വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാനെതിരെ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു
Tuesday, May 27, 2025 3:24 PM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെതിരെ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്.
കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് അഫാനെതിരെ ചുമത്തിയിരിക്കുന്നത്. ബന്ധുക്കളോട് പണം ആവശ്യപ്പെട്ട് നൽകാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. 600 പേജുള്ള കുറ്റപത്രത്തിൽ 360 സാക്ഷികളാണുള്ളത്.
അതേസമയം ജീവനൊടുക്കാൻ ശ്രമിച്ച പ്രതി അഫാൻ നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ആത്മഹത്യാശ്രമം ഉണ്ടായത്. മുണ്ട് ഉപയോഗിച്ചാണ് പൂജപ്പുര ജയിലിലെ ശുചിമുറിയിൽ ആത്മഹത്യാശ്രമം നടത്തിയത്. തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്.