ലീഡ്സിൽ ഇംഗ്ലണ്ടിന് ടോസ്, ഇന്ത്യയ്ക്ക് ബാറ്റിംഗ്; സായ് സുദർശന് ടെസ്റ്റ് അരങ്ങേറ്റം, കരുൺ നായർ ടീമിൽ
Friday, June 20, 2025 3:22 PM IST
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ലീഡ്സിലെ ഹെഡിംഗ്ലി സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ടെസ്റ്റില്‍ ടീം ഇന്ത്യയെ ശുഭ്മാന്‍ ഗില്‍ ആദ്യമായി നയിക്കുന്ന മത്സരമാണിത്. ഇന്ത്യയ്ക്കു വേണ്ടി സായ് സുദർശൻ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന മത്സരം കൂടിയാണിത്. മൂന്നാം നമ്പറിലാണ് താരം എത്തുക. മലയാളി താരം കരുണ്‍ നായരും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത്, കരുൺ നായർ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൻ കഴ്സ്, ജോഷ് ടംഗ്, ഷോയിബ് ബഷീർ.
റണ്‍മെഷീൻ വിരാട് കോഹ്ലിയും ഹിറ്റ്മാൻ രോഹിത് ശർമയും വിരമിച്ച ശേഷമുള്ള ആദ്യ പരന്പരയാണിത്. അടുത്ത ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിനുള്ള തുടക്കം കൂടിയാണിത്. 2007ന് ശേഷം ഇംഗ്ലണ്ടിൽ ഇതുവരെ ഒരു പരന്പര നേടാൻ ഇന്ത്യക്കു സാധിച്ചിട്ടില്ല. സീനിയർ താരങ്ങളുടെ അഭാവത്തിൽ ഗില്ലിന്റെ നേതൃത്വത്തിലിറങ്ങുന്ന യുവനിരയുടെ മുന്നിലുള്ള വെല്ലുവിളി പരന്പര നേട്ടമാണ്.
രോഹിത് ശർമ (368 റണ്‍സ്), കെ.എൽ. രാഹുൽ (315), ചേതേശ്വർ പൂജാര (306), രവീന്ദ്ര ജഡേജ (287), കോഹ്ലി (249) എന്നവിരായിരുന്നു കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ബാറ്റിംഗ് കരുത്ത്. രാഹുലും ജഡേജയും മാത്രമാണ് ഇവരിൽ ഇന്നത്തെ ടീമിൽ കളിക്കാനുള്ളത്.