ആമയൂര്‍ കൂട്ടക്കൊലക്കേസ്; പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി
Tuesday, April 22, 2025 11:28 AM IST
ന്യൂഡൽഹി: പട്ടാന്പി ആമയൂര്‍ കൂട്ടക്കൊലപാതക കേസിൽ പ്രതി റെജി കുമാറിന്റെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കി. ഭാര്യയേയും നാല് മക്കളെയും കൊലപ്പെടുത്തിയ കേസിലാണ് നടപടി.
വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചാണ് നടപടി. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റെജികുമാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
പ്രതിക്ക് മാനസാന്തരം സംഭവിച്ചെന്നാണ് കോടതിയുടെ വിലയിരുത്തൽ. ജീവിതാന്ത്യം വരെ തടവ് ശിക്ഷയാണ് പ്രതിക്ക് സുപ്രീംകോടതി വിധിച്ചത്.
2008 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. ഭാര്യ ലിസി, മക്കളായ അമല്യ, അമല്‍, അമലു, അമന്യ എന്നിവരെ റെജികുമാര്‍ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു.
ഭാര്യയെയും മക്കളെയും മൂന്നു ഘട്ടമായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിലും അമലിന്റെയും അമന്യയുടെയും മൃതദേഹങ്ങള്‍ വീട്ടിനടുത്തുള്ള പൊന്തക്കാട്ടിലും അമലു, അമന്യ എന്നിവരുടേത് വീട്ടിനുള്ളിലുമായിരുന്നു കണ്ടെത്തിയത്.