അക്ഷയ തൃതീയയ്ക്കു മുമ്പായി താഴേക്കിറങ്ങി സ്വർണം; 72,000 രൂപയിൽ താഴെ
Monday, April 28, 2025 11:28 AM IST
കൊച്ചി: സംസ്ഥാനത്ത് മൂന്നുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില വീണ്ടും താഴേക്ക്. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 71,520 രൂപയിലും ഗ്രാമിന് 8,940 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 7,360 രൂപയിലെത്തി.
അക്ഷയതൃതീയയ്ക്ക് ഇനി രണ്ടു ദിനം മാത്രം ശേഷിക്കേയാണ് സ്വർണവില താഴേക്കു പോകുന്നത്. ഏപ്രിൽ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ സർവകാല റിക്കാർഡ്. അതിനുശേഷം ഇതുവരെ ഗ്രാമിന് 350 രൂപയും പവന് 2,800 രൂപയുമാണ് ഇടിഞ്ഞത്. പത്തുദിവസത്തിനിടെ 4000 രൂപയിലധികം വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം മുതല്‍ വില കുറഞ്ഞത്.
ജനുവരി 22-നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വർണവില ഔൺസിന് 50 ഡോളറോളം ഇടിഞ്ഞ് 3,282 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര സ്വർണവില 3,300 ഡോളർ നിലവാരത്തിൽ നിന്ന് കുത്തനെ കുറഞ്ഞതും ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതുമാണ് കേരളത്തിലും ഇന്നു വില കുറയാൻ വഴിയൊരുക്കിയത്. താരിഫ് കുറയ്ക്കാൻ ട്രംപ് തീരുമാനിച്ചേക്കും എന്ന സൂചന വില കുറയാനുള്ള മറ്റൊരു കാരണമാണ്.
അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 109 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.