എൻ.പ്രശാന്തിന്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം ജയതിലക് അട്ടിമറിച്ചു; രേഖകൾ പുറത്ത്
Saturday, June 21, 2025 11:04 AM IST
തിരുവനന്തപുരം: എൻ.പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടാൻ ചീഫ് സെക്രട്ടറി ജയതിലക് ചട്ടവിരുദ്ധമായി ഇടപെട്ടതിന്റെ തെളിവുകൾ പുറത്ത്. സസ്പെൻഷൻ പിൻവലിക്കാൻ മുൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എടുത്ത തീരുമാനം ജയതിലക് അട്ടിമറിച്ചെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ജലതിലകിനെയും ഗോപാലകൃഷ്ണനെയും സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന കുറ്റത്തിനാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ ശാരദാ മുരളീധരന് വിരമിക്കുന്നതിന് മുമ്പ് ചേര്‍ന്ന റിവ്യൂ കമ്മിറ്റി സസ്പെന്ഷന് നീട്ടേണ്ടതില്ലെന്നും പ്രശാന്തിനെ സര്‍വീസില്‍ തിരിച്ചെടുക്കാനും തീരുമാനിച്ചിരുന്നു. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ബിശ്വന്ത് സിൻഹയും കെ.ആർ.ജ്യോതിലാലുമായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
ശാരദാ മുരളീധരൻ സ്ഥാനമൊഴിയുകയും ജയതിലക് തൊട്ടുപിന്നാലെ ചീഫ് സെക്രട്ടറിയാവുകയും ചെയ്തു. പ്രശാന്ത് ആരോപണം ഉന്നയിച്ചത് ജയതിലകിനെതിരെ ആയതിനാൽ, സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ തലപ്പത്ത് ജയതിലകിന് പകരം അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയെ മുഖ്യമന്ത്രി ഉൾപ്പെടുത്തി.
എന്നാൽ ഇത് നടപ്പാക്കിയില്ല. ചീഫ് സെക്രട്ടറിയായി അധികാരമേറ്റ ജയതിലക് സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയിൽ രണ്ട് അംഗങ്ങൾ മതിയെന്ന് ഉത്തരവിറക്കി. ഇതോടെ രാജൻ ഖോബ്രഗഡെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. തുടർന്ന് ജയതിലകിന്റെ അധ്യക്ഷതയിൽ പുതിയ സമിതി മേയ് അഞ്ചിന് യോഗം ചേർന്ന് എൻ.പ്രശാന്തിന്റെ സസ്പെൻഷൻ 180 ദിവസത്തേക്ക് കൂടി നീട്ടാൻ തീരുമാനിക്കുകയായിരുന്നു.
സസ്പെൻഷൻ നീട്ടണമെങ്കിൽ കേന്ദ്രത്തിന്റെ അനുമതിയും ആവശ്യമുണ്ട്. എന്നാൽ ഈ അനുമതി തേടിയതായി രേഖകളിലില്ല.