നാല് പതിറ്റാണ്ട് ജയിൽവാസം; 104 കാരനെ വെറുതെവിട്ട് കോടതി
Saturday, May 24, 2025 6:45 AM IST
ലക്നോ: ഉത്തർപ്രദേശിൽ കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾക്ക് 43 വർഷം ജയിൽ ശിക്ഷ അനുഭവിച്ച 104കാരനെ കോടതി വെറുതെ വിട്ടു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇയാളെ കൗശാമ്പി ജില്ലാ ജയിലിൽ നിന്ന് വെള്ളിയാഴ്ച മോചിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ മാസം ആദ്യമാണ് അലഹബാദ് ഹൈക്കോടതി ലഖാൻ എന്നയാളെ കുറ്റവിമുക്തനാക്കിയത്. കൗശാമ്പി ജില്ലയിലെ ഗൗരായേ ഗ്രാമവാസിയായ ലഖൻ, 1921 ജനുവരി നാലിനാണ് ജനിച്ചത്. ജയിൽ രേഖകൾ പ്രകാരം 1977ലാണ് ഇദ്ദേഹം അറസ്റ്റിലായത്.
1977 ഓഗസ്റ്റ് 16 ന് രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ കൊല്ലപ്പെട്ട പ്രഭു സരോജ് എന്ന വ്യക്തിയുടെ മരണത്തിൽ ലഖന്‍ പങ്കുണ്ടായിരുന്നു. 1982-ൽ പ്രയാഗ്രാജ് ജില്ലാ സെഷൻസ് കോടതി അദ്ദേഹത്തെയും മറ്റ് മൂന്ന് പേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
തുടർന്ന്, അദ്ദേഹം അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. 43 വർഷങ്ങൾക്ക് ശേഷം 2025 മേയ് രണ്ടിനാണ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയ നാല് പ്രതികളിൽ മൂന്ന് പേർ കേസ് പരിഗണനയിലിരിക്കെ മരിച്ചു.
ഷാരിറ പോലീസ് സ്റ്റേഷൻ പ്രദേശത്തുള്ള മകളുടെ വീട്ടിലാണ് അദ്ദേഹം കഴിയുന്നത്.