പോലീസ് സ്റ്റേഷനിൽ ആദിവാസി ബാലൻ മരിച്ച സംഭവം; സിബിഐ അന്വേഷണത്തിന് ഡിജിപിയുടെ ശിപാർശ
Thursday, May 1, 2025 5:37 AM IST
കല്‍പ്പറ്റ: ആദിവാസി ബാലനെ പോലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഡിജിപി ശിപാർശ ചെയ്തു. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയില്‍ ഗോകുൽ എന്ന ആദിവാസി ബാലനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഗോകുലിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണ് സിബിഐ അന്വേഷണത്തിന് ഡിജിപി ശിപാർശ ചെയ്തത്. സംഭവത്തിൽ കോടതി പോലീസിനോട് നേരത്തെ റിപ്പോർട്ട് ചോദിച്ചിരുന്നു.
വയനാട് സ്വദേശിയായ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ പെൺകുട്ടിയെയും ഗോകുലിനെയും കോഴിക്കോട് നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് കാണിച്ച് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.
എന്നാൽ പോക്സോ കേസ് ചുമത്തി കസ്റ്റഡിയിലെടുത്ത ഗോകുലിനെ രാത്രി മുഴുവൻ സ്റ്റേഷനിൽ തുടരാൻ കൽപ്പറ്റ പോലീസ് ആവശ്യപ്പെട്ടു. അറസ്റ്റിലായപ്പോൾ ഗോകുലിന് 18 വയസ് പൂർത്തിയായിരുന്നില്ല. ഇത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് പരാതിയുണ്ടായിരുന്നു.
ഗോകുലിന്റേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ കേസ് അന്വേഷണത്തിനിടെ കുടുംബത്തിന് പോലീസിന്റെ ഭീഷണി ഉണ്ടായിരുന്നുവെന്നും ബന്ധുക്കളുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.