നിലമ്പുരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു: മന്ത്രി എ.കെ. ശശീന്ദ്രൻ
Sunday, June 8, 2025 9:08 AM IST
കോഴിക്കോട്: നിലമ്പുരിൽ പന്നിക്കെണിയിൽനിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. സംഭവം നിലമ്പൂരിൽ അറിയുന്നതിന് മുമ്പ് മലപ്പുറത്ത് പ്രകടനം നടന്നു. ഇപ്പോൾ ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ ആരായിരിക്കും അതിന്റെ ഗുണഭോക്താക്കൾ എന്നും വനംമന്ത്രി ചോദിച്ചു.
നിലമ്പുരിലെ ഉപതെരഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി സംഭവം ഉപയോഗപ്പെടുത്തിയതാണെന്ന സംശയമുണ്ടെന്നും ഇതുവരെ തണുത്ത മട്ടിലായ പ്രചാരണത്തെ കൊഴുപ്പിക്കാനുള്ളൊരു സ്റ്റാർട്ടപ് എന്ന രീതിയിൽ ഈ സംഭവം ബോധപൂർവം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമല്ലോ എന്നും വനംമന്ത്രി പറഞ്ഞു.
ശനിയാഴ്ചയുണ്ടായ സംഭവം ദാരുണവും വേദനാജനകവുമാണ്. പ്രശ്നം അറിഞ്ഞപ്പോൾ മുതൽ അതു വനംവകുപ്പിന്റെയും സർക്കാരിന്റെയും വീഴ്ചയായി പ്രയോജനപ്പെടുത്താനും പ്രതിഷേധങ്ങൾ നടത്താനുമാണ് ദൗർഭാഗ്യവശാൽ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്.
ഇപ്പോൾ വനംവകുപ്പ് ഒരിടത്തും വൈദ്യുതി ഉപയോഗിച്ചുള്ള ഫെൻസിങ് കെട്ടാറില്ല. പ്രദേശവാസികൾ പറയുന്നത് രാവിലെ അവിടെ ഫെൻസിംഗ് ഇല്ലായിരുന്നു എന്നാണ്. ഉടമസ്ഥനും ഫെൻസിംഗിനെക്കുറിച്ച് അറിയില്ല. അപ്പോൾ ഒരു രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന ചിന്തയാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടേതും. ആ നിലപാട് പുനഃപരിശോധിക്കണം. തെരഞ്ഞെടുപ്പ് കാലമാണ്, അതിന്റെ ഗുണഭോക്താക്കൾ ആരാണെന്ന് അറിയാമല്ലോ, ആ ഗുണഭോക്താവിന്റെ താത്പര്യം സംരക്ഷിക്കാൻ ആരെങ്കിലും ചെയ്തതാണോ എന്ന സംശയമുണ്ട്.
പ്രതിപക്ഷം വിഷയ ദാരിദ്യം അനുഭവിക്കുന്നുണ്ട്. പ്രചരണം കൊഴുപ്പിക്കാൻ, മലയോര ജനതയെ ഇളക്കിവിടാൻ ബോധപൂർവം ചെയ്തതാണോ എന്ന് ചിന്തിക്കുന്നതിൽ യുക്തിയില്ലെന്ന് പറയാനാകില്ലെന്നും വനംമന്ത്രി ആരോപിച്ചു.