പിടിവിട്ട് പൊന്ന്! ഒറ്റയടിക്ക് കൂടിയത് 840 രൂപ; 71,000 കടന്നു
Thursday, April 17, 2025 10:48 AM IST
കൊച്ചി: വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവരുടെ ചങ്കിൽ തീകോരിയിട്ട് സ്വർണക്കുതിപ്പ്. പവന് ഒറ്റയടിക്ക് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 70,520 രൂപയും ഗ്രാമിന് 8,920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 90 രൂപ ഉയർന്ന് 7,350 രൂപയിലെത്തി.
ബുധനാഴ്ച രേഖപ്പെടുത്തിയ ഗ്രാമിന് 8,815 രൂപയും പവന് 70,520 രൂപയും എന്ന റിക്കാർഡാണ് ഇന്ന് പഴങ്കഥയായത്. രണ്ടുദിവസത്തെ ഇടിവിനു ശേഷം ബുധനാഴ്ച കുതിച്ചുയർന്ന സ്വർണവില വീണ്ടും 70,000 രൂപ പിന്നിട്ടിരുന്നു. പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് വർധിച്ചത്. ഇതോടെ, കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം പവന് 5,560 രൂപയും ഗ്രാമിന് 695 രൂപയുമാണ് ഉയർന്നത്.
ജനുവരി 22-നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും 17ന് 71,000 രൂപയും പിന്നിട്ടു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ബുധനാഴ്ച ഔൺസിന് 3,281 ഡോളർ എന്ന റിക്കാർഡിലെത്തിയ രാജ്യാന്തര വില ഇന്ന് ചരിത്രത്തിൽ ആദ്യമായി 3,350 ഡോളർ മറികടന്ന് 3,355.20 ഡോളർ വരെയെത്തി. യുഎസും ചൈനയും തമ്മിലെ വ്യാപാരയുദ്ധം അനുദിനം വഷളാകുന്നതാണ് സ്വർണത്തിന് കരുത്താകുന്നത്.
അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 107 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.