""പഹല്‍ഗാം കൂട്ടക്കൊല കാരണം വികസനം മുടങ്ങില്ല''; ചെനാബ് റെയില്‍വേ പാലം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
Friday, June 6, 2025 3:03 PM IST
ശ്രീനഗര്‍: പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കാഷ്മീരിന്റെ വികസനം തടയാനാണ് ഭീകരരും അവരെ അയച്ചവരും ശ്രമിച്ചത്. എന്നാല്‍ പഹല്‍ഗാം കൂട്ടക്കൊല കാരണം ജമ്മു കാഷ്മീരിന്റെ വികസനം മുടങ്ങില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജമ്മു കാഷ്മീരില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയില്‍വേ പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജമ്മു കാഷ്മീരിലെ ടൂറിസം നശിപ്പിക്കാന്‍ പാകിസ്ഥാന് പദ്ധതിയിട്ടു. ജനജീവിതം നശിപ്പിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ ഭീകരര്‍ക്ക് ഇന്ത്യ ചുരുങ്ങിയ സമയം കൊണ്ട് തിരിച്ചടി നല്കി. ഓപ്പറേഷന് സിന്ദൂര്‍ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ശേഷി വ്യക്തമാക്കി. ഭീകരവാദത്തിനെതിരേ ഇത്ര ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ കരുതിയില്ല.
പാക്കിസ്ഥാന് സ്കൂളുകളും ആരാധനാലയങ്ങളും ആക്രമിച്ചത് ലോകം കണ്ടു. പഹല്‍ഗാം ആക്രമണം കാരണം വികസനം മുടങ്ങില്ല. ഇത് തന്റെ വാഗ്ദാനമാണെന്നും മോദി കൂട്ടിച്ചേർത്തു.
ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ നിർണായക ഭാഗമാണ് ചെനാബ് പാലം. ജമ്മു കാഷ്മീരിലെ റാസി ജില്ലയിലെ ബക്കലിനും കൗരിക്കുമിടയില്‍ ചെനാബ് നദിക്കുകുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്.
കമാനത്തിന് 467 മീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട് പാലത്തിന്. പാലത്തിന്റെ ആകെ നീളം 1,315 മീറ്ററാണ്.