ഇസ്രയേൽ വ്യോമാക്രമണം: രണ്ട് മുജാഹിദീൻ നേതാക്കളടക്കം കൊല്ലപ്പെട്ടു
Sunday, June 8, 2025 6:59 PM IST
ജറുസലം: ഗാസയിൽ ഹമാസുമായി സഹകരിക്കുന്ന ചെറു ഗ്രൂപ്പായ മുജാഹിദീൻ ബ്രിഗേഡിന്റെ തലവൻ അസദ് അബു ശരീഅ ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗ്രൂപ്പിലെ മുതിർന്ന പ്രവർത്തകനായ മഹ്മൂദ് കഹീലും നഗരത്തിൽ നടന്ന മറ്റൊരാക്രമണത്തിൽ കൊല്ലപ്പെട്ടു.
അസദ് അബു ശരീഅയുടെയും മഹ്മൂദ് കഹീലിന്റെയും മരണം മുജാഹിദീൻ ബ്രിഗേഡുകൾ സ്ഥിരീകരിച്ചു. അസദ് അബു ശരീഅയെ ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിൽ മുപ്പതിലധികം പേർ മരിച്ചതായി പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മഹ്മൂദ് കഹീലിനെ കൊലപ്പെടുത്തിയ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും മറ്റു കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.
ഗാസ മുനമ്പിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമാണ് മുജാഹിദീൻ ബ്രിഗേഡുകൾ പ്രവർത്തിക്കുന്നത്. ഇസ്രയേൽ അധിനിവേശത്തെ ചെറുക്കുക, സായുധ പോരാട്ടത്തിലൂടെ പലസ്തീൻ സ്വാതന്ത്ര്യം നേടുക എന്നീ ലക്ഷ്യങ്ങളോടെയാണ് 1970 കളുടെ തുടക്കത്തിൽ ഈ വിഭാഗം പ്രവർത്തനം ആരംഭിച്ചത്.
ഹമാസുമായി പതിവായി സഹകരിക്കുന്ന ഇവർ ചെറിയ ആയുധങ്ങൾ, റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ, പ്രാദേശികമായി നിർമിച്ച ഹ്രസ്വ-ദൂര റോക്കറ്റുകൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണങ്ങൾ നടത്തുന്നത്.