1600 കോടിയുടെ ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പ്; രണ്ട് മലയാളികൾ കൂടി റിമാൻഡിൽ
Friday, February 21, 2025 8:47 PM IST
കൊച്ചി: ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പ് കേസിൽ രണ്ട് മലയാളികൾ കൂടി റിമാൻഡിൽ. കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോർട്ട് കൊച്ചി സ്വദേശി വർഗീസ് എന്നിവരാണ് റിമാൻഡിലുള്ളത്.
ഇവരെ നാല് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ അപേക്ഷയും കൊച്ചിയിലെ പിഎംഎൽഎ കോടതി അനുവദിച്ചു. സാധാരണക്കാരുടെ പക്കൽ നിന്ന് രേഖകൾ സ്വന്തമാക്കി അവരറിയാതെ തട്ടിപ്പിനായി ബാങ്ക് അക്കൗണ്ട് ഒരുക്കി നൽകിയവരാണ് സയ്യിദ് മുഹമ്മദും വർഗീസും.
നേരത്തെ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ നാല് പേരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇവർ ലോൺ ആപ്പ് വഴി നിരവധി പേരിൽ നിന്ന് തട്ടിച്ച പണം സിംഗപ്പൂരിലേക്ക് മാറ്റി ക്രിപ്റ്റോ നിക്ഷേപം നടത്തിയെന്നാണ് ഇഡി നിഗമനം.1600 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രാഥമിക നിഗമനം.