അടിയും തിരിച്ചടിയും തുടരുന്നു; ഇറാന്റെ ഉന്നത സൈനിക കമാൻഡർ ഷദ്മാനിയെ വധിച്ചെന്ന് ഇസ്രയേൽ
Tuesday, June 17, 2025 2:21 PM IST
ടെഹ്റാൻ: ഇസ്രയേലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ കടുക്കുന്നു. ഇറേനിയൻ തലസ്ഥാനമായ ടെഹ്റാൻ നഗരത്തിൽ നിന്ന് ആളുകൾ ഒഴിഞ്ഞു പോകണമെന്നു മുന്നറിയിപ്പു നൽകിയതിനു പിന്നാലെ വൻ വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ്സ് കോർപ്സിന്റെ ഖാതമിലെ അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് തലവൻ മേജർ ജനറൽ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ടെഹ്റാനിൽ നടത്തിയ ആക്രമണത്തിലാണ് ഷദ്മാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഏറ്റവും മുതിർന്ന സൈനിക കമാൻഡർമാരിൽ ഒരാളായ ഷദ്മാനി പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ അടുത്ത അനുയായി ആയാണ് അറിയപ്പെടുന്നത്.
‘പെട്ടെന്ന് ഒരു അവസരം ലഭിച്ചതിനെ തുടർന്ന്, ടെഹ്റാന്റെ ഹൃദയഭാഗത്തുള്ള ഒരു സ്റ്റാഫ് കമാൻഡ് സെന്റർ ആക്രമിച്ച് യുദ്ധകാല ചീഫ് ഓഫ് സ്റ്റാഫും, ഏറ്റവും മുതിർന്ന സൈനിക കമാൻഡറും, ഇറേനിയൻ പരമോന്നത നേതാവ് അലി ഖമനെയ്യുടെ ഏറ്റവും അടുത്ത വ്യക്തിയുമായ അലി ഷദ്മാനിയെ കൊലപ്പെടുത്തി' എന്ന് ഇസ്രയേൽ സൈന്യം ഒരു പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ഷദ്മാനിയുടെ മരണം ഇറാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തെ ഇറാന്റെ യുദ്ധകാല ചീഫ് ഓഫ് സ്റ്റാഫ് എന്നാണ് വിളിച്ചിരുന്നത്. ഇറേനിയൻ സായുധ സേനയുടെ അടിയന്തര കമാൻഡിന്റെ കമാൻഡറായും ഷദ്മാനി സേവനമനുഷ്ഠിച്ചു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും ഇറേനിയൻ സൈന്യവും അദ്ദേഹത്തിന്റെ കീഴിലാണെന്ന് ഐഡിഎഫ് പറയുന്നു.
ഇസ്രയേല്‍ കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തില്‍ അലി ഷദ്മാനിയുടെ മുന്‍ഗാമിയായ മേജര്‍ ജനറല്‍ ഗൊലാം അലി റാഷിദിനെ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് "ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് (ഇറാന് മിലിട്ടറി എമര്‍ജന്‍സി കമാന്‍ഡ്)' മേധാവിയായി മേജര്‍ ജനറല്‍ അലി ഷദ്മാനിയെ ഖമനെയ് നിയമിച്ചത്. ചുമതലയേറ്റെടുത്ത് നാലുദിവസത്തിനുള്ളിൽ അദ്ദേഹത്തെയും വധിച്ചതായാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്.
ഇതിനിടെ, ഇറാനിലെ വടക്ക് പടിഞ്ഞാറൻ നഗരമായ ടബ്രിസിൽ സ്ഫോടന ശബ്ദം കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേസമയം, ഇസ്രയേലിനെതിരേ ഇറാൻ പ്രത്യാക്രമണം നടത്തുകയാണ്. തലസ്ഥാനമായ ടെൽഅവീവിന് വടക്കുള്ള തീരദേശ പട്ടണമായ ഹെർസലിയയിൽ വലിയ സ്ഫോടനം ശബ്ദം കേട്ടതായി ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജറുസലേം അടക്കം ഇസ്രയേലിലെ നിരവധി സ്ഥലങ്ങളിൽ സ്ഫോടന ശബ്ദം മുഴങ്ങുന്നതായാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്.
തീരദേശ നഗരമായ ഹേർസിയയിൽ ഒരു എട്ടുനില കെട്ടിടത്തിന് മുകളിലും യാത്രക്കാരില്ലാത്ത ബസിലും മിസൈലുകൾ പതിച്ചെന്നാണ് റിപ്പോർട്ട്.