ജാമ്യം ലഭിച്ചിട്ടും പ്രതിയെ മോചിപ്പിച്ചില്ല: അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു സുപ്രീംകോടതി
Thursday, June 26, 2025 7:04 AM IST
ന്യൂഡൽഹി: കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽനിന്നു മോചിപ്പിക്കാത്തതിനെത്തുടർന്ന് അഞ്ചു ലക്ഷം രൂപ പ്രതിക്കു നഷ്ടപരിഹാരമായി നൽകാൻ ഉത്തർപ്രദേശ് സർക്കാരിനോടു നിർദേശിച്ച് സുപ്രീംകോടതി.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ക്ലറിക്കൽ വീഴ്ചയുടെ ഭാഗമായി 28 ദിവസം പ്രതിയുടെ മോചനം വൈകി. ഇത്തരം പിശകുകളുടെ പേരിൽ ഒരാളുടെ വ്യക്തിസ്വാതന്ത്രം നിഷേധിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റീസുമാരായ കെ.വി. വിശ്വനാഥൻ, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണു നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത്.
ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റിലായ പ്രതിക്കാണു ജാമ്യ ഉത്തരവിലെ ഉപവകുപ്പുകൾ പരാമർശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി മോചനം വൈകിപ്പിച്ചത്. തുടർന്ന് വിഷയം സുപ്രീംകോടതി നിരീക്ഷിക്കുന്നുണ്ടെന്നു മനസിലാക്കിയ അധികൃതർ രണ്ടു ദിവസം മുന്പ് പ്രതിയെ വിട്ടയച്ചു. എന്നാൽ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നു കണ്ടെത്തിയ കോടതി നടപടിയിലേക്ക് കടക്കുകയായിരുന്നു.
കോടതി ഉത്തരവിട്ടിട്ടും അതു നടപ്പാക്കാതെ അവഗണിക്കുന്നത് ഗുരുതര കർത്തവ്യ ലംഘനമാണെന്ന് വിഷയം പരിഗണിക്കവെ ബെഞ്ച് നിരീക്ഷിച്ചു. കോടതി ഉത്തരവുകൾ അവഗണിച്ച് ആളുകളെ ജയിലിൽ അടയ്ക്കുന്ന ഉത്തർപ്രദേശ് പോലീസിന്റെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച കോടതി സാധാരണക്കാരുടെ മൗലികാവകാശം ലംഘിക്കുന്ന പോലീസിനുനേരേ രൂക്ഷ വിമർശനവും ഉന്നയിച്ചു.
ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താത്പര്യപ്രകാരം ജാമ്യം അനുവദിച്ചിട്ടും ആരെങ്കിലും ജയിലിൽ കഴിയുന്നുണ്ടോയെന്നറിയാൻ സംസ്ഥാനത്തുടനീളം സമഗ്ര അന്വേഷണം നടത്താൻ ഉത്തർപ്രദേശ് പോലീസ് മേധാവിയോട് കോടതി നിർദേശിച്ചു.