ദേശീയപണിമുടക്കിന് കെഎസ്ആർടിസിയും നിരത്തിലിറങ്ങില്ല: മന്ത്രി ഗണേഷിനെ തള്ളി ടി.പി. രാമകൃഷ്ണൻ
Tuesday, July 8, 2025 1:59 PM IST
തിരുവനന്തപുരം: ബുധനാഴ്ച നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിനെ തള്ളി തൊഴിലാളി സംഘടനകള്‍.
കെഎസ്ആര്‍ടിസി യൂണിയനുകള്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് സംഘടനകള്‍ സിഎംഡിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
കെഎസ്ആർടിസി ജീവനക്കാർ ബുധനാഴ്ച പണിമുടക്കുമെന്നും തൊഴിലാളികൾ നേരത്തെ നോട്ടീസ് നൽകിയിട്ടുണ്ടെന്നും എൽഡിഎഫ് കൺവീനർ കൂടിയായ സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
ഗതാഗത മന്ത്രിയുടെ പ്രസ്താവന പണിമുടക്കിനെ ബാധിക്കുന്നതാണെന്നും മന്ത്രിയുടെ ഓഫീസിനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര തൊഴിൽ നയങ്ങൾക്ക് എതിരെയാണ് സമരം. അത് കെഎസ്ആർടിസി ജീവനക്കാരെയും ബാധിക്കുന്നതാണ്. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറക്കാതെ സഹകരിക്കണമെന്നും കടകൾ തുറക്കരുതെന്നും ടി.പി. രാമകൃഷ്ണൻ അഭ്യർഥിച്ചു.
ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരിവില്പന അവസാനിപ്പിക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9,000 രൂപയായും നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സംയുക്ത ട്രേഡ് യൂണിയനുകൾ 24 മണിക്കൂർ പൊതുമണിമുടക്ക് നടത്തുന്നത്.
ഐഎൻടിയുസി, എഐടിയുസി, സിഐടിയു, എയുടിയുസി, എച്ച്എംഎസ്, സേവ, ടിയുസിഐ തുടങ്ങി പത്തു തൊഴിലാളിസംഘടനകളുടെ സംയുക്ത വേദിയാണ് പൊതുമണിമുടക്ക് പ്രഖ്യാപിച്ചത്. സിപിഎം, സിപിഐ തുടങ്ങിയ പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.