സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽനിന്ന് മൂന്ന് പുതുമുഖങ്ങൾ; റിയാസിനെ പരിഗണിച്ചില്ല
Sunday, April 6, 2025 2:35 PM IST
മധുര: സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് മൂന്ന് പുതുമുഖങ്ങൾ. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ.എസ്. സലീഖ എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ കമ്മിറ്റിയിൽ പരിഗണിച്ചില്ല.
കൂടാതെ, 85 അംഗ കേന്ദ്ര കമ്മിറ്റിയെയും ഇത്തവണ തെരഞ്ഞെടുത്തു. 30 പുതിയ അംഗങ്ങളെയാണ് ഇത്തവണ പരിഗണിച്ചത്. കേന്ദ്ര കമ്മിറ്റിയിലെ കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണം 17 ആയി ഉയർന്നു.
അനുരാഗ് സക്സേന, എച്ച്.ഐ. ഭട്ട്, പ്രേം ചന്ദ്, സഞ്ജയ് ചൗഹാന്, കെ. പ്രകാശ്, അജിത് നവാലെ, വിനോദ് നിക്കോലെ, സുരേഷ് പനിഗ്രാഫി, കിഷന് പരീക്, എന്‍. ഗുണശേഖരന്, ജോണ്‍ വെസ്ലെ, എസ്. വീരയ്യ, ദേബബ്രത ഘോഷ്, സയിദ് ഹുസൈന്, കൊണ്ണൊയ്ക ഘോഷ്, മീനാക്ഷി മുഖര്‍ജി എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെ മറ്റ് പുതുമുഖങ്ങള്‍.
കേന്ദ്ര കമ്മിറ്റിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, പി.കെ. ശ്രീമതി, മുഹമ്മദ് യൂസഫ് തരിഗാമി എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്. പിബിയിൽ നിന്ന് പ്രായപരിധി കാരണം ഒഴിയുന്ന ആറുപേരെ കേന്ദ്രകമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന നേതാക്കളായ മണിക് സര്‍ക്കാര്‍, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, എസ്. രാമചന്ദ്രൻ പിള്ള, ബിമാന്‍ ബസു, ഹന്നാന്‍ മൊല്ല എന്നിവരെ കേന്ദ്ര കമ്മിറ്റി പ്രത്യേക ക്ഷണിതാക്കളായും തീരുമാനിച്ചു.
അതിനിടെ കേന്ദ്രകമ്മിറ്റിയിലേക്ക് മത്സരം ഉയർന്നു. തയാറാക്കിയ പട്ടികയിൽ അര്‍ഹിച്ച പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര ഘടകങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചതോടെയാണ് വോട്ടെടുപ്പിലേക്ക് നീങ്ങിയത്. യുപി സംസ്ഥാന സെക്രട്ടറി രവിശങ്കര്‍ മിശ്രയാണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. തുടർന്ന് മഹാരാഷ്ട്രയില്‍നിന്നുള്ള ഡി.എല്‍. കരാഡ് കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചു.
നേരത്തെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബിയുടെ പേര് നിർദേശിച്ചപ്പോൾ ബംഗാൾ ഘടകം അതിനെ എതിർക്കുകയും മത്സരത്തിന് അരങ്ങൊരുങ്ങുകയും ചെയ്തിരുന്നു. പിന്നീട് തുടർചർച്ചകളിൽ സമവായത്തിലെത്തിയതിനാൽ മത്സരം ഒഴിവാകുകയായിരുന്നു.