തെരഞ്ഞെടുപ്പ് കമ്മീഷൻ തെളിവുകൾ ഇല്ലാതാക്കുന്നു: രാഹുൽ ഗാന്ധി
Saturday, June 21, 2025 5:24 PM IST
ന്യൂഡൽഹി: ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്നതിന് പകരം തെരഞ്ഞെടുപ്പ് കമ്മീഷൻ തെളിവുകൾ ഇല്ലാതാക്കുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 45 ദിവസത്തിനുശേഷം തെരഞ്ഞെടുപ്പിന്റെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങൾ എന്നിവ നശിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദശം നൽകിയിരിക്കുകയാണെന്നും മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ കുറിച്ച് സൂചിപ്പിച്ച് രാഹുൽ പറഞ്ഞു.
"സിസിടിവി ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ദൃശ്യങ്ങളും നശിപ്പിക്കാൻ നിർദേശിച്ചിരിക്കുന്നു. "മാച്ച് ഫിക്സ്ഡ്' ആണ്. എല്ലാം നിശ്ചയിച്ചുറച്ചത് പോലെ മാത്രം നടക്കുമെന്നും ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെടാം.'-രാഹുൽ ഗാന്ധി പറഞ്ഞു.
ഇക്കഴിഞ്ഞ മേയ് 30ന് തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനങ്ങളിലെ മുഖ്യ ഇലക്ട്രല്‍ ഓഫീസര്‍മാര്‍ക്കയച്ച കത്തിലാണ് വിവാദ നിര്‍ദേശം. ഇലക്ട്രോണിക് ഡേറ്റ ഉപയോഗിച്ചുള്ള ദുരുദ്ദേശപരമായ പ്രചാരണം തടയാനെന്ന പേരിലാണ് നിർദ്ദേശം. തെരഞ്ഞെടുപ്പ് ഫലം 45 ദിവസത്തിനുള്ളില്‍ കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടില്ലെങ്കില്‍ നശിപ്പിക്കാമെന്നായിരുന്നു നിര്‍ദ്ദേശം
.തെരഞ്ഞെടുപ്പ് ഫലം വന്ന് പരാതികളുണ്ടെങ്കില്‍ 45 ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. ഈ സമയ പരിധി കണക്കിലെടുത്താണ് ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സമയവും 45 ദിവസമായി തെരഞ്ഞെടുപ്പ് കമ്മീഷന് നിജപ്പെടുത്തിയത്.
കഴിഞ്ഞ ഡിസംബറില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കാനാവില്ലെന്ന് വ്യക്തമാക്കി വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത നിര്‍ദ്ദേശം. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണം ഉന്നയിച്ച് പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.