പാക് വ്യോമ മേഖല അടയ്ക്കും; ഷിംല കരാർ മരവിപ്പിക്കും, ഇന്ത്യക്കെതിരേ നടപടികളുമായി പാക്കിസ്ഥാൻ
Thursday, April 24, 2025 4:41 PM IST
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ കടുപ്പിച്ചതിനു പിന്നാലെ ഇന്ത്യക്കെതിരേ നടപടികളുമായി പാക്കിസ്ഥാൻ. ഇന്ത്യൻ വിമാന കമ്പനികൾക്ക് മുന്നിൽ പാക് വ്യോമ മേഖല അടയ്ക്കുമെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചു.
1972 ലെ സമാധാനക്കരാറായ ഷിംല കരാർ മരവിപ്പിക്കും. വാഗ അതിർത്തി അടയ്ക്കാനും പാക്കിസ്ഥാൻ തീരുമാനിച്ചു. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധവും നിർത്തലാക്കി. സിന്ധു നദീജല കരാൽ ലംഘനം യുദ്ധമായി കണക്കാക്കും. ഇന്ത്യൻ പൗരന്മാർക്കുള്ള വീസ മരവിപ്പിച്ചതായും പാക്കിസ്ഥാൻ അറിയിച്ചു. ഇന്ത്യയുടെ കടുത്ത നടപടികൾക്ക് പിന്നാലെയാണ് പാക്കിസ്ഥാന്റെ നടപടി.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച കടുത്ത നടപടികളാണ് ഇന്ത്യ പ്രഖ്യാപിച്ചത്. എല്ലാ പാക്കിസ്ഥാൻകാരും ഇന്ത്യ വിടണം. ഇനി പാക്കിസ്ഥാൻ പൗരൻമാർക്ക് വീസ അനുവദിക്കില്ല. എസ്വിഇഎസ് വീസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം. സിന്ധു നദീജല കരാർ മരവിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ തിരികെ പോകണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വാഗ-അട്ടാരി അതിർത്തി അടച്ചതായി ഇന്ത്യ അറിയിച്ചു. അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം. കനത്ത ജാഗ്രത തുടരാൻ സേനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.