. 2021ല്‍ 20,259 വോട്ടിന്റെ ഭൂരിപക്ഷം. തൊടുപുഴക്കാര്‍ പിജെയെ സ്നേഹിച്ചു മതിയായില്ലെന്നതു പോലെ.
കെ.എം. മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കമായി. വൈകാതെ പിളർപ്പ്. ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ്- എം ഇടതുപക്ഷത്തു ചേക്കേറിയപ്പോള്‍ പി.ജെ. ജോസഫ് യുഡിഎഫില്‍ തുടര്‍ന്നു.
വരുന്ന സെപ്റ്റംബറില്‍ ജോസഫ് നിയമസഭയിലെത്തിയിട്ട് അമ്പത്തഞ്ചു വര്‍ഷം പൂര്‍ത്തിയാകും. കാർഷികമേഖലയോട് ആഭിമുഖ്യമുള്ള ഒരു പാർട്ടിയെ നയിക്കുമ്പോൾ ഒരു മികച്ച കർഷകനായി ജീവിതത്തിലും മാതൃക നൽകാൻ അദ്ദേഹം എക്കാലവും ശ്രദ്ധിച്ചിരുന്നു. ഒപ്പം കലാപ്രവർത്തനങ്ങളിൽ സജീവമായ ഒരു സഹൃദയനായും അദ്ദേഹം ജനങ്ങൾക്കിടയിൽ നിറഞ്ഞു.
മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്റെ ആത്മാർഥതയും നന്മയുമുള്ള മനസുമായി പി.ജെ. ജോസഫ് രാഷ്ട്രീയയാത്ര തുടരുകയാണ്. ഗായകന്റെ സഹൃദയത്വവും ഗാന്ധിയന്‍ മൂല്യങ്ങളും കര്ഷകമനസും ഒത്തുചേര്‍ന്ന ഖദറിടാത്ത ഈ ഗാന്ധിയന്‍ രാഷ്ട്രീയക്കാരന് രാഷ്ട്രീയക്കാരിലെ അപൂർവതയാണ്.
സാബു ജോണ്‍