എഡിജിപി അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണം: ഹർജി 21 ലേക്കു മാറ്റി
Wednesday, June 18, 2025 10:36 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് 21 ലേക്കു മാറ്റി. നേരത്തെ സർക്കാർ നിർദേശത്തെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ആരോപണത്തിൽ കഴന്പില്ലെന്ന റിപ്പോർട്ടായിരുന്നു സമർപ്പിച്ചിരുന്നത്. ഇതേ ക്ലീൻ ചിറ്റ് റിപ്പോർട്ട് തന്നെയാണ് കോടതിയിൽ വിജിലൻസ് ഹാജരാക്കിയതും.
ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട കോടതി വാദം പരിഗണിച്ചപ്പോൾ എഡിജിപിയുടെ കീഴിൽ ജോലി ചെയ്യുന്നവരാണ് അന്വേഷണം നടത്തിയതെന്നും അതിനാലാണ് ക്ലീൻ ചിറ്റ് നൽകിയതെന്നും ഹർജിക്കാരൻ വാദം ഉന്നയിച്ചു.
ഇതുകൂടാതെ പട്ടം സബ് രജിസ്ട്രാർ ഓഫീസ് പരിധിയിലുള്ള ഭൂമി 33 ലക്ഷം രൂപയ്ക്കു വാങ്ങിയെന്നും കവടിയാറിൽ 31 ലക്ഷം രൂപയ്ക്ക് ഒരു ഫ്ളാറ്റ് വാങ്ങി ഇതു പിന്നീട് 65 ലക്ഷം രൂപയ്ക്കും മറിച്ചു വിറ്റെന്നും ചൂണ്ടിക്കാട്ടി. ഈ ആരോപണങ്ങൾ അന്വേഷിച്ചില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
പരാതികൾ കൃത്യമായി അന്വേഷിച്ചെന്നും പരാതിയിൽ പറഞ്ഞ കാര്യങ്ങളല്ല വാദം പറയുന്പോൾ പരാതിക്കാരൻ പറയുന്നതെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി. അന്വേഷണത്തിൽ സംശയമുണ്ടെങ്കിൽ കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ട് ഒരു അപേക്ഷ പരാതിക്കാരൻ നൽകിയാൽ ഇത് അനുവദിക്കാം എന്നു ജഡ്ജി വാക്കൽ നിർദേശിച്ചു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.