പ്രചാരണം കൊഴുക്കുന്നു; അൻവറിനെ ‘നോവിക്കാതെ’ ഇരുമുന്നണികളും
സ്വന്തം ലേഖകന്‍
Tuesday, June 3, 2025 8:03 PM IST
കോഴിക്കോട്: പി.വി.അന്‍വര്‍ വിഷയം അടഞ്ഞ അധ്യായമാക്കി യുഡിഎഫ്. അന്‍വര്‍ പ്രതിപക്ഷനേതാവിനും യുഡിഎഫ് നേതൃത്വത്തിനുമെതിരേ ഉയര്‍ത്തിയ ആരോപണങ്ങളോട് നേതാക്കളാരും പ്രതികരിച്ചില്ല.
തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പിണറായി വിജയനെതിരേ കടന്നാക്രമിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പി.വി.അന്‍വറിനെതിരേ ഒന്നും പറഞ്ഞില്ല. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലും അന്‍വറുമായി ബന്ധപ്പെട്ട് യാതൊന്നും പറയേണ്ടെന്നാണു തീരുമാനം.
അതേസമയം യുഡിഎഫ് വാതില്‍ അടഞ്ഞപ്പോഴും പിണറായിയെയും എല്‍ഡിഎഫിനെയും കടന്നാക്രമിച്ചാണ് പി.വി.അന്‍വര്‍ പ്രചാരണരംഗത്ത് മുന്നേറുന്നത്. അതേസമയം മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരേ വിമര്ശനമുന്നയിക്കാതിരിക്കാനും അന്‍വര്‍ ശ്രദ്ധിക്കുന്നുണ്ട്.
ഫലത്തില്‍ അന്‍വറും യുഡിഎഫ് നേതാക്കളും എല്‍ഡിഎഫിനെതിരേ ശക്തമായി പ്രചാരണം നടത്തുന്ന അവസ്ഥയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് ആകട്ടെ പി.വി.അന്‍വറുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വളരെ സൂക്ഷിച്ചുമാത്രമാണു മറുപടി പറയുന്നത്.
പരമാവധി അന്‍വറിനെ പ്രകോപിപ്പിക്കാതിരിക്കുക എന്ന നയമാണ് സ്ഥാനാര്‍ഥി എന്ന നിലയില്‍ സ്വരാജ് സ്വീകരിക്കുന്നത്. അൻവർ സ്ഥാനാർഥിയായ സ്ഥിതിക്ക് യുഡിഎഫിന്റെ വിജയം ഉറപ്പുവരുത്താൻ പരമാവധി ഊർജം സംഭരിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കാനാണ് യുഡിഎഫ് നേതൃയോഗ ധാരണ.
പാർട്ടി വോട്ടുകൾ അൻവറിലേക്ക് പോകാതിരിക്കാൻ ലീഗ് സ്വന്തം നിലയ്ക്കും ബൂത്ത് തലത്തിൽ സംഘടന സംവിധാനം ശക്തമാക്കും. കോൺഗ്രസ്, ലീഗ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തി വോട്ടുറപ്പിക്കാനാണ് അൻവറിന്റെ നീക്കം.
അന്തരിച്ച മുൻ ഡിസിസി അധ്യക്ഷൻ വി.വി.പ്രകാശിന്റെ വീട്ടിലെത്തി വോട്ടഭ്യർഥിച്ചാണ് പ്രചാരണത്തുടക്കം. ആര്യാടൻ ഷൗക്കത്തിനെതിരായ നെഗറ്റീവ് വോട്ടുകൾ പെട്ടിയിലാക്കാനുള്ള സൂത്രവിദ്യങ്ങളും അൻവർ പയറ്റുന്നുണ്ട്.