കപ്പൽ തീപിടിത്തം: എറണാകുളം, കോഴിക്കോട് കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം
Monday, June 9, 2025 3:03 PM IST
തിരുവനന്തപുരം: തീരത്ത് തീപിടിച്ച കപ്പലിൽ നിന്നുള്ള തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നല്കുവാൻ ആവശ്യമായ തയാറെടുപ്പ് നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നല്കാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് നിർദേശിച്ചു.
അപകടം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടുണ്ട്. കപ്പൽ കോഴിക്കോട് തീരത്ത് നിന്നും 144 കി മി വടക്ക് പടിഞ്ഞാറ് ഉൾക്കടലിലാണ് അപകടത്തിൽപെട്ടതെന്നും ഇത് ബേപ്പൂരിൽ നിന്ന് 70 നോട്ടിക്കൽ മൈലും അഴീക്കലിൽ നിന്ന് 40 നോട്ടിക്കൽ മൈലും അകലെയാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കൊളംബോയിൽ നിന്ന് മദർ ഷിപ്പിലേക്ക് മാറ്റേണ്ട ചരക്കുമായി മഹാരാഷ്ട്രയിലെ നവ ഷേവ തുറമുഖത്തേക്ക് പോവുകയായിരുന്ന, സിംഗപ്പുർ പതാക വഹിക്കുന്ന വാൻ ഹെയ് ലൈൻസ് 503 എന്ന ഫീഡർഷിപ്പിലാണ് തീപിടിത്തമുണ്ടായത്.
അപകട സമയത്ത് മണിക്കൂറിൽ 14 നോട്ടിക്കൽ മൈൽ വേഗതയിലാണ് കപ്പൽ സഞ്ചരിച്ചത്. യാത്ര തുടങ്ങി 11-ാം മണിക്കൂറിലാണ് അപകടം. ഇതിനു പിന്നാലെ കപ്പലിൽ പൊട്ടിത്തെറികളുമുണ്ടായി. അപകടത്തിനു പിന്നാലെ കപ്പലിലെ 20 കണ്ടെയ്നറുകള്‍ കടലിൽ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്.
22 തൊഴിലാളികൾ കപ്പലിൽ ഉണ്ടായിരുന്നു. ഇതിൽ 18 പേർ കടലിൽ ചാടി. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. കോസ്റ്റ് ഗാർഡിന്റെ നാലു കപ്പലുകളും ഡോർണിയർ വിമാനങ്ങളും എത്തിയിട്ടുണ്ട്.