"പ്രസ്താവന വളച്ചൊടിച്ചു, മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല ': മലക്കംമറിഞ്ഞ് മന്ത്രി ശശീന്ദ്രൻ
Monday, June 9, 2025 12:57 PM IST
തിരുവനന്തപുരം: നിലമ്പുരിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന പ്രസ്താവനയിൽ മലക്കംമറിഞ്ഞ് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. മരണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധത്തിൽ രാഷ്ട്രീയം ഉണ്ടെന്നാണ് താൻ പറഞ്ഞത്. തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംഭവം രാഷ്ട്രീയ ഗൂഢാലോചന നടത്താൻ ഉപയോഗിച്ചു എന്നാണ് താൻ പറഞ്ഞത്. യുഡിഎഫ് കിട്ടിയ അവസരം മുതലെടുത്തു. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമത്തിൽ മാധ്യമങ്ങൾ ദയവായി പങ്കെടുക്കരുതെന്നും മന്ത്രി ശശീന്ദ്രൻ ആവശ്യപ്പെട്ടു.
വാർത്തകളിൽ പ്രദേശവാസികൾ രാവിലെ അവിടെ അത്തരം ഒരു ഫെൻസിംഗ് ഇല്ലായിരുന്നു എന്നുപറഞ്ഞത് താൻ ആവർത്തിക്കുകയാണുണ്ടായത്. വനംവകുപ്പിനെയും വനംവകുപ്പ് മന്ത്രിയെയും ഒറ്റപ്പെടുത്തി അത് തെരഞ്ഞെടുപ്പിലെ ആയുധമാക്കി ഉപയോഗിക്കാനുള്ള ശ്രമമാണ് നടന്നത്.
ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച എൽഡിഎഫ് നേതാക്കളെല്ലാം തന്നെ പ്രതിഷേധത്തിൽ ഒരു ഗൂഢാലോചന നടന്നു എന്നു പറഞ്ഞിട്ടുണ്ട്. മരണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് പറഞ്ഞിട്ടില്ല. ഇത്തരത്തിലുള്ള മരണം രാഷ്ട്രീയാവശ്യത്തിന് ഉപയോഗിച്ചുവെന്നാണ് പറഞ്ഞത്. ഇത് ഒരു ആരോപണമല്ല, സംശയം മാത്രമാണ് എന്നും താൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പന്നികളെ വെടിവെച്ചുകൊല്ലാനുള്ള അനുവാദം പഞ്ചായത്തുകൾക്ക് നൽകണമെന്നത് വളരെക്കാലമായി കർഷകർ ഉന്നയിക്കുന്ന ആവശ്യമാണ്. പഞ്ചായത്ത് ഇക്കാര്യത്തിൽ ശുഷ്കാന്തി കാണിച്ചിരുന്നുവെങ്കിൽ പ്രശ്നം ലഘൂകരിക്കാമായിരുന്നുവെന്നും മന്ത്രി എ.കെ ശശീന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.