തമിഴ്നാട് ഗവര്‍ണര്‍ക്ക് തിരിച്ചടി; തടഞ്ഞുവച്ച പത്ത് ബില്ലുകളും അംഗീകരിച്ച് സുപ്രീംകോടതി
Tuesday, April 8, 2025 11:37 AM IST
ന്യൂഡല്‍ഹി: ബില്ലുകള്‍ തടഞ്ഞുവച്ച സംഭവത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ആർ.എൻ.രവിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച നടപടി നിയമവിരുദ്ധമെന്ന് കോടതി പറഞ്ഞു.
ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് വൈകിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജികളിലാണ് സുപ്രീംകോടതിയുടെ വിമർശനം. ഗവർണർ തടഞ്ഞുവച്ച പത്ത് ബില്ലുകളും നിയമമായതായി കോടതി ഉത്തരവിട്ടു.
ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. സഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് വീറ്റോ അധികാരമില്ല. നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിന് കൊണ്ടുവരുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് മുന്നിൽ മൂന്ന് സാധ്യതകൾ ഉണ്ട്. ഒന്ന് അനുമതി നൽകുക, രണ്ട് അനുമതി നിഷേധിക്കുക, മൂന്ന് ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക. ബില്ല് ഗവർണർക്ക് നൽകിയാൽ ആർട്ടിക്കിൾ 200ലെ ഏതെങ്കിലും ഒരു നടപടി സ്വീകരിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണെന്ന് കോടതി പറഞ്ഞു. ഒരു ബില്ല് വീണ്ടും നിയമസഭ പാസാക്കി ഗവർണർക്ക് നൽകിയാൽ അത് രാഷ്ട്രപതിക്ക് അയക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഗവർണർക്ക് ബില്ലുകളിൽ തീരുമാനമെടുക്കാൻ കോടതി സമയപരിധി നിശ്ചയിച്ചു. ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഇനി തീരുമാനം എടുക്കണം. ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാൽ പരമാവധി ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.