ലഹരിവിപത്ത്: അധ്യയനവർഷത്തിൽ ശക്തമായ കാന്പയിനു തുടക്കമാകുമെന്ന് മുഖ്യമന്ത്രി
Sunday, April 20, 2025 7:41 AM IST
തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്കരണവും അധ്യാപക പരിശീലനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വേനലവധിക്കാലത്ത് ആവശ്യമായ തയാറെടുപ്പുകൾ നടത്തും. രാസലഹരിയുടെ ദൂഷ്യഫലങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തൽ, അധ്യാപകർക്ക് കൗൺസലിംഗ് പരിശീലനം, കുട്ടികൾക്ക് കായികപരിശീലനത്തിന് അധികസമയം, രക്ഷിതാക്കൾക്ക് ബോധവത്കരണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം ഏറ്റെടുക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വലിയ മുന്നൊരുക്കങ്ങൾ നിലവിൽ നടക്കുന്നുണ്ട്. വിവിധ മേഖലകളിലെ വിദഗ്ധരുടെയും സാമുദായിക-സംഘടനാ നേതാക്കളുടെയും യോഗങ്ങളും ശിൽപശാലയും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്തി. കുട്ടികളും യുവാക്കളുമാണ് ഇരകളാകുന്നതിൽ ഏറെയുമെന്നതിനാൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും ബോധവത്കരണം നൽകേണ്ടതുണ്ട്.
കുട്ടികൾക്കാവശ്യമായ കൗൺസലിംഗ് നൽകുന്നതിന് അധ്യാപകർക്ക് പരിശീലനം നൽകും. പഠനസമ്മർദം ഒഴിവാക്കി വീടുകളിലേക്ക് മടങ്ങുന്നതിനായി എല്ലാ ദിവസവും അവസാന പിരീഡ് സുംബ ഡാൻസ് പോലുള്ള കായികപ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കും.
ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കച്ചവടസ്ഥാപനങ്ങളെയും ദുരൂഹമായി കാണുന്ന വ്യക്തികളെയും നിരീക്ഷിക്കണം. സമൂഹമാകെയും ഇതിനായി ഉണർന്നു പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരിക്ക് അടിമപ്പെടുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമല്ല സർക്കാർ സ്വീകരിക്കുന്നത്. അവരെ തിരുത്തി സമൂഹത്തോടൊപ്പം ചേർത്തുവച്ച് കൊണ്ടുപോകാനാണ് ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.