കോല്‍ക്കത്ത കൂട്ടബലാത്സംഗം; പ്രതിയുടെ ഫോണില്‍ നിന്ന് വീഡിയോ കണ്ടെടുത്തു
Saturday, June 28, 2025 10:39 PM IST
കോല്‍ക്കത്ത: നിയമവിദ്യാർഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിയുടെ ഫോണില്‍ നിന്ന് കുറ്റകൃത്യത്തിന്റെ വീഡിയോ കണ്ടെടുത്തതായി പോലീസ്. ലഭിച്ച ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സെക്യൂരിറ്റി ജീവനക്കാരുടെ മുറിക്കുള്ളിൽ വെച്ചാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ലൈംഗികാതിക്രമം പ്രതി ഫോണില്‍ പകര്‍ത്തിയിരുന്നുവെന്ന് പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.
പ്രതി ഈ ദൃശ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിട്ടിട്ടുണ്ടോ എന്ന കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി. അതേസമയം കേസ് അന്വേഷിക്കാന്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അഞ്ചംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.
പ്രതികളില്‍ രണ്ടുപേര്‍ ലോ കോളജിലെ വിദ്യാര്‍ഥികളും ഒരാള്‍ പൂര്‍വ വിദ്യാര്‍ഥിയുമാണ്. സെക്യൂരിറ്റി ജീവനക്കാരനെയും ഇന്ന് അറസ്റ്റു ചെയ്തിരുന്നു. കോളജിന്റെ മുന്‍ യൂണിറ്റ് പ്രസിഡന്റായ മന്‍ജോഹിത് മിശ്ര (31), ബെയ്ബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരാണ് നേരത്തേ പിടിയിലായത്.