തെന്നല ഇനി ഓർമ; സംസ്കാരം നടത്തി
Saturday, June 7, 2025 6:08 PM IST
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. തൈക്കാട് ശാന്തി കവാടത്തിൽ നടന്ന സംസ്കാര ചടങ്ങിൽ നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
കൊച്ചുമകൻ അരവിന്ദാണ് അന്ത്യകർമങ്ങൾ ചെയ്തത്. മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. വട്ടിയൂർക്കാവ് നെട്ടയത്തുള്ള വസതിയിലും കെപിസിസി ആസ്ഥാനത്തും അദ്ദേഹത്തിന് നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു.
കോൺഗ്രസിന്റെ സൗമ്യമുഖമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള രണ്ട് തവണ കെപിസിസി അധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ഗ്രൂപ്പ് വൈരം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് സംസ്ഥാന കോൺഗ്രസിനെ നയിച്ചുവെന്നതാണ് തെന്നലയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന നേട്ടം.
2001-ൽ അദ്ദേഹം പാർട്ടിയെ നയിക്കുമ്പോഴാണ് കോൺഗ്രസ് സംസ്ഥാനത്ത് ഏറ്റവും വലിയ വിജയം നേടിയത്. അന്ന് 99 സീറ്റുകൾ നേടിയ റിക്കോർഡ് മറ്റൊരു കെപിസിസി അധ്യക്ഷനും തകർക്കാൻ കഴിഞ്ഞിട്ടില്ല.
2001-ലെ മിന്നും ജയത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വന്നു എന്നതും ശ്രദ്ധേയമാണ്. എ, ഐ ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരിൽ കെ.മുരളീധരന് അദ്ദേഹം കെപിസിസി അധ്യക്ഷ സ്ഥാനം നൽകേണ്ടി വരികയായിരുന്നു.
1988 മുതൽ 2001 വരെയും 2004-2005 കാലയളവിലുമാണ് അദ്ദേഹം കെപിസിസി അധ്യക്ഷനായി പ്രവർത്തിച്ചത്. 1977ലും 1982 ലും അടൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച തെന്നല 1991, 1992, 2003 വർഷങ്ങളിൽ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.