ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചിട്ടും നടന്നില്ല. വയസ് 80. ലോക്ക്ഡൗൺ വന്നപ്പോൾ ഇത്തിരി തടസമുണ്ടായെന്നേയുള്ളു. ഇന്നുവരെ ഒറ്റ അപകടവുമുണ്ടാക്കാതെ ആർക്കും പരിക്കേൽപ്പിക്കാതെ തുടരുന്ന ജൈത്രയാത്രയ്ക്കു ബ്രേക്കിടാൻ തത്ക്കാലം ഉദ്ദേശ്യമില്ല.
"പരിചയമുള്ള വഴിയെന്ന ധൈര്യത്തിലാണു യാത്ര. മലഞ്ചരക്കുമായി തൊടുപുഴയിൽനിന്ന് ഇടുക്കിയിലേക്കു പോകുന്ന ആലപ്പാട്ടു കുട്ടിയുമുണ്ട് കൂടെ. കുളമാവിനടുത്തുള്ള മീൻമുട്ടിയിലെത്തി ജീപ്പ്. കാഴ്ച മറച്ചു ചാറ്റൽ മഴയും മഞ്ഞും. വഴിയിൽ ഇരുട്ടുകയറിയതുപോലെ തോന്നി പെട്ടെന്ന്. ബ്രേക്കിൽ ചവിട്ടിയതും മുന്നിൽനിന്നൊരു ചിന്നംവിളി ഉയർന്നതും ഒരുമിച്ചായിരുന്നു’.
വർഷം മുപ്പതു പിന്നിട്ടെങ്കിലും ഓരോ യാത്രയിലും മീൻമുട്ടിയിലെത്തുന്പോൾ അറിയാതൊരു നടുക്കം ഉള്ളിലുയരും ആനച്ചാലിൽ പാപ്പച്ചൻ എന്ന തൊടുപുഴ ഒളമറ്റം ആനച്ചാലിൽ എ.ഒ.വർക്കിക്ക്. ജീപ്പിൽനിന്നിറങ്ങി ഓടാൻ ശ്രമിക്കുന്നതിനിടെ അടുത്തെത്തിയിരുന്നു ആന. ഭാഗ്യം കൂടെയുണ്ടായിരുന്നിരിക്കാം. ജീപ്പിന്റെ പടുത വലിച്ചുകീറിയെങ്കിലും ആന പാപ്പച്ചനെയോ കുട്ടിയെയോ ആക്രമിച്ചില്ല.
മൂന്നു പതിറ്റാണ്ടിനിടെ നൂറുകണക്കിനു തവണ ഇതുവഴി ഇടുക്കിക്കു പോയി പാപ്പച്ചൻ. ഭീതിപ്പെടുത്തുന്നതും വിചിത്രങ്ങളുമായ പല അനുഭവങ്ങളുമുണ്ടായി. എന്നാൽ, മരണത്തിന്റെ കൊന്പിൻതുന്പത്ത് മനഃസാന്നിധ്യം പോലും നഷ്ടമായ ആ ദിനത്തോളം നടുക്കം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല.
എണ്പതാം വയസിലും ഡ്രൈവിംഗിന്റെ കാര്യത്തിൽ ഇരുപതുകളിലാണ് ഇടുക്കിയുടെ ഡ്രൈവിംഗ് വിസ്മയമെന്ന പേരിൽ അറിയപ്പെടുന്ന പാപ്പച്ചൻ ചേട്ടൻ. വളയംപിടിച്ചിട്ട് ആറു പതിറ്റാണ്ട് പിന്നിട്ടു. പ്രായം പോലും സുല്ല് പറഞ്ഞ് മാറിനിൽക്കുന്പോൾ ഓഫ് റോഡുകളിലെ താരമായ മഹീന്ദ്ര ജീപ്പിൽ ഹൈറേഞ്ചിന്റെ ഹെയർപിൻ വളവുകളിലൂടെ കുതിച്ചുപായുകയാണ് പാപ്പച്ചൻ ചേട്ടൻ.
ഏതു റോഡിലൂടെയും ഏതു കയറ്റവും കയറാൻ മഹീന്ദ്ര ജീപ്പിനെ വെല്ലുന്ന വാഹനമില്ലെന്നു പാപ്പച്ചൻ ചേട്ടൻ പറയും. പരിചിതമല്ലാത്ത പ്രദേശങ്ങളും വഴികളും ഇടുക്കി ജില്ലയിൽ ഇല്ലെന്നു തന്നെ പറയാം. വളഞ്ഞും പുളഞ്ഞും കിടക്കുന്ന, വന്യമൃഗങ്ങൾ ഏറെയുള്ള മലയോര പാതകളിലൂടെയുള്ള സാഹസിക യാത്രയോട് വല്ലാത്ത ഒരു അടുപ്പമുണ്ടായിരുന്നു അദ്ദേഹത്തിന്. പരിമിതമായ വാഹന സൗകര്യം മാത്രമുണ്ടായിരുന്ന കാലത്ത് ഹൈറേഞ്ചിലെ കുടിയേറ്റക്കാരായ ജനങ്ങൾ ഈ ജീപ്പിൽ എത്രതവണ യാത്രചെയ്തിട്ടുണ്ടെന്ന് അവർക്കുപോലും നിശ്ചയമില്ല.
എല്ലാം നിമിത്തം
എട്ടു മക്കളുള്ള കുടുംബത്തിലെ ഏറ്റവും മൂത്തയാളായിരുന്ന പാപ്പച്ചൻ ചേട്ടൻ കുടുംബം പോറ്റാൻവേണ്ടിയാണ് റബർ ടാപ്പിംഗിനിറങ്ങിയതെങ്കിലും കാലം കാത്തുവച്ചത് വളയം പിടിക്കാനുള്ള നിയോഗമായിരുന്നു. അക്കാലത്ത് സ്വന്തമായി കാറുണ്ടായിരുന്ന വീട്ടിലായിരുന്നു ടാപ്പിംഗ്. ടാപ്പിംഗ് ജോലികൾക്കുശേഷം വീട്ടിലെ അല്ലറ ചില്ലറ ജോലികളിലും സഹായിച്ചിരുന്നു.
കഴുകാനായി കാർ ഷെഡിൽനിന്നു പുറത്തിറക്കുന്പോൾ ഉള്ളിലൊരു മോഹം മുളപൊട്ടിയിരുന്നു. എനിക്കും ഒരു ജീപ്പ് വാങ്ങണം. ഡ്രൈവറാകണം. മനസിൽ കോറിയിട്ട ആ മോഹം ഒടുവിൽ പൂവണിഞ്ഞു. അതിനു നിമിത്തമായത് ജോലിചെയ്ത തൊടുപുഴ കല്ലേൽ കുടുംബത്തിലെ വലിയ കാരണവരായ കൊച്ചേട്ടനും വീട്ടുകാരുമാണ്. ഡ്രൈവിംഗ് പഠിപ്പിച്ചതും ലൈസൻസ് എടുക്കാൻ സഹായിച്ചതുമെല്ലാം ആ കുടുംബമായിരുന്നുവെന്ന് അദ്ദേഹം ഓർമിക്കുന്നു.
സ്വന്തം വാഹനത്തിൽ
ലൈസൻസ് ലഭിക്കും മുന്പേ വാഹനം ഓടിച്ചുതുടങ്ങിയ ഇദ്ദേഹത്തിന് ലൈസൻസ് ലഭിച്ചതോടെ ഇടുക്കിയിലെ ദുർഘട പാതയിലൂടെ വാഹനവുമായി പോകാനുള്ള ആത്മവിശ്വാസം ഇരട്ടിച്ചു. ഇതോടെ പാപ്പച്ചൻ ചേട്ടൻ നാട്ടുകാരുടെ പ്രിയപ്പെട്ട ഡ്രൈവറായി മാറി. ടൗണിലെ സ്വകാര്യ വ്യക്തികളുടെ വാഹനം ഓടിക്കുന്നതിനു പുറമെ ടാക്സിയും ഓടിക്കും. അതായിരുന്നു പതിവ്. രാപകൽ കഠിനാധ്വാനം ചെയ്തു സ്വരുക്കൂട്ടിയ 75,000 രൂപ നൽകി 1986ലാണ് സ്വന്തമായി ഡീസൽ ജീപ്പ് വാങ്ങിയത്. മഹിന്ദ്ര.
നേരത്തെ വില്ലീസ്, മിലിട്ടറി വാഹനങ്ങളാണ് കൂടുതലായും ഓടിച്ചിരുന്നത്. സ്വന്തമായി വാഹനം വാങ്ങിയതോടെ മുഴുവൻ സമയ ഡ്രൈവറായി മാറി. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതമൂലം കൂടുതലായും ഓട്ടം കിട്ടിയിരുന്നത് ഇടുക്കി ഭാഗത്തേക്കായിരുന്നു.
മഴക്കാലത്ത് തിമിർത്തുപെയ്യുന്ന മഴയും കോടമഞ്ഞും ശരീരം തുളച്ചുകയറുന്ന തണുപ്പുമെല്ലാം തരണം ചെയ്തായിരുന്നു യാത്രകൾ. അന്നൊക്കെ ടാറിംഗ് റോഡുകൾ കണികാണാൻ പോലും ഇല്ലായിരുന്നു. ഒരു കുഴിയിൽനിന്ന് അടുത്ത കുഴിയിലേക്ക് ചാടിയുള്ള യാത്ര സാഹസികത നിറഞ്ഞതായിരുന്നു.പലപ്പോഴും 20 പേർ വരെ വാഹനത്തിലുണ്ടാകും.സത്യം പറഞ്ഞാൽ പേടിപ്പെടുത്തുന്ന ആ യാത്രയിൽ ദൈവം മാത്രമായിരുന്നു തുണ. പാപ്പൻ ചേട്ടൻ ഓർമിക്കുന്നു.
മറക്കാത്ത യാത്രകൾ
ഒരിക്കൽ ഗർഭിണിയായ സ്ത്രീയെ മുട്ടം ഇല്ലിചാരി ഭാഗത്തുനിന്നു തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ജീപ്പിൽ പ്രസവിച്ചു. പെണ്കുട്ടിയുടെ അമ്മ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.
സഹായത്തിന് മറ്റാരുമില്ല. ഇതോടെ വാഹനം വഴിയിൽ നിർത്തി സമീപത്തെ വീട്ടിലെത്തി സ്ത്രീകളുടെ സഹായം തേടി. ഒടുവിൽ ആശുപത്രിയിൽ പോകാതെ അമ്മയെയും കുഞ്ഞിനെയുമായി അവരുടെ വീട്ടിലേക്കുതന്നെ മടങ്ങി. മറ്റൊരു ദിവസം യാത്രയ്ക്കിടെ ഓട്ടോ മറിഞ്ഞ് സിപി കലുങ്ക് ഭാഗത്തെ റോഡിൽ ചോരയൊലിപ്പിച്ചു കിടന്ന ഗർഭിണിയായ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കാനായി.
ഹൈറേഞ്ചിലേക്കുള്ള യാത്രയ്ക്കിടെ വാഹനങ്ങൾ ചെളിയിൽ പുതയുന്നത് പതിവായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ തന്റെ വാഹനത്തിൽ കെട്ടിവലിച്ച് ചെളിയിൽ നിന്നു മറ്റു വാഹനങ്ങൾ കയറ്റിയ നിരവധി അനുഭവങ്ങളുമുണ്ട്.അക്കാലത്ത് വർക്ക്ഷോപ്പുകൾ കുറവായിരുന്നതിനാൽ ജീപ്പിന്റെ തകരാറുകൾ പരിഹരിക്കാനും അത്യാവശ്യം അറിവ് സ്വായത്തമാക്കിയിരുന്നു.
ഹൈറേഞ്ചിൽ നിന്നു പിറ്റേന്നാണ് മടങ്ങുന്നതെങ്കിൽ കൊടുംതണുപ്പിൽ ജീപ്പിന്റെ റേഡിയേറ്ററിലെ വെള്ളം ഐസായിമാറും. പിന്നീട് വെള്ളം ചൂടാക്കി റേഡിയേറ്ററിൽ ഒഴിച്ചുവേണം യാത്ര ആരംഭിക്കാൻ. ഇടുക്കി യാത്രയിൽ പലപ്പോഴും കരിന്പനിൽ നിന്നു മുരിക്കാശേരിയിലേക്കായിരുന്നു യാത്രക്കാർ കൂടുതൽ. ഓരോ ട്രിപ്പിലും 20 പേർ വരെയുണ്ടാകും. എത്രപേരെ കയറ്റിയാലും പോലീസ് വഴിയിൽ തടയില്ല. കാരണം പോലീസുകാരും സ്ഥിരം യാത്രക്കാരായിരുന്നു.
കൊടിവച്ച ജീപ്പുമായി
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്റെ വാഹനം കൂടുതൽ ഓടിയതു തൊടുപുഴയുടെ ജനപ്രതിനിധിയായ പി.ജെ.ജോസഫിനു വേണ്ടിയായിരുന്നു.പി.ജെ.എന്നൊക്കെ മൽസരിച്ചിട്ടുണ്ടോ അന്നൊക്കെ പ്രചാരണത്തിന് കൊടിനാട്ടി പോസ്റ്റർ പതിപ്പിച്ച് പാപ്പച്ചൻ ചേട്ടന്റെ കെഎൽ 6. 8575 മഹീന്ദ്ര ഡീസൽ ജീപ്പ് നിയോജകമണ്ഡലം മുഴുവൻ ഒരുവട്ടമെങ്കിലും പ്രചാരണം നടത്തും. സ്ഥാനാർഥിയുടെ പര്യടനവും ഈ വാഹനത്തിൽ തന്നെയാണ്. ജയിച്ചുകഴിഞ്ഞാൽ ജോസഫിന് മണ്ഡലത്തിലെ സ്വീകരണം ഏറ്റുവാങ്ങാനും പാപ്പച്ചൻ ചേട്ടന്റെ ഡീസൽ ജീപ്പുമതി.
പി.ജെ.കുര്യൻ, പി.സി.ചാക്കോ, പി.ടി.തോമസ് തുടങ്ങി നിരവധിപേരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായും ജില്ലയുടെ മുക്കിലും മൂലയിലും എത്താൻ പാപ്പച്ചൻ ചേട്ടൻ തന്നെയായിരുന്നു ആശ്രയം. അങ്ങനെ തെരഞ്ഞെടുപ്പ് കളത്തിൽ പാപ്പച്ചൻ ചേട്ടനും അദ്ദേഹത്തിന്റെ ജീപ്പും തിളങ്ങിയത് കുറച്ചൊന്നുമല്ല.
വിജയമന്ത്രം
വൈദികർ ഉൾപ്പെടെ ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവർ പാപ്പച്ചൻചേട്ടനിലൂടെ ഡ്രൈവിംഗ് പരിശീലനം നേടിയിട്ടുണ്ട്. കെഎസ്ആർടിസിയിൽ ഡ്രൈവർ ജോലിയിൽ നിന്നു വിരമിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഇന്നത്തെ കാലത്തെ പോലെയുള്ള പരിശീലനമായിരുന്നില്ല അന്നു നൽകിയിരുന്നത്.
ഡ്രൈവിംഗ് സ്കൂളുകളും മറ്റും ഇല്ലാതിരുന്ന കാലയളവിൽ ഇദ്ദേഹത്തെപോലെയുള്ളവരായിരുന്നു ആശ്രയം. ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവരെകൂടെകൊണ്ടുപോകും. ഇവർ ഹൈറേഞ്ചിൽ പോയി മടങ്ങിവരുന്പോഴേക്കും ഡ്രൈവിംഗ് പഠനം കഴിഞ്ഞിരിക്കും. അതാണ് പാപ്പച്ചൻ ചേട്ടന്റെ ഡ്രൈവിംഗ് പരിശീലനത്തിനു പിന്നിലെ വിജയമന്ത്രം.
ഡ്രൈവിംഗിലെ പ്രായോഗികമായ അറിവ് പകർന്നു നൽകുന്പോൾ പഠിക്കുന്നയാൾക്ക് അത് എളുപ്പം ഹൃദിസ്ഥമാക്കാനാകും. പുതുതലമുറയുടെ ഡ്രൈവിംഗ് രീതിയിലെ പല പോരായ്മകളും പാപ്പച്ചൻചേട്ടൻ അക്കമിട്ടു പറയും.
അശ്രദ്ധമായി വാഹനം ഓടിക്കുന്നതും റോഡിലെ വളവുകളിൽ ഓവർടേക്കിംഗ് നടത്തുന്നതും അമിതവേഗതയും ലഹരി ഉപയോഗവുമെല്ലാം വാഹനം ഓടിക്കുന്നവർ പാടേ ഉപേക്ഷിക്കേണ്ട കാര്യങ്ങളാണെന്ന് ഇദ്ദേഹം അടിവരയിട്ടു പറയുന്നു. അങ്ങനെ പറയാനുള്ള യോഗ്യതയുമുണ്ട് അദ്ദേഹത്തിന്. കാരണം കാടും മേടും കയറിയിറങ്ങിയാണു യാത്രയെങ്കിലും ആറു പതിറ്റാണ്ടിനിടെ ഒരിക്കൽപോലും അപകടമുണ്ടായിട്ടില്ല. യാത്രക്കാരിലാർക്കും പരിക്കുമില്ല, പരാതിയുമില്ല.
ഉൗന്നുവടിയായി പഞ്ചശീലം
ജീവിതം ദൈവദാനമാണെന്ന ഉറച്ചബോധ്യം, കഠിനാധ്വാനം, പ്രകൃതിയോട് ഇണങ്ങിചേർന്ന ജീവിതം, ലളിത ജീവിതം, സേവനസന്നദ്ധത എന്നിവയാണ് പാപ്പച്ചൻചേട്ടന്റെ ജീവിതത്തിലെ പഞ്ചശീലങ്ങൾ. ആറുപതിറ്റാണ്ടായി ജീപ്പോടിച്ച് കുടുംബം പുലർത്തുന്ന ഇദ്ദേഹം മികച്ച കർഷകൻ കൂടിയാണ്.
പാട്ടത്തിനു സ്ഥലമെടുത്ത് ഒഴിവു സമയങ്ങളിലെല്ലാം മരച്ചീനി, ചേന്പ്, ചേന, വാഴ, പച്ചക്കറികൾ എന്നിവയെല്ലാം കൃഷിചെയ്യുന്പോൾ ഇദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട്, മണ്ണിനോടു മനുഷ്യന് നല്ല ബന്ധം വേണം. പ്രകൃതിയോടുള്ള ബന്ധം മുറിഞ്ഞതാണ് ഇന്നുള്ള എല്ലാ പ്രശ്നങ്ങൾക്കും കാരണം. തൊടുപുഴ ഒളമറ്റത്ത് പുഴയുടെ സമീപമാണ് ഇദ്ദേഹം താമസിക്കുന്നത്.
വയസ് 80 ആയെങ്കിലും ഇപ്പോഴും നിറഞ്ഞൊഴുകുന്ന പുഴ നീന്തി മറുകര കടക്കുമെന്നു പറഞ്ഞാൽ നമുക്ക് വിശ്വസിക്കാൻ പ്രയാസം തോന്നും. പക്ഷേ,സത്യമാണത്. മേരിയാണ് ഭാര്യ. ജോളി, ജോമോൻ എന്നിവരാണ് മക്കൾ.
ജെയ്സ് വാട്ടപ്പിള്ളിൽ