പോലീസുകാരനെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു
Wednesday, October 16, 2024 7:35 PM IST
കൊല്ലം: ചിതറയില്‍ പോലീസുകാരനായ യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. അടൂര്‍ പോലീസ് ക്യാന്പിലെ ഹവില്‍ദാർ നിലമേല്‍ വളയിടം ചരുവിള പുത്തന്‍വീട്ടില്‍ ഇര്‍ഷാദാണ് (26) കൊല്ലപ്പെട്ടത്.
കേസില്‍ ചിതറ കല്ലുവെട്ടാന്‍കുഴി വിശ്വാസ് നഗര്‍ യാസിന് മന്‍സിലില്‍ മുഹമ്മദ് സഹദിനെ(26) സംഭവ ദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നാണ് വിവരം. മൊഴികൾ പലതും വിശ്വാസയോഗ്യവുമല്ല.
പ്രതിയുടെ ബന്ധുക്കളുടെ മൊഴികളിൽ പോലും വൈരുധ്യങ്ങൾ ഉണ്ട്. ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.
അഞ്ച് വര്‍ഷം മുമ്പ് സ്പോര്‍ട്സ് ക്വാട്ടയിലാണ് ഇര്‍ഷാദിന് പോലീസിൽ ജോലി ലഭിച്ചത്. കഴിഞ്ഞ കുറേനാളുകളായി ഇയാളെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ജോലിക്ക് സ്ഥിരമായി എത്താത്തതിനാൽ കാരണം കാണിക്കല്‍ നോട്ടീസ് അധികൃതര്‍ നല്‍കിയിട്ടും മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നത്.
മാതാപിതാക്കളുടെ മരണശേഷം നിലമേല്‍ വളയിടത്തെ വീടുമായി ഇര്‍ഷാദിന് വലിയ ബന്ധമില്ലായിരുന്നു. സുഹൃത്തുക്കളുമായി കറങ്ങി നടക്കുകയായിരുന്നു. അവരോടൊപ്പമായിരുന്നു താമസവും. അറസ്റ്റിലായ പ്രതി സഹദ് ബാല്യകാല സുഹൃത്താണ്.
സഹദ് ഉള്‍പ്പെട്ട ലഹരിമരുന്ന് സംഘവുമായി ഇര്‍ഷാദിന് ബന്ധമുണ്ടായിരുന്നതായും ഇരുവരും ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചടയമംഗലം കേന്ദ്രമായി തട്ടിപ്പ് നടത്തുന്ന മന്ത്രവാദി സംഘവുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നുള്ള ചില സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ സഹദിന്റെ വീട്ടിലായിരുന്നു കൊലപാതകം നടന്നത്. കുറച്ച് ദിവസമായി ഇയാൾക്കൊപ്പമാണ് ഇര്‍ഷാദ് താമസിച്ചിരുന്നത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം നിലമേല്‍ കണ്ണങ്കോട് മുസ്ലിം ജമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു.