കണ്ണൂരിൽ മയക്കു മരുന്ന് വേട്ട:യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ
Thursday, June 26, 2025 7:59 AM IST
കണ്ണൂർ: ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. 184.43 ഗ്രാം മെത്തഫിറ്റാമിനും 89.423 ഗ്രാം എംഡിഎംഎയും 12.446 ഗ്രാം ഹാഷിഷ് ഓയിലുമായി യുവതിയടക്കം രണ്ടു പേർ അറസ്റ്റിൽ. കരിപ്പാൽ പണ്ടികശാല സ്വദേശി പി. മുഹമ്മദ് മഷൂദ് (29), അഴീക്കോട് സ്വദേശി ഇ. സ്നേഹ എന്നിവരെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്.
കണ്ണൂർ കുറുവക്ക് സമീപമുള്ള സ്വകാര്യ ടൂറിസ്റ്റ് ഹോമിലും വാഹനത്തിലും അഴീക്കോട് ഭാഗത്തെ വീട്ടിലും നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി സൂക്ഷിച്ച മയക്കുമരുന്നുകൾ പിടികൂടിയത്. എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
തിങ്കളാഴ്ച രാത്രി കുറുവ ബീച്ചിന് അടുത്തുള്ള സ്വകാര്യ ടൂറിസ്റ്റ് റിസോർട്ടിൽ നടത്തിയ പരിശോധനയിൽ 4.8 ഗ്രാം മെത്താഫിറ്റമിനാണ് പിടിച്ചെടുത്തത്. തുടർന്ന് ഇരുവരുടെയും വാഹനമായ കെഎൽ 13 എആർ 6657 സ്കൂട്ടർ പരിശോധിച്ചപ്പോൾ 12.446 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.
പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അഴീക്കോട് ഭാഗത്തുള്ള യുവതിയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ 184.43 ഗ്രാം മെത്താഫിറ്റമിനും 89.423 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. കണ്ണൂർ ജില്ലയിൽ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ പ്രതികളെന്ന് എക്സൈസ് സംഘം പറഞ്ഞു.
മുമ്പും മയക്കു മരുന്നുകേസുകളിൽ ഉൾപ്പെട്ടവരാണ് ഇരുവരും. കഴിഞ്ഞ വർഷം കണ്ണൂർ താളികാവ് ഭാഗത്തു വച്ച് 207 ഗ്രാം മെത്താഫിറ്റമിൻ കൈവശംവച്ച കേസിൽ ഒന്നാം പ്രതി മഷൂദ് ഒരു മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.
പ്രതികൾ ജില്ലയുടെ പലഭാഗത്തും രാസ ലഹരികൾ വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതികളെ കണ്ടുപിടിക്കുന്നതിന് എടിഎസ് കേരളയുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.