മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട; മൂന്നുപേർ അറസ്റ്റിൽ
Monday, April 28, 2025 1:59 AM IST
കൊച്ചി: മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട. 30 കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പടെ മൂന്ന് അതിഥി തൊഴിലാളികൾ പിടിയിൽ.
പശ്ചിമ ബംഗാൾ മൂർഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40) മൂർഷിദാബാദ് ജാലംഗി സ്വദേശി അലൻ ഗിൽ ഷെയ്ക്ക് (33) മൂർഷിദാബാദ് ജാലംഗി സ്വദേശിനി ഹസീന ഖാത്തൂൺ (33) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും മൂവാറ്റുപുഴ പോലീസും ചേർന്ന് പിടികൂടിയത്.
സമീപകാലത്ത് റൂറൽ ജില്ലയിൽ നടത്തിയ വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്. പോലീസ് പിടിയിലാകാതിരിക്കുന്നതിനായി ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം തൃശൂരെത്തി അവിടെനിന്നും ഓട്ടോയിലാണ് പ്രതികൾ മൂവാറ്റുപുഴയിലേക്ക് എത്തിയത്.
ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ സംഗമം ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കിലോയ്ക്ക് 2000 രൂപയ്ക്ക് ഒഡീഷയിൽനിന്ന് വാങ്ങിയ കഞ്ചാവ് 20000 രൂപക്ക് ഇവിടെ കൈമാറി ഉടൻ തിരിച്ചു പോകാനായിരുന്നു പദ്ധതി. 27 പ്രത്യേക പായ്ക്കറ്റുകളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ്, ഡാൻസാഫ് ടീം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.