കാട്ടാന ആക്രമണം; അതിരപ്പിള്ളിയില്‍ ബുധനാഴ്ച ഹർത്താൽ
Tuesday, April 15, 2025 1:29 PM IST
തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ട അതിരപ്പിള്ളിയില്‍ ബുധനാഴ്ച ജനകീയ ഹര്‍ത്താല്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അതിരപ്പിള്ളി മേഖലയില്‍ ആര്‍ആര്‍ടി സംവിധാനം കാര്യക്ഷമാക്കണം,വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം വേണം, സര്‍ക്കാരും വനംവകുപ്പും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഹര്‍ത്താല്‍.
അതിരപ്പിള്ളിയിൽ വഞ്ചികടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയ രണ്ടുപേർക്കാണ് തിങ്കളാഴ്ച രാത്രി ആനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ആദിവാസി വിഭാഗത്തിൽപ്പെട്ട, വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ താത്കാലിക കുടിൽകെട്ടി താമസിക്കുകയായിരുന്ന കുടുംബങ്ങൾക്കൊപ്പമാണ് ഇരുവരുമുണ്ടായിരുന്നത്.
ഇവർക്കു നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തപ്പോൾ എല്ലാവരും ചിതറിയോടി. എന്നാൽ സതീഷും അംബികയും ആനയുടെ മുന്നിൽ പെടുകയായിരുന്നു. അംബികയുടെ മൃതദേഹം പുഴയിൽനിന്നും സതീഷിന്റേത് പാറപ്പുറത്തുനിന്നുമാണ് കണ്ടെത്തിയത്.