ഇതൊരു കുട്ടനാടൻ ഗാഥയാണ്. നെൽപ്പാടങ്ങളിലും ചിറകളിലും മാസങ്ങളോളം നീണ്ടുനില്ക്കുന്ന ഉത്സവപ്രതീതിയുള്ള കൊയ്ത്ത്-മെതി- ഉണക്ക് ഉത്സവം. മറ്റിടങ്ങളിൽനിന്നു വലിയ വള്ളങ്ങളിൽ കുടുംബസമേതം കുട്ടനാട്ടിലെത്തുന്ന തൊഴിലാളികളുടെ കഥ. പതിറ്റാണ്ടുകൾക്കുമുന്പത്തെ കുട്ടനാട്ടിലേക്ക് ഒരു യാത്ര.
കൊയ്ത്ത് യന്ത്രങ്ങളും മെതിയന്ത്രങ്ങളും പതിര് പാറ്റുന്ന യന്ത്രങ്ങളുമൊന്നും ഇല്ലാതിരുന്ന കാലമായിരുന്നു അത്. അതായത് 1990കൾക്ക് മുൻപുള്ള പുഞ്ചകൃഷി നടത്തപ്പെട്ടിരുന്ന കാലം. കൊയ്ത്തുകാരുടെയും ഉണക്കുകാരുടെയും സുവർണകാലം.
20-25 കിലോമീറ്റർ ദൂരത്തിന് അപ്പുറത്ത്, ഒരു വിദൂര ദ്വീപിൽ എന്നപോലെ ആളുകൾ വന്ന് താമസിച്ച് ജോലി ചെയ്ത് പോയിരുന്ന കാലം. ദിവസങ്ങളല്ല ആഴ്ചകളും ചിലപ്പോൾ മാസങ്ങളും ആയിരുന്നു. കായലിന്റെ ചിറകളിൽ താമസിച്ച് ജോലി ചെയ്ത് ആണ്ടുവട്ടത്തിലേയ്ക്ക് ഒരു കുടുംബത്തിനു വേണ്ടുന്നതെല്ലാം പുഞ്ചപ്പാടത്തുനിന്ന് സ്വർണ വർണത്തിൽ കൈപ്പിടിയിലാക്കി പോയിരുന്ന സാധാരണക്കാരുടെ കായൽ നിലത്തിലേയ്ക്കുള്ള ജീവിതയാത്ര ആയിരുന്നു അത്.
വിഷുവിനും ഈസ്റ്ററിനും മുന്പ്
വേമ്പനാട് കായലിന് കിഴക്കുതെക്കായി കിടക്കുന്ന കായൽ നിലങ്ങൾ. കായൽരാജാവെന്ന് പേരുകേട്ട മുരിക്കന്റെ ശ്രമഫലമായി രൂപപ്പെട്ട കായൽ നിലങ്ങൾ. ആയിരക്കണക്കിന് ഏക്കർ വരുന്ന, പുഞ്ചകൃഷി മാത്രം പരിചിതമായിരുന്ന കായൽ നിലങ്ങൾ.
ഈസ്റ്ററിനും വിഷുവിനും, ദിവസങ്ങൾക്കുമുൻപ് എല്ലാ കൃഷിപ്പണികളും തിർത്ത് വിളവെടുത്ത്, നെല്ല് അറയിലും പത്തായത്തിലും നിറച്ച് ആനന്ദത്തോടെ വിഷുവും പെസഹാ തിരുനാളും വിളവെടുപ്പിനുശേഷമുള്ള ആഘോഷങ്ങളായി കുട്ടനാട്ടുകാർ കൊണ്ടാടിയിരുന്ന ഒരു കാലം ആയിരുന്നു അത്.
വള്ളങ്ങൾ പുറപ്പെടുന്നു
ജന്മിയുടെ നേതൃത്വത്തിൽ കർഷക തൊഴിലാളികൾ നിലം ഒരുക്കി, വിത്തുവിതച്ച്, വളം ഇട്ട്, കളപറിച്ച് പൊന്നിൻ നിറത്തിൽ നെല്ല് വിളയിച്ചുനിർത്തും.എന്നാൽ ഏക്കറുകണക്കിനുള്ള പാടം മുഴുവൻ കൊയ്തെടുക്കാൻ അവരെക്കൊണ്ടാവില്ല. അതിനു വേറെ ആളെത്തും.
കൊയ്ത്തിന് കാലമാകുമ്പോൾ ദേശാടനക്കിളികൾ എന്ന പോലെ അവർ കൂട്ടമായിട്ടെത്തും. മുപ്പതും നാല്പതും ഒക്കെയായ കൂട്ടങ്ങളായിട്ടാണ് അവർ വരിക. വലിയ വള്ളങ്ങളിൽ സ്ത്രീകളും കുട്ടികളും അത്യാവശ്യം വീട്ടുപകരണങ്ങളുമൊക്കെയായിട്ടാണ് എത്തുക. ഇപ്പോഴത്തെ കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ, വിയപുരം, പാണ്ടി, അപ്പർ കുട്ടനാട് പ്രദേശങ്ങളിൽ നിന്നാണ് കൂടുതൽ ആളുകളും വന്നിരുന്നത്.
മുൻ വർഷം കൊയ്ത് കൊണ്ടുപോയ നെല്ല് കുത്തിയെടുത്ത നല്ല പുഞ്ച അരിയും അത്യാവശ്യം വേണ്ടുന്ന സാധന സാമഗ്രികളുമായി, വലിയ വള്ളങ്ങളിൽ കൊയ്ത്തിന് രണ്ടു മൂന്നു ദിവസം മുൻപേ നാട്ടിൽ നിന്ന് പുറപ്പെടും. ഒരു വള്ളത്തിൽ അഞ്ചും ആറും കുടുംബങ്ങളിലെ മുപ്പതുമുതൽ നാല്പതുവരെ അംഗങ്ങൾ കാണും. അങ്ങനെ നിരവധി വള്ളങ്ങളിൽ വിവിധ കായൽ നിലങ്ങളിലേയ്ക്ക് ഇവർ യാത്ര തിരിക്കും.
യാത്ര രണ്ടാം ദിവസം
തകഴി, ചമ്പക്കുളം, പുന്നമട എന്നിവിടങ്ങളിൽ വള്ളം അടുപ്പിച്ചു ബാക്കി വേണ്ട സാധനങ്ങളും കൂടി സംഘടിപ്പിച്ച് രണ്ട് ദിവസങ്ങൾ കൊണ്ടാണ് ഇവർ ലക്ഷ്യസ്ഥാനമായ കായൽ നിലത്തിൽ എത്തുക. മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ നിന്നും അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ ഇവർ കടമായി വാങ്ങിയാണ് പോയിരുന്നത്. തിരികെ വരുമ്പോഴാണ് വാങ്ങിയ സാധനത്തിന്റെ വിലയായി നല്ല പുന്നെല്ല് കടക്കാർക്ക് നല്കിയിരുന്നത്.
യാതൊരു മുൻപരിചയവും ഇല്ലെങ്കിലും കൊയ്ത്തിന് പോകുന്നവർക്ക് അത്യാവശ്യ സാധനങ്ങൾ കടം കൊടുക്കാൻ കച്ചവടക്കാർക്കും മടിയില്ലായിരുന്നു. കാരണം ഈ തൊഴിലാളികളൊന്നും വിശ്വാസവഞ്ചന കാട്ടില്ല എന്ന വിശ്വാസവും തിരികെ വരുമ്പോൾ നല്ല പുന്നെല്ല് വിലയായി തിരികെ കിട്ടുമെന്ന പ്രതീക്ഷയും. വിശ്വാസവും പ്രതീക്ഷയും ഒരിക്കലും തെറ്റിച്ചിരുന്നില്ല എന്നതാണ് കുട്ടനാടിന്റെ സംസ്കാരം.
കായലിലെത്തിയാൽ ഏറ്റവും നല്ല സ്ഥലം നോക്കി ചിറയിറമ്പിൽ വള്ളം ചേർത്ത്, കൊണ്ടു വന്നിരിക്കുന്ന സാമഗ്രികൾ കൊണ്ട് പന്തൽ കെട്ടും. ഇനിയുള്ള ദിവസങ്ങളും ആഴ്ചകളും ഇവരുടെ ജീവിതം ഈ പന്തലുകളിലാണ്. ഇങ്ങനെ പന്തല് കെട്ടി താമസിച്ച് ജോലി ചെയ്തിരുന്നതിനാൽ നാട്ടുകാർ ഇവരെ "പന്തകെട്ടി' കൊയ്യാനെത്തുന്നവർ എന്നാണ് വിളിച്ചിരുന്നത്. ഇനിയുള്ള ഇവരുടെ ആഴ്ചകൾ ഈ പന്തകളിലാണ്. വരാനിരിക്കുന്ന ഒരു വർഷത്തേയ്ക്ക് കരുതി വയ്ക്കാനുള്ളത് സ്വരുക്കൂട്ടാനുള്ള പന്ത ജീവിതം..
എരിവുള്ള കഞ്ഞിവെള്ളം
ഓരോ ജന്മിയുടെയും നിലങ്ങളിലേയ്ക്ക് ആവശ്യമായ കൊയ്ത്തുകാർ എല്ലാവരും അടുത്തടുത്താണ് പന്തൽ കെട്ടുന്നത്. ജന്മിയുടെ നിലം മുഴുവൻ കൊയ്തെടുത്ത് പാടവരമ്പിനടുത്ത് കറ്റയായി കെട്ടി വച്ച്, തണ്ട് ഉണക്കാകുമ്പോൾ കെട്ടുകളാക്കി തലച്ചുമടായി കളങ്ങളിലേയ്ക്ക് കൊണ്ടുവരും. ചില പാടങ്ങളിൽ നിന്ന് കറ്റ കിലോമീറ്ററുകളോളം ചുമന്നാലാണ് കളത്തിൽ എത്തിക്കാൻ കഴിയുക. അങ്ങനെ ഉള്ള സ്ഥലങ്ങളിൽ ആളുകൾ തലച്ചുമട് വച്ചുമാറ്റം നടത്താറുണ്ട്.
വിസ്താരമേറിയ കളത്തിൽ പന്തക്കാർക്കു പ്രത്യേകം പ്രത്യേകം "പായെടം' അനുവദിച്ചിട്ടുണ്ടാവും, ഓരോ കൂട്ടരും വെവ്വേറെ പായെടം പിടിച്ച് കറ്റ അടുക്കി വയ്ക്കും, ഒരാൾ പൊക്കത്തിൽ നല്ല നീളത്തിൽ കറ്റ "ചായ്ക്കാൻ' പ്രത്യേകം കഴിവ് വേണം. അതിൽ പ്രാവീണ്യമുള്ളവർ തന്നെ അതു ചെയ്തില്ലെങ്കിൽ കറ്റ കൂട്ടം മറിഞ്ഞ് വീഴും.
എല്ലാവരും കൊയ്ത്ത് ജോലികളിൽ മുഴുകുമ്പോൾ പന്തയിൽ ഒന്നു രണ്ട് സ്ത്രീകൾ പാചകം ചെയ്യുന്നതിനും, കുട്ടികളെ നോക്കുന്നതിനുമായി ഉണ്ടാവും. എരിവ് ചേർത്ത കഞ്ഞിവെള്ളവുമായി പന്തയിൽ നിന്ന് കളത്തിലേക്ക് മൺകുടത്തിൽ കൊടുത്തു വിടും ജോലിക്കിടയിലെ ആശ്വാസമായ ഈ കഞ്ഞിവെള്ളം നല്കുന്ന ഉന്മേഷം എടുത്ത് പറയേണ്ടതു തന്നെയെന്ന് അനുഭവസാക്ഷ്യം.
കുടിക്കാവുന്ന കായൽ വെള്ളം
രാവിലെയും വൈകുന്നേരവുമാണ് കൂടുതൽ ജോലി ചെയ്യുക. യാതൊരു മടിയും തടസ്സവും ഇല്ലാതെ ഉച്ചയ്ക്കു കടന്നു വരുന്ന കുംഭം-മീനം മാസങ്ങളിലെ സൂര്യരശ്മികളുടെ കാഠിന്യം ഒഴിവാക്കിയാണ് അവർ ജോലികൾ ക്രമീകരിച്ചിരുന്നത്. അത്യാവശ്യ സന്ദർഭങ്ങളിൽ ദാഹം തീർക്കാൻ കായലിലെ വെള്ളവും പാടശേഖരത്തിനു നടുവിലൂടെ ഒഴുകുന്ന ചാലുകളിലെ വെള്ളവും ഉപയോഗിച്ചിരുന്നു എന്ന് അറിയുമ്പോൾ അന്ന് വെള്ളം എത്രകണ്ട് ഉപയോഗയോഗ്യമെന്ന് മനസിലാവും. "ഒഴുക്ക് നിറ്റിൽ അഴുക്ക് ഇല്ല' എന്നതാണല്ലോ പ്രമാണം.
കളത്തിൽ എത്തിക്കുന്ന കറ്റ മെതിക്കുന്നതിനും അക്കാലത്ത് നിയതമായ രീതികൾ ഉണ്ടായിരുന്നു. വലിയ കളങ്ങളിൽ അതിന്റെ മധ്യത്തിൽ നിന്നാണ് മെതി തുടങ്ങുക. അതിനും കാരണമുണ്ട് മെതിച്ചുകൂട്ടുന്ന നെല്ല് അളന്ന് മൂട കുത്തുന്നതിന് കളത്തിന്റെ മദ്ധ്യം ഒഴിവാക്കിയെടുക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. മെതി കഴിഞ്ഞ് ഉണക്ക് തുടങ്ങുമ്പോൾ പൊലി നാലു വശത്തേക്കും വാരി നിരത്താനും ഇതുവഴി കഴിയുമായിരുന്നു.
മെതി: ചോര പൊടിയുന്ന കല
കറ്റമെതിക്കൽ ഒരു കലയാണ്. കാലുകൾ കൊണ്ട് നൃത്തം വച്ച് കച്ചിയും നെല്ലും വേർതിരിക്കുന്ന പണി. നീളത്തിൽ സ്ഥാപിക്കുന്ന വച്ചുകെട്ടിൽ പിടിച്ച് കാലുകൊണ്ട് കറ്റകൾ ഇതളുകളാക്കി ഒരുകാലുകൊണ്ടമർത്തി മറുകാലുകൊണ്ട് ഉതിർത്തി എടുക്കുന്ന ജോലി ആരംഭിക്കുമ്പോൾ പലരുടെയും കാലുകൾ മുറിഞ്ഞ് ചോര പൊടിയും.പിന്നപ്പിന്നെ അത് തഴമ്പായി മാറും, അപ്പോൾ മെതിക്ക് വേഗം കൂടും.
കൊയ്ത്ത് കഴിഞ്ഞ് മെതി തുടങ്ങിയാൽ ഓരോ ദിവസവും പത്തുമുതൽ പതിനാലു മണിക്കൂർവരെയാണ് ജോലി ചെയ്യുക. ചൂട് ഒഴിവാക്കാൻ അതിരാവിലെ തന്നെ മെതി ആരംഭിക്കും, അതുപോലെതന്നെ രാത്രി വളരെ വൈകുന്നതു വരെ തുടരുകയും ചെയ്യും. ഒരേ താളത്തിൽ വെച്ചുകെട്ടിൽ കൈ പിടിച്ചു കറ്റ മെതിച്ചിരുന്ന രീതി കുട്ടനാടൻ പാടശേഖരങ്ങളിലെ കൊയ്ത്തുപാട്ടു പോലെ തന്നെ സുന്ദരമായിരുന്നു. ഒന്നു ചേർന്ന് പോകുമ്പോൾ ഒരേ പോലെ ചുവട് വയ്ക്കുന്ന സംഘനൃത്തക്കാരാണ് മെതിക്കാർ എന്ന് തോന്നുമായിരുന്നു.
പെട്രോമാക്സുകളും വലിയ പന്തങ്ങളുമായിരുന്നു രാത്രികാലങ്ങളിൽ കളത്തിൽ പ്രകാശം പരത്തിയിരുന്നത്. രാത്രിയിലെ മെതി നെല്ലും കച്ചിയും തമ്മിൽ വേർപെടില്ല എന്ന കാരണത്താൽ പല ജന്മിമാരും പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നതും ഒരു യാഥാർഥ്യം ആയിരുന്നു.
മെതിച്ച് കൂട്ടുന്ന പൊലി അളക്കുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ടായിരുന്നു. ഒരു കളത്തിലെ ആദ്യത്തെ അളവ് "ഒറ്റ പറയിൽ'ആയിരിക്കണം എന്ന് നിഷ്കർഷിച്ചിരുന്നു. അതും നിറപറയാക്കി മാറ്റി വയ്ക്കും. പീന്നീട് സൗകര്യത്തെ പ്രതി ഇരട്ട പറയും, രണ്ടര പറയും ഒക്കെ ഉപയോഗിക്കും. ഏഴിന് ഒന്ന് എന്നതായിരുന്നു കൊയ്ത്തു കൂലി അല്ലെങ്കിൽ പതം.
ഏഴു പറ നെല്ല് അളന്നുമാറ്റുമ്പോൾ കൊയ്ത്തുകാരന് ഒരുപറ, ഒരു ചങ്ങഴി, ഒരു നാഴി, തീർപ്പായി നല്കിയിരുന്നു. മെതി തീർത്ത് കളം പിരിയുന്ന ദിവസം അന്നുവരെയുള്ള കൂലി അളന്ന് ചണച്ചാക്കുകളിൽ നിറച്ച് വള്ളത്തിൽ അടുക്കി വയ്ക്കുമ്പോൾ വരാനിരിക്കുന്ന വർഷത്തെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് അവർ അടുക്കി വയ്ക്കുക.
കൊയ്ത്തുകാർ തങ്ങളുടെ പന്തലുകൾ അഴിച്ച് സാമഗ്രികൾ വള്ളത്തിൽ കയറ്റുമ്പോൾ അങ്ങകലെ കായലി'ലെ ഓളങ്ങളിലൂടെ നിര നിരയായി വള്ളങ്ങളിൽ മറ്റൊരു കൂട്ടർ എത്തിത്തുടങ്ങും. ആ വള്ളങ്ങളിൽ പുരുഷൻമാരുടെ മാത്രം സംഘങ്ങൾ ആണ് എത്തുക. ഓരോ വള്ളത്തിലും പതിനഞ്ചിനും ഇരുപതിനും ഇടയിലുള്ള 'ഉണക്കുകാരുടെ ' സംഘങ്ങളാണ് അത്.
ഉണക്കു സംഘങ്ങൾ
കൂട്ടനാട്ടിൽ നിന്നായിരുന്നു ഉണക്കിനായി ആളുകൾ കായലിലേക്ക് പോയിരുന്നത്. ഉണങ്ങാൻ പോകുന്ന 15-20 പേരടങ്ങുന്ന ഗ്രൂപ്പിന്റെ ക്യാപ്റ്റൻ മൂപ്പൻ എന്നാണ് അറിയപ്പെട്ടിരുന്നത്. പോകുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ മൂപ്പന്റെ നേതൃത്വത്തിൽ പോകുന്ന ആളുകൾ ഒന്നിച്ചുകൂടും. മുൻ വർഷം പോയ ചിലർ ഒഴിവാകും. അപ്പോൾ അവർക്ക് പകരംമറ്റ് ചിലരെ ഉൾപ്പെടുത്തും.
എന്ന്, എപ്പോൾ, എങ്ങനെ പോകണം എന്നുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് ധാരണ ആകും. കൈക്കരുത്തും ആരോഗ്യവുമുള്ള ചെറുപ്പക്കാരെ കൂട്ടത്തിൽ കൂട്ടാൻ മൂപ്പൻമാർ പ്രത്യേകം ശ്രദ്ധിക്കും. ചെയ്തു തീർക്കുന്ന അളവിനാണ് കൂലി. കൂലി നെല്ലായിട്ട് പറക്കണക്കിൽ കിട്ടും. ആയിരപ്പറ നെല്ല് വിത്തിന് നാല് ഉണങ്ങിയാൽ ഇത്ര, മൂന്ന് ഉണങ്ങിയാൽ ഇത്ര എന്നതായിരുന്നു കൂലിക്കണക്ക്.
കൂടുതൽ നല്ല പണിക്കാരുമായി പോയി കൂടുതൽ നെല്ല് കൊണ്ടു വരാം എന്നതായിരുന്നു എല്ലാവരുടേയും ആഗ്രഹം. കായലിൽ ഉണക്കിന് തങ്ങളുടെ മകനെ കൂടി കൊണ്ടുപോകാൻ മൂപ്പന്റെ അടുത്ത് ശിപാർശയുമായി എത്തുന്ന മാതാപിതാക്കൾ ഉണ്ടായിരുന്നു. മദ്യപിക്കാത്ത, ദുശീലങ്ങൾ ഇല്ലാത്തവരെ കൂട്ടത്തിൽ എടുക്കാൻ മൂപ്പൻമാരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
കൂട്ടത്തിൽ അത്യാവശ്യം പാചകം അറിയാവുന്നവർ ഒന്നുരണ്ട് പേരുണ്ട് എന്ന് മൂപ്പൻ ഉറപ്പാക്കും.കാരണം ഒരു മാസത്തോളം കായലിന്റെ കരയിൽ സ്വന്തമായി ആഹാരം പാകം ചെയ്ത് കഴിയേണ്ടതാണ്. അരിയും മറ്റ് സാധനങ്ങളും കരുതിയാണ് പോകുന്നത്. പച്ച മത്സ്യം മാത്രമേ അവിടെ കിട്ടൂ. കിട്ടുന്നതു കൊണ്ട് നന്നായി ഭക്ഷണമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ, ആരോഗ്യം പ്രശ്നമാകും പിന്നെ ഈ പോക്കു കൊണ്ട് വലിയ ഗുണം ഉണ്ടാകില്ല എന്ന് അറിയാം.
പല മൂപ്പൻമാരും ഉണക്കിന് പോകാൻ ആലോചന തുടങ്ങുമ്പോൾ തന്നെ ഉണക്കമീനും ഉണക്കക്കപ്പയും കരുതി വയ്ക്കും. വലിയ വള്ളത്തിലാണ് യാത്ര. കാരണം തിരികെ വരുമ്പോൾ കൂലിയായി കിട്ടുന്ന നെല്ല് കൊണ്ടുവരേണ്ടതാണ്.
വളവര
എല്ലാവള്ളത്തിനും മധ്യത്തിലായി ഒരു വളവരയും കാണും. അതിന്റെ അകത്താണ് അത്യാവശ്യം തുണികളും അരിയും മറ്റു സാധനങ്ങളും വയ്ക്കുക. കുട്ട, ഏറു കുട്ട, വിത്തേറ്റി തുടങ്ങിയ പണി ആയുധങ്ങൾ മുതൽ അരകല്ലും പിള്ളക്കല്ലും വരെ ഉണ്ടാകും ആ വളവരയുടെ കീഴിൽ.
ഒരു ദിവസം സന്ധൃയോടുകൂടിയാവും യാത്ര തുടങ്ങുക. വള്ളക്കടവിൽ മൂപ്പന്റെ നേതൃത്വത്തിൽ പ്രാർഥന നടത്തിയേ വള്ളത്തിലേയ്ക്ക് കയറൂ. യാത്ര അയയ്ക്കാൻ കുടുംബാംഗങ്ങളും കടവിൽ എത്തിയിരിക്കും. ഒരു മാസമെങ്കിലും എടുക്കും ഇനി തിരികെ എത്താൻ.
ഉണക്കിന് കാലമാകുമ്പോൾ സന്ധ്യയ്ക്ക് പമ്പാനദിയിലൂടെ നിരവധി വള്ളങ്ങളാണ് ഇങ്ങനെ വേമ്പനാട് കായൽ ലക്ഷ്യം വച്ച് പോകുന്നത്. വള്ളത്തിൽ ഇരുന്നും കിടന്നും, കഥകൾ പറഞ്ഞും, കേട്ടും ഉള്ള ഒരു യാത്ര. മുൻപ് ഉണക്കിന് പോയിട്ടുള്ളവരും മൂപ്പനും, അനുഭവങ്ങളും കഥകളും പൊടിപ്പും തൊങ്ങലും ചേർത്ത് വിളമ്പുമ്പോൾ ആദ്യമായി പോകുന്നവർക്ക് അമ്പരപ്പും ആവേശവും ആവോളം.
ഈ യാത്രയിൽ പലർക്കും പലതാണ് ലക്ഷ്യം. ഒരു മാസം ജോലി ചെയ്താൽ കൂലി ഇനത്തിൽ ലഭിക്കുന്ന നെല്ലിന്റെ ആകർഷണമാണ് എല്ലാവരെയും വീടു വിട്ട് നില്ക്കാൻ പ്രചോദിപ്പിക്കുന്നത്. ആളൊന്നിന് അറുപതിൽ കുറയാതെ പറ നെല്ല് കിട്ടും. ചില വീടുകളിൽ നിന്ന് രണ്ടും മൂന്നും പേരുണ്ടാവും. ആണ്ടു വട്ടത്തിലേയ്ക്ക് കഞ്ഞിക്കുള്ള നെല്ല് ഉണ്ടാവും ഒരാൾ പോയാൽ. അപ്പോൾ രണ്ടും മൂന്നും പേർ പോയാലോ? അതെ ഉണക്കുകൂലിയായി കിട്ടുന്ന നെല്ലിന്റെ അളവിലാണ് ഇവരുടെ പലരുടെയും സ്വപ്നങ്ങൾ യാഥാർഥ്യമാവുന്നത്. അതെ, ഇത് സ്വപ്നയാത്രയാണ്.
അറപ്പുരയിലേക്ക്
ഒരു മാസത്തോളം എത്തുമ്പോഴെ ഒരു കളത്തിലെ മുഴുവൻ പൊലിയും നെല്ലും പതിരും വേർതിരിഞ്ഞ് വിത്തും നെല്ലുമായി ജന്മിയുടെ അറപ്പുരകളിലും മില്ലുകളിലും കൂലിയായി ഉണക്കുകാരുടെ വള്ളത്തിലും നിറയും. ഉണക്കി മാറ്റിയ വിത്തും നെല്ലും വള്ളത്തിൽ കയറ്റി ജന്മിയുടെ അറപ്പുരയിൽ നിറച്ചു കഴിയുമ്പോൾ മാത്രമാണ് ഉണക്കുകാരന്റെ ജോലി തീരുക.
ഉണക്കിൽ പിഴച്ചാൽ വിത്തിലും അരിയിലും പിഴയ്ക്കും. അതു കൊണ്ട് ചെരുവിലെ മാടത്തിലിരുന്ന് എല്ലാം ശ്രദ്ധയോടെ വീക്ഷിക്കുന്ന ജന്മിയും ജന്മിയുടെ നടത്തിപ്പുകാരനും മൂപ്പനും എപ്പോഴും നിർദേശങ്ങളുമായി കൂടെ ഉണ്ടാവും. പ്രകൃതിയുടെ കനിവായ കാറ്റിനെ അടിസ്ഥാനപ്പെടുത്തി മാത്രമേ പതിര് പാറ്റാൻ കഴിയു. ഏറ് തെറ്റിയാൽ നെല്ലും പതിരും വേർതിരിയില്ല. ഉണക്കുകാരുടെ കൂട്ടത്തിൽ തട്ടിൽ നിന്ന് ഏറുകൊട്ടയിൽ പൊലി എറിയുന്നവന് ചുണ്ടൻ വള്ളത്തിലെ അമരക്കാരന്റെ തലയെടുപ്പും സ്ഥാനവുമാണ്. കാറ്റിന്റെ ഗതിനോക്കി എറിയാൻ അറിയാവുന്ന ഉണക്കുകാരന് ജന്മിയുടെയും മൂപ്പന്റെയും വക പ്രോത്സാഹനവും ചില ചെറിയ സമ്മാനവും ഉറപ്പ്.
ഉണക്കിനിടെ കല്യാണാലോചനയും
സ്വന്തം വീട്ടിൽ നിന്ന് അധികം ദൂരത്തല്ല എങ്കിലും വിവരങ്ങൾ അറിയാനുള്ള മാർഗങ്ങൾ ഒന്നും നിലവിലില്ലാതിരുന്ന കാലം. പലപ്പോഴും നാട്ടുവിശേഷങ്ങളും മറ്റ് പ്രധാന കാര്യങ്ങളും അറിയുന്നത് വല്ലപ്പോഴും കായലിലൂടെ കടന്നു പോവുന്ന വള്ളക്കാർ വഴിയാണ്.
നാട്ടിലോ വിട്ടിലോ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ പോലും യഥാസമയം അറിയാൻ നിർവാഹമില്ലാത്ത അവസ്ഥ. ആരോഗ്യവും തടിമിടുക്കും കഴിവും ഉള്ള പുരുഷൻമാരെ പലപ്പോഴും പെൺകുട്ടികളുടെ അപ്പൻമാരും സഹോദരൻമാരും കായലിലെ ഉണക്കിന് പോയപ്പോൾ പരിചയപ്പെട്ട് കണ്ടെത്തിയിട്ടുണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്.
അറപ്പുര
ജന്മിയുടെ അറപ്പുരയിൽ നെല്ലും വിത്തും സൂക്ഷിക്കുന്നതിനും ഒരു രീതിയുണ്ട്. വായുസഞ്ചാരമില്ലാത്ത അറപ്പുരയുടെ നടുവിലെ മുറിയിൽ വിത്ത് നിറച്ച് കതക് അടച്ചാൽ അടുത്ത കൃഷിക്ക് വിത്ത് ഒരുക്കുന്ന സമയത്ത് മാത്രമേ അത് തുറക്കൂ. വിത്തിനും നെല്ലിന്നും വെവ്വേറെ മുറികളുണ്ട്. ക്ഷാമ കാലത്ത് തന്റെ തൊഴിലാളികൾക്ക് കഞ്ഞിക്കുള്ള നെല്ല് പ്രത്യേകം അറയിൽ സൂക്ഷിച്ചിരുന്ന ജന്മിമാരും ഉണ്ടായിരുന്നു എന്നത് കുട്ടനാടിന്റെ മാത്രം സ്വകാര്യ അഹങ്കാരമാണ്.
ആയിരക്കണക്കിനു പറ നെല്ല് കൊള്ളുന്ന അറയും പുരയും കുട്ടനാട്ടിൽ നിലനിന്നിരുന്നു. അവയിൽ സംഭരിക്കപ്പെടുന്ന നെല്ലിനും വിത്തിനും വെള്ളപ്പൊക്ക കാലത്തുപോലും ഈർപ്പം ബാധിച്ചിരുന്നില്ല. തടികൊണ്ട് രൂപപ്പെടുത്തുന്ന അറയും പുരയും അത്രക്ക് സുരക്ഷിതമായിരുന്നു.
കായൽ കളത്തിൽ നിന്ന് അവസാനത്തെ നെല്ലും വള്ളത്തിൽ കയറ്റി, മൂപ്പൻ കളം അടിച്ച് വൃത്തിയാക്കി, ആലങ്കാരികമായി ജന്മിയുടെ മാടവും എടുത്ത് വള്ളത്തിൽ വച്ചുകൊടുത്ത്, പതിര് പാടത്തെ തൂമ്പിന് മുന്നിലിട്ട് തീ കൊടുത്തിട്ടാണ് ഉണക്കുകാർ കളം വിടുന്നത്. തൂമ്പിനോട് ചേർന്ന് പതിര് കത്തിക്കുന്നതിന് ഒരു പ്രത്യേകതയുണ്ട്.
തൂമ്പ് തുറന്ന് വെള്ളം കയറ്റുമ്പോൾ ചാരം എല്ലാ നിലത്തിലേക്കും ഒഴുകിപ്പരക്കും. ഒരു വളപ്രയോഗം തന്നെ. പലപ്പോഴും ജന്മിയുടെ വക സത്കാരവും അടുത്ത വർഷത്തേയ്ക്കുള്ള ഉണക്കിന്റെ ക്ഷണവും സ്വീകരിച്ചായിരിക്കും ഇവരുടെ യാത്ര. ജന്മിമാർ ചില മൂപ്പൻമാരെയും ഉണക്കുകാരെയും തങ്ങളുടെ രാശിയായി കണ്ടിരുന്നു എന്നും പറഞ്ഞു കേട്ടിരുന്നു.
സ്വപ്നങ്ങൾ ചാക്കിലാക്കി മടക്കം
വള്ളം നിറച്ചു നെല്ലു നിറച്ച ചാക്കുകളുമായി കായലിൽനിന്ന് ഒഴുക്കിന് എതിരേ വലിയ കഴുക്കോലുകൾ കുത്തി ഊന്നി, തിരികെ നിരനിരയായി നാട്ടിലേയ്ക്ക് പോകുന്നതു കാണുമ്പോൾ ഉറപ്പിക്കാം ഒരു കൊയ്ത്തുകാലം കൂടി കഴിഞ്ഞു എന്ന്. വരാനിരിക്കുന്ന വർഷത്തെ സ്വപ്നങ്ങളാണ് വള്ളംനിറയെ.
അതിൽ മകളുടെ, പെങ്ങളുടെ വിവാഹമുണ്ടാകാം, വിദ്യാഭ്യാസമുണ്ടാകാം. അതുപോലെ വരാനിരിക്കുന്ന ഈസ്റ്ററും വിഷുവും ഉണ്ടാകും. അങ്ങനെ സ്വപ്നങ്ങൾ ചാക്കിലാക്കി അവർ കുട്ടനാട്ടിലെ തങ്ങളുടെ വിടുകളിലേയ്ക്ക്.. നീണ്ട ഒരു ഉണക്കു കാലത്തിനു ശേഷം.
ആന്റണി ആറിൽചിറ ചമ്പക്കുളം