സിപിഎമ്മിനെ ഇനി എം.എ ബേബി നയിക്കും; പോളിറ്റ് ബ്യൂറോ പാനലിന് അംഗീകാരം
Sunday, April 6, 2025 3:50 PM IST
മധുര: സിപിഎം ജനറല്‍ സെക്രട്ടറിയായി എം.എ. ബേബിയെ പ്രഖ്യാപിച്ചു. കേരള ഘടകത്തില്‍ നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി. എട്ട് പുതുമുഖങ്ങളെയാണ് പോളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇ.എം.എസ്. നമ്പൂതിരിപ്പാടിനു ശേഷം കേരള ഘടകത്തില്‍നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി.ശനിയാഴ്ച ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേര് നിർദേശിച്ചത്.
അശോക് ധാവ്ലയെ ആണ് സിപിഎം ബംഗാള്‍ ഘടകം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്നാൽ ധാവ്ലയെ അംഗീകരിക്കാനാകില്ലെന്ന് കേരള ഘടകം വ്യക്തമാക്കി. മുഹമ്മദ് സലീമിന്റെ പേര് ധാവ്ലെ നിര്‍ദേശിച്ചെങ്കിലും ജനറൽ സെക്രട്ടറിയാകാനില്ലെന്ന് സലീം വ്യക്തമാക്കിയിരുന്നു.
സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് മൂന്ന് പുതുമുഖങ്ങൾ ഉണ്ട്. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ.എസ്. സലീഖ എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കൂടാതെ, 85 അംഗ കേന്ദ്ര കമ്മിറ്റിയെയും ഇത്തവണ തെരഞ്ഞെടുത്തു. 30 പുതിയ അംഗങ്ങളെയാണ് ഇത്തവണ പരിഗണിച്ചത്. കേന്ദ്ര കമ്മിറ്റിയിലെ കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണം 17 ആയി ഉയർന്നു.
അനുരാഗ് സക്സേന, എച്ച്.ഐ. ഭട്ട്, പ്രേം ചന്ദ്, സഞ്ജയ് ചൗഹാന്, കെ. പ്രകാശ്, അജിത് നവാലെ, വിനോദ് നിക്കോലെ, സുരേഷ് പനിഗ്രാഫി, കിഷന് പരീക്, എന്‍. ഗുണശേഖരന്, ജോണ്‍ വെസ്ലെ, എസ്. വീരയ്യ, ദേബബ്രത ഘോഷ്, സയിദ് ഹുസൈന്, കൊണ്ണൊയ്ക ഘോഷ്, മീനാക്ഷി മുഖര്‍ജി എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെ മറ്റ് പുതുമുഖങ്ങള്‍.
കേന്ദ്ര കമ്മിറ്റിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, പി.കെ. ശ്രീമതി, മുഹമ്മദ് യൂസഫ് തരിഗാമി എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്. പിബിയിൽ നിന്ന് പ്രായപരിധി കാരണം ഒഴിയുന്ന ആറുപേരെ കേന്ദ്രകമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന നേതാക്കളായ മണിക് സര്‍ക്കാര്‍, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, എസ്. രാമചന്ദ്രൻ പിള്ള, ബിമാന്‍ ബസു, ഹന്നാന്‍ മൊല്ല എന്നിവരെ കേന്ദ്ര കമ്മിറ്റി പ്രത്യേക ക്ഷണിതാക്കളായും തീരുമാനിച്ചു.