പീരുമേട്ടിലെ വീട്ടമ്മയുടെ മരണം; കാട്ടാന ആക്രമണമെന്ന് ആവർത്തിച്ച് ഭർത്താവ്
Sunday, June 15, 2025 12:54 PM IST
ഇടുക്കി: പീരുമേട്ടിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം കാട്ടാന ആക്രമണമാണെന്ന് ആവർത്തിച്ച് ഭർത്താവ് ബിനു. സീതയെ കാട്ടാന രണ്ട് തവണ ആക്രമിച്ചുവെന്നും തന്നെ 15 അടി ദൂരേയ്ക്ക് തുമ്പി കൈ കൊണ്ട് കാട്ടാന തട്ടിയെറിഞ്ഞുവെന്നും ബിനു പറഞ്ഞു.
തന്നെ കേസിൽ കുടുക്കാൻ മനപൂർവം ശ്രമിക്കുകയാണെന്നും ബിനു ആരോപിക്കുന്നു. അതേസമയം, ഫോറൻസിക് സംഘം വനത്തിൽ പരിശോധന നടത്തുന്നുണ്ട്.
പീരുമേട് പ്ലാക്കതടത്തിന് സമീപം മീന്മുട്ടി വനമേഖലയിൽ മലമ്പണ്ടാരം വിഭാഗത്തില്‍പ്പെട്ട 54കാരിയായ സീത കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച സീതയും മക്കളും ഒരുമിച്ച് വനവിഭവങ്ങള്‍ ശേഖരിക്കാനായി വനത്തിലേക്ക് പോയപ്പോള്‍ സീതയെ ആന ചവിട്ടിക്കൊന്നു എന്നാണ് ഭര്‍ത്താവ് ബിനു പറഞ്ഞിരുന്നത്.
എന്നാല്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സംശയം തോന്നിയ ഡോക്ടര്‍ പൊലീസിനോട് ആനയുടെ ആക്രമണത്തില്‍ അല്ല സീത മരിച്ചതെന്ന വിവരം അറിയിക്കുകയായിരുന്നു. ഭാര്യക്കും തനിക്കും ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റതായി ബിനു പറഞ്ഞിരുന്നു.
കൊല്ലപ്പെട്ട സീതയുടെ തലയിലും ശരീരത്തിന്റെ പിന്‍ഭാഗത്തും നിരവധി മുറിവുകള്‍ ഉണ്ട്. തല പരുക്കന്‍ പ്രതലത്തില്‍ ഇടിച്ചതായി പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ആദര്‍ശ് വ്യക്തമാക്കിയിട്ടുണ്ട്.
സീതയുടെ വാരിയല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചു. മുഖത്ത് അടിയേറ്റ പാടുകളും ശരീരത്തിന്റെ മറ്റിടങ്ങളില്‍ മല്‍പ്പിടുത്തം നടന്നതിന്റെ സൂചനകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഉയരമുള്ള സ്ഥലത്ത് നിന്നും താഴേക്ക് വീണതു പോലെയുള്ള മുറിവുകളും വലിച്ചിഴച്ച രീതിയിലുള്ള അടയാളങ്ങളും ശരീരത്തില്‍ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് പീരുമേട് പൊതുശ്മശാനത്തില്‍ സീതയുടെ മൃതദേഹം സംസ്കരിച്ചു.