അമ്പലമുക്ക് വിനീത വധക്കേസ്: പ്രതി രാജേന്ദ്രൻ കുറ്റക്കാരൻ, മാനസിക നില പരിശോധനാ റിപ്പോർട്ട് തേടി കോടതി
Thursday, April 10, 2025 11:59 AM IST
തിരുവനന്തപുരം: അമ്പലമുക്ക് വിനീത വധക്കേസിൽ പ്രതി തമിഴ്നാട് സ്വദേശിയായ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് ജഡ്ജി പ്രസൂണ്‍ മോഹനാണ് കേസിൽ വാദംകേട്ടത്.
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്റെ വാദം പൂർണമായും ശരിവെച്ച് കൊണ്ടാണ് അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരിക്കുന്നത്.
അതേസമയം, കേസിൽ ശിക്ഷാവിധി പ്രസ്താവിച്ചിട്ടില്ല. പ്രതിയുടെ മാനസിക നില പരിശോധിക്കാനുള്ള റിപ്പോർട്ട് അടക്കം ഏഴ് റിപ്പോർട്ടുകൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ, സൈക്കോളജിസ്റ്റ്, ജയിൽ സൂപ്രണ്ട്, റവന്യൂ വകുപ്പ് എന്നിവരുടെ റിപ്പോർട്ടുകൾ പരിഗണിച്ച ശേഷമാകും ശിക്ഷ വിധിക്കുക. ഈ മാസം 21 ന് കേസ് വീണ്ടും പരിഗണിക്കും.
2022 ഫെബ്രുവരി ആറിനാണ് അമ്പലമുക്കിൽ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരിയായിരുന്ന വിനീത കഴുത്തറത്ത് കൊലചെയ്യപ്പെട്ടത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗർ സ്വദേശി രാജേന്ദ്രൻ പിടിയിലായത്.
തമിഴ്നാട്ടിൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ രാജേന്ദ്രൻ പേരൂർക്കടയിലെ ചായക്കടയില്‍ ജോലി ചെയ്യുമ്പോഴാണ് വിനീതയെ കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലര പവന്റെ സ്വർണമാലയ്ക്കു വേണ്ടിയായിരുന്നു ഈ ക്രൂരകൃത്യം നടത്തിയത്.
ചെടി വാങ്ങാന്‍ എന്ന വ്യാജേന കടയിലെത്തിയ രാജേന്ദ്രന് ചെടികള്‍ കാണിച്ചു കൊടുത്ത വിനീതയെ പിന്നിൽ നിന്ന് പിടിച്ച് കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. തുടർന്ന് തമിഴ്നാട്ടിലെ കാവല്‍ കിണറിന് സമീപത്തെ ലോഡ്ജിൽ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഫെബ്രുവരി 11 ന് പേരുർക്കട സിഐ വി. സജികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഈമാസം രണ്ടിന് കേസിന്റെ അന്തിമ വാദം പൂർത്തിയായിരുന്നു. 96 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.