സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി; സെന്തിൽ ബാലാജിയും പൊൻമുടിയും പുറത്ത്
Sunday, April 27, 2025 9:11 PM IST
ചെന്നൈ: തമിഴ്നാട് മന്ത്രിസഭയിലെ അഴിച്ചുപണിയുടെ ഭാഗമായി സെന്തിൽ ബാലാജിയും കെ.പൊൻമുടിയും രാജിവച്ചു. സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് സെന്തില്‍ ബാലാജി രാജിവച്ചത്. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേസെടുത്തതിനെ തുടര്‍ന്നാണ് കെ. പൊന്മുടിയുടെ രാജി.
മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കിൽ കള്ളപ്പണക്കേസിലെ ജാമ്യം റദ്ദാക്കുമെന്ന് സുപ്രീംകോടതി അന്ത്യശാസനം നൽകിയതോടെയാണ് ബാലാജിയെ കൈവിടാൻ സ്റ്റാലിൻ നിർബന്ധിതനായത്. ബാലാജിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി.
പ്രസംഗത്തിനിടെ വൈഷ്ണവ ശൈവ വിഭാഗങ്ങൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ മന്ത്രി കെ.പൊന്മുടിക്കെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പൊന്മുടിയുടെ രാജി.
ബാലാജിയുടെ വൈദ്യുതി -എക്സൈസ് വകുപ്പുകളും പൊന്മുടിയുടെ വനം വകുപ്പും മൂന്ന് മന്ത്രിമാർക്കായി വീതം വച്ചുനൽകി. ഇരുവരുടെയും രാജിക്ക് പിന്നാലെ രണ്ട് പേര് പുതുതായി മന്ത്രിസഭയിലെത്തും. മനോ തങ്കരാജും രാജാകണ്ണപ്പനുമാണ് മന്ത്രിസഭയിലെത്തുന്നത്. തിങ്കളാഴ്ച വൈകുന്നേരം സത്യപ്രതിജ്ഞ നടക്കും.