അന്‍വര്‍ അയയുന്നു; മത്സരിച്ചേക്കില്ല
Friday, May 30, 2025 6:34 PM IST
കോഴിക്കോട്: നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പി.വി. അന്‍വര്‍ മല്‍സരിക്കാനുള്ള സാധ്യത കുറയുന്നു. മല്‍സരിക്കുന്ന കാര്യത്തില്‍ ധൃതിപിടിച്ച് വിഷയത്തിൽ തീരുമാനമെടുത്താൽ കടുത്ത രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് നിലവിൽ അൻവർ ക്യാമ്പ്.
ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ തീരുമാനം വ്യക്തമാക്കാൻ രാവിലെ പത്രസമ്മേളനം വിളിച്ചെങ്കിലും ഒരു ദിവസം കൂടി കാത്തിരിക്കാൻ യുഡിഎഫ് നേതൃത്വത്തിൽ നിന്നും നിർദ്ദേശം ലഭിച്ചെന്ന് മാത്രമാണ് അൻവർ വ്യക്തമാക്കിയത്. ഇന്ന് പകൽ അൻവറുമായി അടുത്ത വൃത്തങ്ങൾ യുഡിഎഫ് നേതൃത്വവുമായി സംസാരിച്ചുവെങ്കിലും പൂർണമായും മഞ്ഞുരുകിയിട്ടില്ലെന്നാണ് വിവരം.
അതേസമയം എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് ശേഷവും അൻവർ ഇന്ന് കരുതലോടെയാണ് പ്രതികരിച്ചത്. എം.സ്വരാജ് ശക്തനായ സ്ഥാനാർഥിയാണോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ "ശക്തനാണോ എന്ന് തെരഞ്ഞെടുപ്പ് കഴിയുന്പോൾ അറിയാം' എന്നാണ് അൻവർ പ്രതികരിച്ചത്.
അൻവർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് അനുയായികളുടെ ആഗ്രഹം. എന്നാൽ അത്തരമൊരു നീക്കം രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന ചിന്ത അൻവർ ക്യാമ്പിനുണ്ട്. അതുകൊണ്ട് അവസാന നിമിഷം വരെ കാത്തിരിക്കാനാണ് അവരുടെ തീരുമാനം.
അതിനിടെ അൻവർ വിഷയത്തിൽ യാതൊരു തരത്തിലും നിലപാട് മാറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നും വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വം നിശ്ചയിച്ച സ്ഥാനാർഥിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് നിരുപാധിക പിന്തുണ പ്രഖ്യാപിക്കാതെ വിഷയത്തിൽ ചർച്ചയില്ലെന്ന നിലപാടിലാണ് സതീശൻ.
മുസ്ലിം ലീഗ് നേതൃത്വത്തിലാണ് അൻവർ പ്രതീക്ഷ അത്രയും വച്ചിരിക്കുന്നത്. ലീഗ് നേതൃത്വം മുൻകൈയെടുത്ത് യുഡിഎഫ് പ്രവേശന വിഷയത്തിൽ മാന്യമായ പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നാണ് അൻവർ ക്യാമ്പ് കണക്കുകൂട്ടുന്നത്. എന്നാൽ ഇത് എത്രത്തോളം സാധ്യമാണെന്ന കാര്യം കണ്ടറിയണം.
എൽഡിഎഫ് പ്രബലനായ സ്ഥാനാർഥിയെ രംഗത്തിറക്കിയതോടെ തന്റെ പിന്തുണ കോൺഗ്രസ് നേതൃത്വം ഉറപ്പാക്കുമെന്ന പ്രതീക്ഷയും അൻവറിനുണ്ട്. വിഷയത്തിൽ മഞ്ഞുരുകണമെങ്കിൽ ആര്യാടൻ ഷൗക്കത്തിനെതിരേ ഉന്നയിച്ച വിമർശനങ്ങൾ പിൻവലിച്ച് അൻവർ പിന്തുണ പ്രഖ്യാപിക്കേണ്ടി വരും.