രണ്ട് ജഡ്ജിമാരാണോ ഭരണഘടനാ ഭേദഗതി തീരുമാനിക്കുന്നത്?; സുപ്രീംകോടതിക്കെതിരെ കേരളാ ഗവർണർ
Saturday, April 12, 2025 11:54 AM IST
ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരേ വിമർശനവുമായി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. സുപ്രീംകോടതിയുടെ വിധി പരിധിലംഘിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്റാണെന്നും ഗവർണർ പറഞ്ഞു.
തമിഴ്നാട് ഗവർണർക്കെതിരേ വന്ന സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ വിമർശനം. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേകാഭിമുഖത്തിലായിരുന്നു സുപ്രീംകോടതിക്കെതിരേ അർലേക്കറുടെ പരാമർശം.
ബില്ലുകളെ സംബന്ധിച്ച് സുപ്രീംകോടതിയുടെ മുന്നിലുള്ള കേരളത്തിന്റെയും തമിഴ്നാടിന്റെയും വിഷയങ്ങൾ വ്യത്യസ്തമാണെന്നും ഗവർണർ പറയുന്നു.
ഗവർണർ ഒരു നിശ്ചിത സമയത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് ഗവർണർ രാജേന്ദ്ര അർലേകർ പറഞ്ഞു. ‘‘ഹർജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്യണമായിരുന്നു. അവർ ചർച്ച ചെയ്ത വിഷയം ഒരു ഭരണഘടനാ വിഷയമായിരുന്നു. ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ സുപ്രീംകോടതി സമയപരിധി വേണമെന്ന് പറഞ്ഞാൽ അത് ഒരു ഭരണഘടനാ ഭേദഗതിയായി മാറുന്നു.
ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കിൽ, നിയമസഭയും പാർലമെന്റും പിന്നെ എന്തിനാണ്?. ഭരണഘടന ഭേദഗതികൾ കൊണ്ടുവരാനുള്ള അവകാശം പാർലമെന്റിനാണ്. ഭേദഗതിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കണം. അവിടെ ഇരിക്കുന്ന രണ്ട് ജഡ്ജിമാരാണോ ഭരണഘടനാ ഭേദഗതി തീരുമാനിക്കുന്നത്?. എനിക്ക് ഇത് മനസിലാകുന്നില്ല. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണ്. അവർ ഇത് ചെയ്യാൻ പാടില്ലായിരുന്നു.’’ – ഗവർണർ പറഞ്ഞു.
‘‘ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. പക്ഷേ അതു തീരുമാനിക്കേണ്ടത് പാർലമെന്റ് ആണ്. തമിഴ്നാട് ഗവർണർക്ക് ബില്ലുകളുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടാകും. അവർ അതു പരിഹരിക്കട്ടെ. വ്യത്യസ്ത കോടതികളിലായി വർഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി ജുഡീഷ്യൽ കേസുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഹൈക്കോടതികളും സുപ്രീംകോടതിയിലും ചില കേസുകൾ കെട്ടിക്കിടക്കുന്നു.
അതിനുപിന്നിൽ ജഡ്ജിമാർക്കും ചില കാരണങ്ങളുണ്ടാകും. അങ്ങനെയെങ്കിൽ ബില്ലുകളിൽ തീരുമാനം എടുക്കാതിരിക്കാൻ ഗവർണർക്കും ചില കാരണങ്ങളുണ്ടാകാം. അത് അംഗീകരിക്കണം. ഒരു സമയപരിധി വേണമെന്ന് ഈ രാജ്യത്തെ ജനങ്ങൾക്ക് തോന്നുന്നുവെങ്കിൽ, പാർലമെന്റിലൂടെ ജനങ്ങൾ അതു തീരുമാനിക്കട്ടെ.’’ – ഗവർണർ പറയുന്നു.