എസ്ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമം; മുഖ്യ പ്രതികൾക്കായി അന്വേഷണം ഊർജിതം
Monday, June 16, 2025 8:47 PM IST
വാഴക്കുളം: വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. കാറിലുണ്ടായിരുന്ന തൊടുപുഴ സ്വദേശികളായ ഷെറീഫ് (ചാർ സൗബീസ്), ആസിഫ് എന്നിവർക്കായാണ് അന്വേഷണം നടക്കുന്നത്.
കേസിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാറിലുണ്ടായിരുന്നവരുടെ സുഹൃത്തുക്കളായ ഈരാറ്റുപേട്ട സ്വദേശികളായ ഷാഹിദ്, റഫ്സൽ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. പ്രതികളെ രക്ഷപ്പെടുത്താൻ സഹായം നൽകിയവരാണ് കസ്റ്റിഡിയിലുള്ളതെന്ന് കല്ലൂർക്കാട് പോലീസ് അറിയിച്ചു.
ഇതിനിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കെഎൽ 63 ഡി 7933 നമ്പറിലുള്ള സാൻട്രോ കാർ വെങ്ങല്ലൂർ ഭാഗത്താണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. പിടിച്ചെടുത്ത കാറിൽ ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി.
കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഇ.എം.മുഹമ്മദിനെയാണ് ശനിയാഴ്ച വൈകുന്നേരം നാലോടെ കല്ലൂർക്കാട് വഴിയാഞ്ചിറ ഭാഗത്തു വച്ച് വാഹനം കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതര പരിക്കേറ്റ എസ്ഐക്ക് തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
പതിവു വാഹന പരിശോധനയ്ക്കായി പോകുമ്പോഴാണ് വഴിയാഞ്ചിറ ഭാഗത്ത് വഴിയരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാർ നിർത്തിയിട്ടിരിക്കുന്നത് എസ്ഐയുടെ ശ്രദ്ധയിൽപ്പെട്ടത്. കാറിനടുത്തെത്തി ചോദ്യം ചെയ്തതോടെ ഡ്രൈവർ കാറെടുത്ത് എസ്ഐയെ അപായപ്പെടുത്താൻ ശ്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.