ആധാരവും ചെക്കുകളും തട്ടിയെടുത്തു; പരാതിക്കാരിയെ ജയിലിലടച്ചു, ഡിജിപിക്ക് പരാതി
Tuesday, June 10, 2025 1:19 AM IST
തിരുവനന്തപുരം: ആധാരവും ചെക്കുകളും തട്ടിയെടുത്തത് പരാതിപെടാൻ എത്തിയ യുവതിയെ മ്യൂസിയം പോലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചുവെന്ന് പരാതി. സൗദി അറേബ്യയിൽ ജനിച്ചുവളർന്ന ഹിന്ദ് ലിയാഖത്താണ് പരാതിക്കാരി.
അഞ്ച് വർഷം മുൻപാണ് ഹിന്ദ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്തെ ഒരു ധനകാര്യ സ്ഥാപനത്തിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. ബിസിനസ് തുടങ്ങാനുളള ആവശ്യത്തിന് സ്വന്തം പേരിലുള്ള ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഭൂമി പണയപ്പെടുത്തി വായ്പയെടുത്ത് തരാമെന്ന് പറഞ്ഞാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തക വഴി അജയഘോഷ് എന്നയാളെ പരിചയപ്പെടുന്നത്.
വട്ടിയൂർക്കാവ് കെഎസ്എഫ്ഇയിലെ മുടക്കചിട്ടി അടച്ച് ചിട്ടി പിടിച്ചു നൽകാമെന്നായിരുന്നു യുവതിക്ക് അജയഘോഷ് നൽകിയ വാഗ്ദാനം. മൂന്ന് മുടക്ക ചിട്ടികൾ അടക്കാനുള്ള തുകയായ 2.20 ലക്ഷം രൂപ നൽകാൻ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും പണം കൈയിലില്ലെന്ന് അറിയിച്ചു.
ഇതോടെ പണം താൻ അടക്കാമെന്നും ഗ്യാരണ്ടിയായി ബ്ലാങ്ക് ചെക്ക് നൽകണമെന്നും ആവശ്യപ്പട്ടു. യുവതി ചെക്ക് ലീഫ് ഒപ്പിട്ടുനൽകി. തുടർന്ന് കെഎസ്എഫ്ഇയിൽ നിന്നും വായ്പ സംഘടിപ്പിക്കാനായി ഭൂമിയുടെ ആധാരവും എഗ്രിമെന്റും വാങ്ങി. പറഞ്ഞ കടലാസുകളിലെല്ലാം ഒപ്പിട്ടുനൽകി.
വായ്പ കിട്ടാതായതോടെ ഹിന്ദ് രേഖകൾ തിരിച്ചുചോദിച്ചു. കെഎസ്എഫ്ഇയിലെത്തി മാനേജരുമായി സംസാരിച്ചപ്പോൾ ലോണിന് അപേക്ഷ നൽകിയിട്ടില്ലെന്നും അജയ്ഘോഷ് സമാനമായി തട്ടിപ്പ് നടത്തിയിട്ടുണെന്നും അറിയാൻ കഴിഞ്ഞു.
ആധാരവും ചെക്ക് ലീഫുകളും അജയ്ഘോഷ് ദുരുപയോഗം ചെയ്യുമെന്ന ഭയത്തിൽ മ്യൂസിയം പോലീസിൽ ഹിന്ദ് പരാതി നൽകി. എന്നാൽ കേസെടുത്തില്ല. ഇതോടെയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. കമ്മീഷണറുടെ നിർദേശ പ്രകാരം മ്യൂസിയം സ്റ്റേഷനിൽ എത്തിയെങ്കിലും മൊഴി രേഖപ്പെടുത്താൻ പോലും എസ്ഐ തയാറായില്ലെന്നാണ് ആരോപണം.