"നിധി'യെ ഏറ്റെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ
Thursday, April 17, 2025 9:22 AM IST
കൊച്ചി: കൊച്ചിയില്‍ ഉപേക്ഷിച്ചുപോയ സ്വന്തം കുഞ്ഞിനെ തിരികെ ഏറ്റെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള കുഞ്ഞിനെ അച്ഛനും അമ്മയും വീഡിയോ കോളിലൂടെ കണ്ടു. ഇതോടെയാണ് മാതാപിതാക്കൾ കുട്ടിയെ ഏറ്റെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത്.
ഫെബ്രുവരിയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പോയ ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പളികളെ കുറിച്ച് കഴിഞ്ഞ രണ്ട് മാസത്തോളമായി പോലീസിന് ഒരു വിവരവുമില്ലായിരുന്നു.
ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുപോലും നടന്നില്ല. അതിനിടെയാണ് കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ഓള് ഇന്ത്യ പോലീസ് ബാഡ്മിന്റൺ ടൂര്‍ണമെന്റ് നടന്നത്. ഇതില്‍ പങ്കെടുക്കാനെത്തിയ ജാര്‍ഖണ്ഡുകാരായ പോലീസുകാരോട് ഈ വിവരം എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞത്.
ഇതോടെ തെരച്ചില്‍ ആരംഭിച്ച ജാര്‍ഖണ്ഡിലെ പോലീസ് കഴിഞ്ഞ ദിവസം തന്നെ രക്ഷിതാക്കളെ കണ്ടെത്തി. റാഞ്ചിക്കടുത്തുള്ള ലോഹാര്‍ഡഗ ഗ്രാമത്തില്‍ കഴിയുകയായിരുന്നു അച്ഛന് മംഗലേശ്വരും അമ്മ രഞ്ജിതയും. കുഞ്ഞ് മരിച്ചെന്ന ധാരണയിലായിരുന്നു ഇരുവരും.
വിവരം അറിയിച്ചതോടെ കുഞ്ഞിനെ ഏറ്റെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കാന്‍ കുഞ്ഞിനെ വീഡിയോ കോളിലൂടെ കാണണമെന്നായി. നിധി എന്ന് പേരിട്ട് കഴിഞ്ഞ വ്യാഴാഴ്ച ശിശുക്ഷേമ സമിതി ഏറ്റെടുത്ത കുഞ്ഞ് അങ്കമാലി കറുകുറ്റിയിലെ ശിശുഭവനിലായിരുന്നു.
ഒടുവില്‍ ശിശുക്ഷേമ സമിതി അധ്യക്ഷന്റെ അനുവാദത്തോടെ പോലീസ് കുഞ്ഞിനെ വീഡിയോ കോളിലൂടെ മാതാപിതാക്കൾക്ക് കാണിച്ചുകൊടുത്തു.
ആശുപത്രി ചോദിച്ച രണ്ട് ലക്ഷം രൂപ നല്കാന് സാധിക്കാതെ വന്നതോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നതെന്ന് രക്ഷിതാകള്‍ പോലീസിനെ അറിയിച്ചു. കുഞ്ഞിനെ ഏറ്റെടുക്കാന്‍ ഇവർ ഉടന്‍ കേരളത്തിലെത്തുമെന്ന പ്രതീക്ഷിയിലാണ് അന്വേഷണസംഘം. എത്തിയില്ലെങ്കില്‍ ജാര്‍ഖണ്ഡില്‍ പോയി ഇരുവരെയും കസ്റ്റഡിയിലെടുക്കും.
നാട്ടിലെത്തി കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയാറായാലും ദമ്പതികളുടെ ജീവിത സാഹചര്യം പരിഗണിച്ചേ കുഞ്ഞിനെ കൈമാറൂ എന്ന് നേരത്തെ തന്നെ ശിശുക്ഷേമ സമിതി വ്യക്തമാക്കിയിട്ടുണ്ട്.