നിയമവാഴ്ച തകർന്നു; യുപി പോലീസിന് രൂക്ഷവിമർശനവുമായി സുപ്രീംകോടതി
Monday, April 7, 2025 8:28 PM IST
ന്യൂഡൽഹി: ഉത്തർപ്രദേശ് പോലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. സിവിൽ തർക്കങ്ങളെ ഗുരുതരവകുപ്പുള്ള ക്രിമിനൽ കേസുകളാക്കി മാറ്റുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.
ഇത്തരം രീതി തുടർന്നാൽ യുപി സർക്കാരിന്മേൽ പിഴ ചുമത്തേണ്ടി വരുമെന്നും കോടതി പറഞ്ഞു. കടം വാങ്ങിയ പണം തിരികെ നൽകാത്ത കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വിമർശനം. രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാംഗ്മൂലം സമർപ്പിക്കാൻ സംസ്ഥാന പോലീസ് ഡയറക്ടർ ജനറലിനോട് കോടതി നിർദേശിച്ചു.
കടം വാങ്ങിയ പണം തിരികെ നൽകാത്ത കേസിൽ കുറ്റകരമായ വിശ്വാസ വഞ്ചന, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി സമർപ്പിച്ച എഫ്ഐആർ റദ്ദാക്കണമെന്ന ഹർജിയിലാണ് സുപ്രീംകോടതിയുടെ വിമർശനം.
നേരത്തെ ബുള്‍ഡോസര്‍ രാജുമായി ബന്ധപ്പെട്ടും യുപി സര്‍ക്കാരിനെ സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു.