കോവിഡ്: നടപടിക്രമങ്ങളുടെ തത്സ്ഥിതി റിപ്പോർട്ട് തേടി ഡൽഹി ഹൈക്കോടതി
Tuesday, June 3, 2025 3:33 AM IST
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളുടെ സാന്പിൾ ശേഖരണം, പരിശോധനാരീതി, വ്യാപനം തുടങ്ങിയ കാര്യങ്ങളിൽ സ്വീകരിക്കുന്ന നടപടിക്രമങ്ങളുടെ വിശദമായ തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോടു നിർദേശിച്ച് ഡൽഹി ഹൈക്കോടതി.
കോവിഡ് പകർച്ചവ്യാധി അവസാനിച്ചിട്ടില്ലെന്നുചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിർദേശം. കോവിഡ് കേസുകളുടെ സാന്പിൾ ശേഖരണത്തിലും പരിശോധനാകേന്ദ്രങ്ങളിലും ചില മാനദണ്ഡങ്ങൾ പാലിക്കണമെന്ന മുൻ കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്നാരോപിച്ച് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണു ഹൈക്കോടതിയുടെ നിർദേശം. ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.
അതേസമയം, രാജ്യത്തു കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായാണു റിപ്പോർട്ടുകൾ. നാലായിരത്തോളം കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ രോഗവ്യാപനം മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവാണെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. മിക്ക രോഗികളും വീട്ടിൽത്തന്നെ ചികിത്സ നടത്തി രോഗമുക്തരാകുന്നുണ്ടെന്ന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബഹൽ പറഞ്ഞു.