എഐ കാമറകൾ ശരിയല്ല, പിഴ ഈടാക്കുന്നത് നിയമവിരുദ്ധം
Friday, May 30, 2025 8:19 PM IST
തൃശൂർ: സംസ്ഥാനത്തു റോഡ് നിയമങ്ങൾ കർശനമാക്കാൻ സ്ഥാപിച്ച എഐ കാമറകൾ വർഷംതോറും കാലിബ്രേറ്റ് (കൃത്യതാപരിശോധന) ചെയ്യുന്നില്ലെന്നു വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടി. കൃത്യതാപരിശോധന നടത്താത്ത് കാമറകൾ കണ്ടെത്തുന്ന കുറ്റകൃത്യത്തിനു നിയമസാധുതയില്ലെന്നും അന്‍പതുലക്ഷം പേർക്കു നോട്ടീസ് നൽകിയതും 161 കോടിയോളം പിഴയടപ്പിച്ചതും നിയമവിരുദ്ധമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ പരാതി നൽകി.
എഐ കാമറകൾ പ്രവർത്തനം ആരംഭിച്ച 2023 ജൂണ്‍ അഞ്ചുമുതൽ ഈവർഷം ഫെബ്രുവരി 28 വരെ 50,05,209 പേർക്കു വിവിധ നിയമലംഘനങ്ങളുടെ പേരിൽ നോട്ടീസ് നൽകിയെന്നും 161.57 കോടി പിഴയായി പിരിച്ചിട്ടുണ്ടെന്നും വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു. ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്താനുള്ള കാമറകൾ പ്രതിവർഷം കൃത്യതാപരിശോധന ചെയ്യണമെന്നു സെൻട്രൽ മോട്ടോർ വെഹിക്കിൾ നിയമം -167എ പ്രകാരം വ്യവസ്ഥയുണ്ട്. കാലിബ്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
2023ൽ 48,091 അപകടങ്ങളിൽ 4080 പേരും 2024ൽ 48,919 അപകടങ്ങളിൽ 3774 പേരും മരിച്ചു. മരണസംഖ്യ കുറഞ്ഞെങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് അപകടനിരക്ക് ഉയർന്നു. സേഫ് കേരള എൻഫോഴ്സ്മെന്റ് വിഭാഗം വാടകയ്ക്കെടുത്ത 64 ഇലക്ട്രിക് വാഹനങ്ങൾക്ക് 2024 മേയ് വരെ 9.33 കോടി നൽകിയിട്ടുണ്ടെന്നും ആർടിഐ പ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു.
എഐ കാമറകളിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്കു നോട്ടീസ് നൽകുന്നതു നിയമവിരുദ്ധമാണെന്നു വ്യക്തമായ സാഹചര്യത്തിൽ കാമറകളുടെ പ്രവർത്തനം അടിയന്തരമായി നിർത്തിവയ്ക്കണമെന്നും പിരിച്ചെടുത്ത സംഖ്യ ഉടമകൾക്കു തിരിച്ചുനൽകണമെന്നും കെബിടിഎ പ്രസിഡന്റ് ജോണ്സണ് പടമാടൻ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.