നടവഴി മുഴുവൻ മഞ്ഞായിരിക്കും. ഇലപൊഴിഞ്ഞുനില്ക്കുന്ന ബിർച്ച് മരങ്ങളുടെ ചില്ലകളിൽനിന്ന് അടരുന്നതു തട്ടിച്ചിതറി കുറേ തലയിലേക്കും വീഴും. തണുത്ത കാറ്റുകാരണം കുപ്പായത്തിന്റെ കീശയിൽനിന്നു കൈ പുറത്തെടുക്കാൻ തോന്നില്ല. പക്ഷേ, നടപ്പ് ചൂതാട്ടകേന്ദ്രത്തിലേക്കോ മദ്യശാലയിലേക്കോ ആവട്ടെ, അതുമല്ലെങ്കിൽ നെഞ്ചിനടുത്തൊരു പ്രണയലേഖനംപോലെ ആരെങ്കിലും ഉണ്ടെങ്കിലും മതി, തണുപ്പറിയില്ല. കഴിഞ്ഞ മഞ്ഞുകാലംവരെ അങ്ങനെയൊക്കെയായിരുന്നു.
പക്ഷേ, ദസ്തയേവ്സ്കിക്ക് ഇപ്പോൾ സെന്റ് പീറ്റേഴ്സ്ബർഗ് ഒരു മോർച്ചറി പോലെയാണു തോന്നിയത്.
അതെന്താ കാഴ്ചക്കാരന്റെ മനസിലാണോ ദൃശ്യം പിറക്കുന്നത്?
പിന്നല്ലാതെ?
ഒരൊറ്റ നിമിഷംകൊണ്ട് പറുദീസതന്നെ പാതാളമായി മാറും.
അന്ന് 1849 ഡിസംബർ 22
ബിർച്ചുകളും പൈൻമരങ്ങളുമൊക്കെ വെള്ളവസ്ത്രം ധരിപ്പിക്കപ്പെട്ട ശരീരങ്ങൾപോലെ ദസ്തയേവ്സ്കിക്കു തോന്നി.
കൂട്ടുകാർക്കൊപ്പം മറ്റൊരു ശരീരം മാത്രമായി അയാളും നിന്നു. എതിർവശത്ത് ഏതാനും വാരയകലെ മരണവും.
ദസ്തയേവ്സ്കിയും കൂട്ടുകാരും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരാണ്. പരസ്യമായി വെടിവച്ചുകൊല്ലാൻവേണ്ടി ജയിലിൽനിന്നു സെന്റ് പീറ്റേഴ്സ്ബർഗിലെ സെമിയാനോവ് മൈതാനത്തേക്കു കൊണ്ടുവന്നിരിക്കുകയാണ്. മൂന്നോ നാലോ പേരടങ്ങുന്ന സംഘങ്ങളായി എല്ലാവരെയും തിരിച്ചു. മൈതാനത്തുള്ള മരത്തൂണുകളിൽ ബന്ധിച്ചശേഷം അവരുടെ കണ്ണുകൾ മൂടിക്കെട്ടി. പക്ഷേ, എല്ലാം അറിയാം. മുന്നിൽ തന്റെ ശിരസിലേക്കു തോക്കുചൂണ്ടി ഫയറിംഗ് സ്ക്വാഡിലെ അംഗങ്ങൾ നിൽപ്പുണ്ട്. മൈതാനത്തിനു ചുറ്റും കാഴ്ചക്കാരുണ്ട്. നിമിഷങ്ങൾക്കകം അടയാളം കിട്ടിയാലുടനെ വെടിയൊച്ച കേൾക്കും. പിന്നെ സെന്റ് പീറ്റേഴ്സ്ബർഗും മോസ്കോയും റഷ്യയുമുണ്ട്. ദസ്തയേവ്സ്കി ഉണ്ടായിരിക്കില്ല.
പെട്രാഷെവ്സ്കി പ്രസ്ഥാനത്തിലെ അംഗങ്ങളാണ് എല്ലാവരും. നിരോധിക്കപ്പെട്ട വായനയും ചിന്തയും ലഘുലേഖ വിതരണവുമൊക്കെയാണ് പണി. ആളുകളെ വഴിതെറ്റിക്കുകയും സ്വതന്ത്രമായി ചിന്തിക്കാൻ പ്രേരിപ്പിക്കുകയും അനീതിക്കെതിരേ പ്രതികരിക്കാൻ ആവേശം കൊടുക്കുകയുമൊക്കെ ചെയ്യും. ഇത്തരം ചിന്തകളിലും പ്രവ ൃത്തികളിലുമൊക്കെ ആകൃഷ്ടരായി മറ്റുള്ളവരും ഇറങ്ങിപ്പുറപ്പെട്ടാൽ എന്തു ചെയ്യാനാണ്. റഷ്യയുടെ ചക്രവർത്തിയായ നിക്കോളാസ് ഒന്നാമനെപ്പോലും വകവയ്ക്കാത്ത കലാപകാരികൾ. പരസ്യമായി വധശിക്ഷ നടപ്പാക്കിയാൽ മറ്റുള്ളവർക്കൊരു പാഠവുമായിരിക്കും.
ഇന്നും ഇങ്ങനെയാണു ലോകമെങ്ങും ചക്രവർത്തിമാർ കാര്യങ്ങൾ നടപ്പാക്കുന്നത്. പ്രതികരിക്കുന്നവരെ പരസ്യമായി ശിക്ഷിച്ചാൽ വേണോ വേണ്ടയോ എന്നു കരുതിയിരിക്കുന്ന ഭീരുക്കൾ ജീവനുംകൊണ്ട് ഓടിക്കോളും. പിന്നെ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. തന്റേതായ ന്യായങ്ങളിൽ അടയിരുന്ന് അലസതയിലും സുഖലോലുപതയിലും ചക്രവർത്തിക്കു തുടരുകയും ചെയ്യാം. പക്ഷേ, ദസ്തയേവ്സ്കിയുടെ വിഷയമേ അതല്ല.
വധശിക്ഷ വിധിക്കരുത്.
അതു വെറും മരണമല്ല.
അദ്ദേഹം അത് അനുഭവിച്ചതാണ്.
മോചനം
നവംബർ 16നാണ് പെട്രാഷെവ്സ്കി സംഘത്തിന്റെ സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ദസ്തയേവ്സ്കി ഉൾപ്പെടെയുള്ളവരെ വധശിക്ഷയ്ക്കു വിധിച്ചത്. ചോദ്യം ചെയ്യുന്നവർ റഷ്യയിലും രാജ്യദ്രോഹിയായിരുന്നു. അങ്ങനെ ചാപ്പയടിച്ചാൽ പിന്നെ ശിക്ഷിക്കപ്പെട്ടവന്റെ പക്ഷത്ത് ആരുമുണ്ടാകില്ല. കാഴ്ചക്കാരേ ഉണ്ടാകൂ. ആ വിധിക്ക് ഒരു കാഞ്ചിവലിയുടെ അകലമേയുള്ളു ഇനി.
പക്ഷേ, കാര്യങ്ങൾ പെട്ടെന്നു മാറിമറിഞ്ഞു. കാഴ്ചക്കാർ മൈതാനത്തിന്റെ അതിരിലേക്കു നോക്കി.
മൂടിക്കെട്ടിയ കണ്ണുകൾക്കും തോക്കിൻമുനയ്ക്കും അപ്പുറത്തുനിന്നൊരു കുതിരക്കുളന്പടി ശബ്ദം മരണാസന്നരും തിരിച്ചറിഞ്ഞോ?
ഉറപ്പില്ല.
സെമിയാനോവ് മൈതാനത്തിന്റെ ഒരറ്റത്തുനിന്ന് അത് ഫയറിംഗ് സ്ക്വാഡിന്റെ അടുത്തെത്തി നിന്നു. വലിയ നിശബ്ദത. അതു വെടിയൊച്ചയേക്കാൾ തുളച്ചുകയറുന്നതായിരുന്നു. കണ്ണുകളുടെ കെട്ടഴിക്കപ്പെട്ടു, തൂണുകളിലെ ബന്ധനവും നീക്കി. കുറ്റവാളികൾക്കു ചക്രവർത്തി മാപ്പു നല്കിയിരിക്കുന്നു.
വധശിക്ഷയില്ല.
മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിൽനിന്ന് ജീവിതത്തിലേക്ക് അവർ മാറ്റി നിർത്തപ്പെട്ടിരുന്നു.
സെന്റ് പീറ്റേഴ്സ്ബർഗിലെ മരങ്ങൾ ചലിച്ചുതുടങ്ങി. മഞ്ഞുവീഴുന്നത് ആലിംഗനംപോലെയാണ്. കാറ്റ് ചൂളംവിളിക്കുന്നുണ്ട്. ശരീരങ്ങൾ ഉയിർത്തെഴുന്നേറ്റു മനുഷ്യരായിരിക്കുന്നു.
പക്ഷേ, തോൽക്കുമെന്നു കരുതിയിരുന്ന ഫുട്ബോൾ ടീം ജയിക്കുന്പോഴുള്ള ആരാധകരുടെ ആഹ്ലാദം പോലെയല്ല രക്ഷപ്പെട്ടവർക്ക് അത്. മസ്തിഷ്കത്തിനു താങ്ങാനാവാത്തതാണ്. കുതിരപ്പുറത്തെത്തിയ ഉദ്യോഗസ്ഥൻ കൈമാറിയത് വധശിക്ഷയിൽനിന്നു മോചിപ്പിക്കുന്ന ഉത്തരവ് മാത്രമല്ല. മറ്റെന്തൊക്കെയോകൂടിയാണെന്നു തോന്നും മോചിപ്പിക്കപ്പെട്ടവരുടെ തുടർന്നുള്ള പ്രതികരണങ്ങൾ കണ്ടാൽ. കഴിഞ്ഞ നിമിഷം മരണത്തിനു കാത്തുനിന്നവരിൽ ആരോ ഉന്മത്തനോ ഭ്രാന്തനോ ആയി. ചിലർ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നു. അപസ്മാരം ദസ്തയേവ്സ്കിയെ പിന്നീടൊരിക്കലും വിട്ടുപോയില്ല.
ഇഡിയറ്റ്
വധശിക്ഷയും മോചനവും ചക്രവർത്തിയുടെ നാടകമായിരുന്നിരിക്കാം. മരണശിക്ഷയിൽനിന്നു മോചിതനായി. പക്ഷേ, ശിക്ഷ വിധിക്കപ്പെട്ട നവംബർ 16 മുതൽ ഡിസംബർ 22 വരെ അവർ അനുഭവിച്ചതെന്താണ്? ആ ഓരോ നിമിഷവും മരണത്തേക്കാൾ ഭയാനകമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
പിന്നീട് എഴുതിയ ഇഡിയറ്റിൽ അങ്ങനെയൊരു കഥാപാത്രത്തെ ദസ്തയേവ്സ്കി സൃഷ്ടിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവന്റെ മരണത്തിനുമുന്പുള്ള മരണത്തെക്കുറിച്ച് ദസ്തയേവ്സ്കിയെപ്പോലെ മറ്റാർക്കാണ് അറിയാനാവുന്നത്!
ജീവിക്കാൻ ഒരവസരംകൂടി കിട്ടിയാൽ താൻ അതെങ്ങനെ വിനിയോഗിക്കും എന്ന് ഇഡിയറ്റിലെ കഥാപാത്രം ചിന്തിക്കുന്നു.
"ഓരോ മിനിറ്റും ഞാനൊരു യുഗമാക്കി മാറ്റും. ഒന്നും പാഴാക്കില്ല. എല്ലാത്തിനും കണക്കുണ്ട്.’
ദസ്തയേവ്സ്കിയുടെ കഥാപാത്രങ്ങൾ അന്നുമുതൽ മരണത്തെയും അറിഞ്ഞവരായി. മനുഷ്യന്റെ മനസിന്റെ ആഴങ്ങൾ കണ്ട കഥാപാത്രങ്ങൾ. ചൂതാട്ടക്കാരനും ഒളിവിലെ കുറിപ്പുകളും കുറ്റവും ശിക്ഷയും കരമസോവ് സഹോദരൻമാരുമൊക്കെ ലോകത്തിന്റെ പല ഭാഗങ്ങളിലുമിരുന്നു വായിച്ചവരൊക്കെ കണ്ണാടിയിൽ നോക്കിയിട്ടെന്നപോലെ പകച്ചുപോയി. ചിലരാകട്ടെ അന്വേഷിച്ചതു കണ്ടെത്തിയതുപോലെ വായന തുടരാനാകാതെ ഉന്മാദത്തിലേക്കും പ്രവേശിച്ചു.
"കൊലപാതകം നടത്തിയതിന്റെ പേരിൽ ഒരാളെ കൊല്ലുന്നത് ആദ്യത്തെ കൊലപാതകത്തെക്കാൾ വലിയ തിന്മയാണ്. ജുഡീഷ്യൽ കൊലപാതകം ഒരു കവർച്ചക്കാരൻ ചെയ്തതിനെക്കാൾ ഭയാനകമാണ്. രാത്രിയിൽ കാട്ടിലോ മറ്റെവിടെയെങ്കിലുമോ കത്തികൊണ്ട് ഒരു കൊള്ളക്കാരനാൽ കൊല്ലപ്പെടുന്ന ഒരാൾ, തീർച്ചയായും അവസാന നിമിഷംവരെ ഒരു രക്ഷയ്ക്കായി പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ അപ്രതീക്ഷിത സംഭവത്തിൽ കഴുത്ത് മുറിഞ്ഞ ആളുകൾപോലും അവസാന നിമിഷംവരെ രക്ഷാപ്രവർത്തനം പ്രതീക്ഷിച്ച സന്ദർഭങ്ങളുണ്ട്. അയാൾ പ്രതീക്ഷയോടെ ഓടിപ്പോകുകയോ ജീവനുവേണ്ടി അപേക്ഷിക്കുകയോ ചെയ്ത സംഭവങ്ങളുമുണ്ട്.
പക്ഷേ, മരണം പതിന്മടങ്ങ് എളുപ്പമാക്കുന്ന ഈ അന്തിമ പ്രതീക്ഷയെല്ലാം ആ ജുഡീഷൽ കൊലപാതകം അഥവാ വധശിക്ഷ എടുത്തുകളഞ്ഞു; തന്റെ വിധിവാചകം ഉച്ചരിക്കപ്പെട്ടു, ഒരു രക്ഷയുമില്ല എന്ന വസ്തുതയിലാണ് മുഴുവൻ വേദനയും കുടികൊള്ളുന്നത്. അതിലും വലിയ പീഡനം ലോകത്ത് വേറെയില്ല. ഒരു പട്ടാളക്കാരനെ കൊണ്ടുവന്ന് ഒരു യുദ്ധസമയത്ത് ഒരു പീരങ്കിയുടെ മുന്നിൽ നിർത്തി അവനെ വെടിവയ്ക്കുക, അവൻ പ്രതീക്ഷയോടെ മുന്നോട്ട് പോകും; എന്നാൽ അതേ പട്ടാളക്കാരനോട് ഒരു നിശ്ചിത വധശിക്ഷ വായിച്ചുനോക്കാൻ പറഞ്ഞാൽ അയാൾ തലകുനിച്ച് പോകുകയോ കരയുകയോ ചെയ്യും. മനുഷ്യപ്രകൃതിക്ക് ഇത്തരമൊരു കാര്യം ഭ്രാന്ത് പിടിക്കാതെ സഹിക്കാനാകുമെന്ന് ആർക്കാണ് പറയാൻ കഴിയുക? എന്തിനാണ് ഈ മ്ലേച്ഛമായ, അനാവശ്യമായ പരിഹാസം?....
ഇല്ല, ഒരു മനുഷ്യനോട് അങ്ങനെ പെരുമാറരുത്!
(ഫ്യോദോർ ദസ്തയേവ്സ്കി, ദി ഇഡിയറ്റ്)
വധശിക്ഷ കാത്തിരിക്കുന്നവർ
വധശിക്ഷയിൽനിന്ന് ഒഴിവാക്കിയശേഷം നാലു വർഷം ദസ്തയേവ്സ്കി സൈബീരിയയിലെ തടവറയിൽ കഴിഞ്ഞു. മോസ്കോയിൽനിന്നു സൈബീരിയയിലേക്കുള്ള വഴിമധ്യേ കുറച്ചു സ്ത്രീകൾ അദ്ദേഹത്തിനും സഹതടവുകാർക്കും ഒരു ബൈബിളും നൂറു റൂബിളും സമ്മാനിച്ചു. തടവറയിലിരുന്ന് ദസ്തയേവ്സ്കി ബൈബിൾ വീണ്ടും വീണ്ടും വായിച്ചു. അദ്ദേഹം ക്രിസ്തുവിനെ ജീവിതമത്രയും കൊണ്ടുനടന്നു. നോവലുകളിലൊക്കെത്തന്നെ ക്രിസ്തുവിനെ സ്നേഹിക്കാനും തരംകിട്ടുന്പോഴൊക്കെ ചോദ്യം ചെയ്യാനും ദസ്തയേവ്സ്കി തന്റെ കഥാപാത്രങ്ങളെ ഒരുക്കി. ദയയില്ലാത്ത ആ ചോദ്യോത്തരങ്ങൾ ക്രിസ്തുവിനെയും ദസ്തയേവ്സ്കിയെയും പിരിയാനാവാത്തവിധം ചേർത്തുകൊണ്ടിരുന്നു. അതിനിടയ്ക്ക് ദസ്തയേവ്സകി സെന്റ് പീറ്റേഴ്സ്ബർഗിന്റെ ഇടവഴികളിലൂടെ ചൂതുകളി കേന്ദ്രങ്ങളിലേക്ക് ഒളിച്ചോടി. മദ്യപിക്കുകയും പ്രണയിക്കുകയും കടബാധ്യതകളിൽപെട്ട് ഉഴലുകയും ചെയ്തു. എല്ലാറ്റിനുമൊടുവിൽ അദ്ദേഹം എഴുതി. ജീവിതത്തെയും മരണത്തെയുംകുറിച്ച്. നവംബറിലെ ആ വധശിക്ഷയും മോചനവും അതിലെല്ലാം പറ്റിപ്പിടിച്ചിരിപ്പുണ്ട്.
റഷ്യയ്ക്കു മാത്രമായി പ്രത്യേകിച്ച് അനുഭവങ്ങളൊന്നുമില്ല. എല്ലാം മനുഷ്യർക്കു പൊതുവായിട്ടുള്ളതാണ്.
ഇന്നും ഇന്ത്യയിലുൾപ്പെടെ ലോകത്ത് വധശിക്ഷ കാത്തിരിക്കുന്ന നിരവധി മനുഷ്യരുണ്ട്. നമ്മൾ അവരുടെ കുറ്റകൃത്യങ്ങളെക്കുറിച്ചു ബോധവാന്മാരാണ്. അവരുടെ മാത്രം കുറ്റങ്ങളെക്കുറിച്ച്. എന്നിട്ട് ക്രൂരൻമാരായ അവരെ കൊന്നു പകരം വീട്ടുന്നു. ആ പകരംവീട്ടലിനൊരു വിചാരണയില്ല കേട്ടോ. അതു നിയമപരമാണ്. നീതി നടപ്പാക്കിയതായി അതിനാൽ പ്രഖ്യാപിക്കുകയും ചെയ്യുന്നു.
16 നോവലുകൾ ഉൾപ്പെടെ അനശ്വര കൃതികളെഴുതിയ ദസ്തയേവ്സ്കി മരിച്ചിട്ട് 140 വർഷം.
ഇന്നു രാവിലെയും മഞ്ഞുപെയ്തിട്ടുണ്ട് സെന്റ് പീറ്റേഴ്സ് ബർഗിലെ സെമിയാനോവ് മൈതാനത്ത്; നവംബറല്ലേ..!
ജോസ് ആൻഡ്രൂസ്