പശ്ചിമേഷ്യ കത്തുന്നു; ആക്രമണം തുടർന്ന് ഇസ്രയേലും ഇറാനും
Monday, June 16, 2025 1:15 PM IST
ടെൽഅവീവ്: പശ്ചിമേഷ്യയെ മുൾമുനയിൽനിർത്തി ഇസ്രയേൽ-ഇറാൻ യുദ്ധം രൂക്ഷമാകുന്നു. ഇസ്രയേൽ-ഇറാൻ സംഘർഷം പൊട്ടിപ്പുറപ്പെട്ട് തുടർച്ചയായ നാലാം ദിവസവും കനത്ത ആക്രമണമാണ് ഇരുരാജ്യങ്ങളും നടത്തിയത്. ഞായറാഴ്ച രാത്രി മുതൽ ഇന്നു പുലർച്ചെ വരെ ശക്തമായ മിസൈൽ, ബോംബ് ആക്രമണങ്ങൾ തുടർന്നു.
ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവിയെയും രണ്ടു മുതിർന്ന ജനറൽമാരെയും ഇസ്രയേൽ കൊലപ്പെടുത്തിയതായി ഇറാൻ പറഞ്ഞു. പുതിയ വ്യോമാക്രമണങ്ങളിൽ നിരവധി ജനവാസകേന്ദ്രങ്ങൾ തകർന്നു. വെള്ളിയാഴ്ച ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷം 224പേർ മരിച്ചതായും 2,000ലേറെപ്പേർക്ക് പരിക്കേറ്റതായും ഇറാനിയൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
വടക്കൻ ഇസ്രയേലിൽ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ അഞ്ച് യുക്രൈൻ സ്വദേശികളുൾപ്പെടെ പത്തുപേർ മരിച്ചു. 200ലേറെപ്പേർക്കു പരിക്കേറ്റു. ഇസ്രയേലിൽ13ലേറെപ്പേർ മരിച്ചതായാണ് റിപ്പോർട്ട്. ടെൽഅവീവ്, ജെറുസലേം നഗരങ്ങളിലും കനത്ത ആക്രമണമാണ് ഇറാൻ നടത്തിയത്.
ഇസ്രയേൽ തുറമുഖ നഗരമായ ഹൈഫയിൽ വീണ്ടും ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇസ്രയേലിലെ ബാത്ത് യാമിൽ 61 കെട്ടിടങ്ങൾ തകർന്നു. 35 പേരെ കാണാതായി. ഇസ്രയേലിൽനിന്ന് 2,300 കിലോമീറ്റർ അകലെ ഇറാന്റെ ഇന്ധന ടാങ്കർ വിമാനം വ്യോമസേന തകർത്തതായി ഇസ്രയേൽ സേന പറഞ്ഞു.
അതിനിടെ ടെഹ്റാന്റെ വ്യോമാതിർത്തിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രയേൽ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇനി മിസൈലുകൾ വിക്ഷേപിച്ചാൽ ടെഹ്റാൻ കത്തുമെന്നാണ് ഇസ്രയേൽ മുന്നറിയിപ്പെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇസ്രയേലിന്റെ അവകാശവാദത്തോട് ഇറാൻ ഇനിയും പ്രതികരിച്ചിട്ടില്ല.