വീണയ്ക്കെതിരായ മാസപ്പടി കേസ്; കുറ്റപത്രം ഗൗരവമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി
Wednesday, April 9, 2025 6:57 PM IST
തിരുവനന്തപുരം: വീണയ്ക്കെതിരായ മാസപ്പടി കേസിലെ എസ്എഫ്ഐഒയുടെ കുറ്റപത്രം ഗൗരവമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേവനത്തിന് നൽകിയ പണമെന്ന് മകളും സിഎംആർഎൽ കമ്പനിയും പറഞ്ഞിട്ടുണ്ടെന്നും സിഎംആർഎൽ നൽകിയ പണത്തിന്റെ
ജിഎസ്ടിയും ആദായ നികുതിയും അടച്ചതിന്റെ രേഖകളുമുണ്ടെന്നും മുഖ്യമന്ത്രി.
മാസപ്പടി കേസിന്റെ ലക്ഷ്യം താനാണെന്ന് പാർട്ടി തിരിച്ചറിഞ്ഞതാണെന്നും പിണറായി വിജയൻ പറഞ്ഞു. ഈ കേസ് എവിടെ വരെ പോകുമെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യങ്ങളെല്ലാം പാർട്ടി തിരിച്ചറിഞ്ഞത് കൊണ്ടാണ് പാർട്ടി നേതൃത്വം ഈ നിലയിൽ പ്രതികരിക്കുന്നത്. ബിനീഷിനെതിരെ കേസ് വന്നപ്പോൾ അതിൽ കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണം ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടെ തന്നെയാണ് ലക്ഷ്യമിടുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
മകളുടെ പേര് മാത്രമായി പരാമർശിക്കാതെ എന്റെ മകൾ എന്ന് അന്വേഷണ ഏജൻസികൾ കൃത്യമായി എഴുതിവെച്ചത് എന്തുകൊണ്ടാണ്? മാധ്യമങ്ങളൊന്നും മകളുടെ കമ്പനി ആദായ നികുതി അടച്ചതിൻ്റെയും ജിഎസ്ടി അടച്ചതിൻ്റെയും കണക്കുകൾ പറയുന്നില്ല. നിങ്ങൾക്ക് (മാധ്യമങ്ങൾക്ക്) വേണ്ടത് എന്റെ ചോരയാണ്. അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.