17 കാരിയെ തീകൊളുത്തി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
Saturday, May 24, 2025 4:29 PM IST
പത്തനംതിട്ട: പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിലെ പ്രതിയെ ജീവപര്യന്തം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. 2017 ജൂലൈ 14നാണ് പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ ശാരികയെ (17) അയൽവാസി സജിൽ കൊലപ്പെടുത്തിയത്.
പണം കൊല്ലപ്പെട്ട ശാരികയുടെ മാതാപിതാക്കൾക്ക് നൽകണമെന്ന് കോടതി വ്യക്തമാക്കി. സജിലിന്റെ ശല്യം സഹിക്കാനാവാതെ ബന്ധുവീട്ടിലേക്ക് പെൺകുട്ടി താമസം മാറിയിരുന്നു. ഇവിടെ വച്ചാണ് സജിൽ ശാരികയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്.
തന്റെ ഒപ്പം ഇറങ്ങിവരണമെന്ന നിർബന്ധത്തിന് വഴങ്ങാതെ വന്നതാണ് ആക്രമണത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു.
വിദഗ്ധ ചികിത്സക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജൂലൈ 22 ന് മരണം സംഭവിച്ചു. പെൺകുട്ടിയുടെ മരണമൊഴിയും സംഭവത്തിനിടെ പ്രതിക്ക് പൊള്ളലേറ്റതും കേസിൽ പ്രധാന തെളിവായി കോടതി പരിഗണിച്ചെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.